എല്ലാം കറങ്ങിത്തിരിയും... അത്താഴ വിരുന്നിനും നിയമസഭ പാസാക്കിയ ബില്ലുകള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനുമായി 4 മന്ത്രിമാരെ ക്ഷണിച്ച് ഗവര്‍ണര്‍; ഒപ്പിടാത്ത ബില്ലുകളില്‍ നാല് മന്ത്രിമാര്‍ രാജ്ഭവനില്‍ ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കും; കണ്ണും നട്ട് ചാനലുകാര്‍

അങ്ങനെ ഗവര്‍ണറും മന്ത്രിമാരും മുഖാമുഖം എത്തുകയാണ്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും നേരിട്ട് ചര്‍ച്ച നടത്തും.
രാജ്ഭവനില്‍ അത്താഴ വിരുന്നിനും നിയമസഭ പാസാക്കിയ ബില്ലുകള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനുമായി 4 മന്ത്രിമാരെ ക്ഷണിച്ചു. മന്ത്രിമാരായ വി.എന്‍.വാസവന്‍, പി.രാജീവ്, ആര്‍.ബിന്ദു, ജെ.ചിഞ്ചുറാണി എന്നിവര്‍ക്കാണ് ക്ഷണം. ഈ മന്ത്രിമാര്‍ എത്തുമെന്നാണ് അറിയുന്നത്. നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത 8 ബില്ലുകള്‍ സംബന്ധിച്ചു വിശദീകരിക്കാനാണ് മന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നത്.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്ന 2 ബില്ലുകള്‍, വിസി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്ന ബില്‍, യൂണിവേഴ്‌സിറ്റി അപ്‌ലറ്റ് ട്രൈബ്യൂണല്‍ ബില്‍ എന്നിവയെക്കുറിച്ചു വിശദീകരിക്കുന്നതിനു പുറമേ, കാലിക്കറ്റ് സര്‍വകലാശാലയില്‍ താല്‍ക്കാലിക സിന്‍ഡിക്കറ്റിനെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള കരട് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ആവശ്യപ്പെടും.
മില്‍മ ഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആക്കുന്ന ബില്ലിന് അനുമതി തേടിയാണ് വാസവനും ചിഞ്ചു റാണിയും കാണുന്നത്. ലോകായുക്ത, കശുവണ്ടി ഫാക്ടറി ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യം വിശദീകരിക്കുന്നതിനാണ് നിയമ മന്ത്രി കൂടിയായ രാജീവ്, ഗവര്‍ണറെ കാണുന്നത്.
ചര്‍ച്ചയ്ക്കു ശേഷം 24ന് രാവിലെ കൊല്ലത്തു പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന ഗവര്‍ണര്‍ വൈകുന്നേരം ഹൈദരാബാദിലേക്ക് പോകും. തുടര്‍ന്നു മാര്‍ച്ച് ആദ്യവാരമേ അദ്ദേഹം വീണ്ടും രാജ്ഭവനില്‍ എത്തൂ.
അതേസമയം ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പു വച്ചേയ്ക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളും വരുന്നുണ്ട്. കെടിയു വിസി നിയമനത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും. മന്ത്രിമാര്‍ നേരിട്ട് വിശദീകരിച്ചാലും ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്.
അതേസമയം മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. മുത്തലാഖിനെ കുറ്റകരമാക്കിയത് മുഖ്യമന്ത്രി എതിര്‍ക്കുന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് എന്നു പറഞ്ഞ ഗവര്‍ണര്‍ എണ്‍പതുകളുടെ മധ്യത്തില്‍ മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി നടത്തിയ ഷാബാനോ കേസില്‍ കമ്യൂണിസ്റ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട് തനിക്ക് പരിപൂര്‍ണ പിന്തുണ നല്‍കിയ കാര്യവും അനുസ്മരിച്ചു. ഇന്ന് ഇടതു പാര്‍ട്ടികള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് എന്നു കുറ്റപ്പെടുത്തിയ അദ്ദേഹം അവരുടെ നിലപാട് അധികാരക്കൊതിയുടെ പ്രതിഫലനമാണ് എന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പരാമര്‍ശം അറിവില്ലായ്മയുടെ അങ്ങേയറ്റമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മറ്റ് മതങ്ങളിലെ വിവാഹമോചനം സിവില്‍ കേസായി കാണുമ്പോള്‍ മുസ്ലീം സമുദായത്തിന് മാത്രം അത് ക്രിമിനല്‍ കുറ്റമാണ് എന്ന പരാമര്‍ശത്തിന് എതിരെ ഗവര്‍ണര്‍ ആഞ്ഞടിച്ചു .
മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ കൂടുതല്‍ മാനുഷികം എന്ന് വിശേഷിപ്പിച്ചു. ഞാന്‍ 1986-ല്‍ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചു. പ്രതിപക്ഷം മുത്തലാഖ് നിരോധനത്തിനെതിരെ നിന്നു. ഇപ്പോള്‍ മുസ്ലീങ്ങള്‍ക്കിടയിലെ വിവാഹമോചന നിരക്ക് 90 ശതമാനം കുറഞ്ഞു. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളെ രക്ഷിച്ചു. എന്നാല്‍ ഇടതുപക്ഷ നിലപാട് അധികാരത്തോടുള്ള ആര്‍ത്തിയാണ് കാണിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























