ബ്രഹ്മപുരം ദുരന്തത്തിന് ശേഷം പെയ്ത ആദ്യ മഴ...കൊച്ചി നഗരവാസികൾ ആശങ്കയിൽ...മഴയിൽ അമ്ലത്തിൻ്റെ സാന്നിധ്യം..ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..

ബ്രഹ്മപുരം ദുരന്തത്തിന് ശേഷം പെയ്ത ആദ്യ മഴ കൊച്ചി നഗരവാസികളെ ആശങ്കയിലാഴ്ത്തി. മഴയ്ക്ക് പിന്നാലെ നഗരത്തിലെങ്ങും വെള്ളപ്പത പ്രത്യക്ഷപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണമായത്. മഴയിൽ അമ്ലത്തിൻ്റെ സാന്നിധ്യമുണ്ടെന്ന് പല ശാസ്ത്രവിദഗ്ദ്ധരും വ്യക്തമാക്കി. ബ്രഹ്മപുരം ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് നഗരത്തിൽ മഴ പെയ്യുന്നത്. രണ്ടാഴ്ചയോളം വിഷപ്പുക മൂടി നിന്ന നഗരത്തിൽ പെയ്യുന്ന മഴ ആരോഗ്യത്തിന് നല്ലതായിരിക്കില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പല ആരോഗ്യവിദഗ്ദ്ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം അഗ്നിബാധയുണ്ടായ ബ്രഹ്മപുരത്തും നല്ല രീതിയിൽ മഴ ലഭിച്ചത് അവിടെ ക്യാംപ് ചെയ്യുന്ന അഗ്നിരക്ഷാസേന അംഗങ്ങൾക്ക് ആശ്വാസമായി. നല്ല രീതിയിൽ ലഭിച്ച മഴ മറ്റൊരു അഗ്നിബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നതാണ് അവരുടെ പ്രതീക്ഷ. മലപ്പുറം മുതൽ തെക്കോട്ടുള്ള വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചു.
മലയോര മേഖലയിൽ തുടങ്ങിയ മഴ പിന്നീട് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. കൊല്ലം , വയനാട് ജില്ലകളിലും ഇന്നലെ നല്ല രീതിയിൽ വേനൽ മഴ ലഭിച്ചിരുന്നു. കൊച്ചിയിലെ വായുവിൽ രാസമലിനീകരണ തോത് ക്രമാതീതമായി വർധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വർഷത്തെ വേനൽ മഴയിൽ രാസപദാർഥങ്ങളുടെ അളവു കൂടുതലായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്നു. ഡിസംബറിനു ശേഷം വളരെ മോശമായി. രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് (ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റ്) കടന്നു നിൽക്കുമ്പോഴാണു ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടായത്. ഇതോടെ കൊച്ചി വറചട്ടിയിൽനിന്ന് എരിതീയിലേക്കു വീണു.
വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലേക്കും വ്യാപിച്ചു.ബ്രഹ്മപുരം തീപിടിത്തത്തിനുശേഷം രാസബാഷ്പ കണികകൾക്കു പുറമേ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വർധിച്ചു. അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡ് (NO2), സൾഫർ ഡയോക്സൈഡ് (SO2) എന്നിവയുടെ അളവും വർധിക്കുന്നതായി സിപിസിബി രാസമാപിനികൾ നൽകുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനൽമഴയിൽ സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വർധിക്കാൻ സാധ്യതയുണ്ടെന്നു പരിസ്ഥിതിശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്നു. അതെ സമയം വേനൽമഴ ജില്ലകൾക്ക് ആശ്വാസമായി...കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ വിവിധ മേഖലകളിൽ പരക്കെ മഴ പെയ്തു.
കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചു. വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.അറബിക്കടൽ 29 ഡിഗ്രിയിലധികം ചൂടായതിനാൽ, അവിടെ നിന്നുള്ള ഉഷ്ണക്കാറ്റ് വലിയതോതിൽ കരയ്ക്കെത്തിതുടങ്ങിയതോടെ ചൂടിന്റെ തീവ്രത പലയിടങ്ങളിലും ഇനിയും വർധിച്ചേക്കും. കൊല്ലം, കോട്ടയം മേഖലകളിൽ 38 ഡിഗ്രി വരെയാണു ചൂട് രേഖപ്പെടുത്തിയത്. ബാക്കിയിടങ്ങളിൽ ശരാശരി 36 ഡിഗ്രിയും.ചാറ്റൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. വേനൽക്കാലമായതിനാൽ മഴക്കാറ് മൂടുമ്പോൾ പെട്ടെന്നു തുണികൾ എടുക്കാൻ ടെറസിലേക്കും മുറ്റത്തേക്കും ചുറ്റുപാടുകൾ നിരീക്ഷിക്കാതെ പോകരുതെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു. ഈ സമയത്തു വളർത്തുമൃഗങ്ങളെ അഴിച്ചുകെട്ടാൻ പോകുന്നതും ഒഴിവാക്കുക. വേനൽമഴയിലെ മിന്നലിൽ ഊർജം വലിയതോതിലുണ്ടാകും അതിനാൽ ഏതു സമയത്തും അപകടമുണ്ടാകാം.
https://www.facebook.com/Malayalivartha

























