6 കോടി രൂപയുടെ 'ആര്യന്‍സ് ഇന്‍ഫോവ' ക്യാമ്പസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: സഹോദരങ്ങളും പിതാവുമടക്കം 4 പ്രതികള്‍ ഏപ്രില്‍ 10 ന് ഹാജരാകാന്‍ ഉത്തരവ്, വഞ്ചിച്ചെടുത്ത പണം കൊണ്ട് കോട്ടയം നാട്ടകം വില്ലേജില്‍ പ്രതികള്‍ വാങ്ങിയ 5.5 ഏക്കര്‍ ഭൂമിയുടെ ക്രയ വിക്രയം കോടതി മരവിപ്പിച്ചു:പ്രതികളുടെ ആഡംബര കാറുകള്‍തൊണ്ടിയായി കോടതിയില്‍

ഐ.റ്റി.സ്ഥാപനങ്ങളില്‍ നിയമനം വാഗ്ദാനം ചെയ്ത് ബി-ടെക് ബിരുദധാരികളെയും ഡിപ്ലോമ ക്കാരെയും ചതിച്ച് 6 കോടിയോളം രൂപ വഞ്ചിച്ചെടുത്ത 'ആര്യന്‍സ് ഇന്‍ഫോവ' വ്യാജ റിക്രൂട്ട്‌മെന്റ് വഞ്ചനാ കേസില്‍ സഹോദരങ്ങളും പിതാവുമടക്കം 4 പ്രതികള്‍ ഏപ്രില്‍ 10 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്റേതാണുത്തരവ്. പ്രതികള്‍ക്കെതിരെ 4 വഞ്ചനാ കേസുകളാണ് കോടതിയില്‍ നിലവിലുള്ളത്.
തമ്പാനൂര്‍ എസ്.എസ്.കോവില്‍ റോഡില്‍ രമാ പ്ലാസ ബില്‍ഡിംഗിലും കേശവാ ബില്‍ഡിംഗിലും ഗാന്ധാരിയമ്മന്‍ കോവിലിന് സമീപമുള്ള വൃന്ദാവന്‍ ബില്‍ഡിംഗിലും മുറികള്‍ വാടകക്കെടുത്ത് ആര്യന്‍സ് ഇന്‍ഫോവ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജയകൃഷ്ണന്‍ (32), ഇയാളുടെ സഹോദരനും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹരികൃഷ്ണന്‍ (38),ഇവരുടെ പിതാവും കമ്പനിയുടെ ഡയറക്ടറുമായ കരുണാകരന്‍ നായര്‍, കമ്പനിയിലെ അനിമേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് വിമല്‍ എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍. നാലാം പ്രതി ഒളിവിലാണ്.
2007 ജനുവരി മാസം മുതല്‍ 2008 ഒക്ടോബര്‍ മാസം വരെയുള്ള കാലയളവിലാണ് ജോലി തട്ടിപ്പ് നടന്നത്.
പത്രങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ആകര്‍ഷകമായ പരസ്യം നല്‍കി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ച് ക്യാമ്പസ് സെലക്ഷനിലൂടെ ഇന്റര്‍വ്യൂ നടത്തിയും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ട്രെയിനികളായി നിയമിച്ചു. തുടര്‍ന്ന് സ്റ്റൈഫന്റും മുന്തിയ ഐ.റ്റി സ്ഥാപനങ്ങളില്‍ പ്ലേയ്‌സ്‌മെന്റും വാഗ്ദാനം നല്‍കി വാഗ്ദാന മുദ്രപത്രം തയ്യാറാക്കി ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒരു ലക്ഷം രൂപാ വീതം മടക്കി നല്‍കാവുന്ന നിക്ഷേപമായി വാങ്ങി പരിശീലനം നല്‍കി.
2008 ഒക്ടോബര്‍ മാസം വരെ സ്ഥാപനം നടത്തിയ ശേഷം 600 വിദ്യാര്‍ത്ഥികളില്‍ നിന്നും 6 കോടിയോളം രൂപ തട്ടിപ്പ് നടത്തി വാഗ്ദാന പത്ര പ്രകാരമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാതെ പ്രതികള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനം പൂട്ടി ഒളിവില്‍ പോയി ഉദ്യോഗാര്‍ത്ഥികളെ ചതിച്ചും വഞ്ചിച്ചും പ്രതികള്‍ അന്യായ ലാഭമുണ്ടാക്കിയെന്നാണ് കേസ്.
ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍ 2008 ഒക്ടോബര്‍ 5 നാണ് തമ്പാനൂര്‍ പോലീസ് വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തത്.എന്നാല്‍ 5 വര്‍ഷം അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. തുടര്‍ന്ന് ചില ഉദ്യോര്‍ത്ഥികള്‍ ലോകായുക്തയെ സമീപിച്ചു.ഉപലോകായുക്ത ജസ്റ്റിസ് : കൃഷ്ണന്‍ നായരുടെ ഉത്തരവ് പ്രകാരമാണ് ഒടുവില്‍ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കി. നിഷ്‌ക്രിയമായിരുന്ന അന്വേഷണം തുടര്‍ന്ന് പോലീസ് പുനരുജ്ജീവിപ്പിച്ചു.
പ്രതികള്‍ വഞ്ചനയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് കോട്ടയം നാട്ടകം വില്ലേജില്‍ വാങ്ങിയ 5.5 ഏക്കര്‍ ഭൂമിയുടെ ക്രയവിക്രയം പോലീസ് അപേക്ഷ പ്രകാരം കോടതി മരവിപ്പിച്ചു.പ്രതികളുടെ ആഡംബര കാറുകള്‍തൊണ്ടിമുതലായി പോലീസ് കോടതിയില്‍ ഹാജരാക്കി. 3 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 2013 , 2015 , 2016 എന്നീ 4 വര്‍ഷങ്ങളിലായി 4 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. അപ്രകാരം 4 വഞ്ചനാ കേസുകളിലാണ് പ്രതികള്‍ വിചാരണ നേരിടേണ്ടത്.
https://www.facebook.com/Malayalivartha























