മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായാല്‍...ഇതുപോലെ എയറിൽ നിൽക്കാം..വളരെ സീനിയറായ നേതാക്കള്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് മരുമകന്റെ കയ്യിലിരിക്കുന്നത്...അതും പോരാഞ്ഞ് പി.ആര്‍ വര്‍ക്കും....

സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലും ഹയര്‍സെക്കന്‍ഡറികളിലും മാനേജ്‌മെന്റ് ക്വാട്ടാ എന്നൊരു സംവിധാനമുണ്ട്. അതായത് പഠിക്കാന്‍ ഭൂലോക ഉഴപ്പന്‍മാരായ മക്കള്‍ക്ക് അഡ്മിഷന്‍ കിട്ടാനായി കാശ് കൊടുത്ത് പിന്‍വാതിലിലൂടെ അകത്ത് കടക്കുന്ന പരിപാടിയാണിത്. നമ്മുടെ മുഖ്യമന്ത്രിയുടെ മരുമകനും ടൂറിസം-പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസും മാനേജ്‌മെന്റ് ക്വാട്ടയിലാണ് മന്ത്രിസഭയില്‍ കടന്ന് കയറിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തുറന്നടിച്ചു. ഈ അടി മിസ്റ്റര്‍ മരുമകന്‍ വടി കൊടുത്ത് വാങ്ങിയതാണ്. പ്രതിപക്ഷനേതാവിന് നട്ടെല്ലില്ലെന്നും വാഴപ്പിണ്ടിയാണ് ഉള്ളതെന്നും റിയാസ് പരിസഹിച്ചതോടെയാണ് സതീശന്‍ സടകുടഞ്ഞെണീറ്റത്. അതുകൊണ്ടെന്താ ആകൊ മൊത്തം നാറ്റക്കേസായി, അതുംകുടുംബസഹിതം. ആദ്യമായി എം.എല്‍.എ ആകുന്നവര്‍ സി.പി.എമ്മില്‍ മന്ത്രിമാരാകുന്നത് തന്നെ അത്യപൂര്‍വമാണ്. ആറ് തവണ എം.എല്‍.എ ആയിരുന്ന രാജു എബ്രഹാം ഒരിക്കല്‍ പോലും മന്ത്രിയായിരുന്നില്ല. റിയാസ് പക്ഷെ, ഭാഗ്യവാന്‍.
വി.കെ.സി മമ്മദ് കോയയുടെ മണ്ഡലമാണ് മരുമോന് മുഖ്യമന്ത്രി തരപ്പെടുത്തി കൊടുത്തത്. സീനിയറായ മറ്റ് പല നേതാക്കളും ഉണ്ടായിരുന്നു. അവരെയും വെട്ടിനിരത്തി. ജയിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട വകുപ്പുകളായ പൊതുമരാമത്തും-ടൂറിസവും താലത്തില്‍ വെച്ചുകൊടുത്തു. ജി.സുധാകരനെ പോലെയോ, എം.കെ മുനീറിനെ പോലെയോ വളരെ സീനിയറായ നേതാക്കള്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് മരുമകന്റെ കക്ഷത്ത് വെച്ച് കൊടുത്തത്. അതും പോരാഞ്ഞ് പി.ആര്‍ വര്‍ക്കും. റിയാസ് എന്തോ വല്യ സംഭവമാണെന്ന മട്ടില്‍. ഷംസീറിനെ പോലുള്ള നിരവധി സീനിയര്‍ നേതാക്കള്‍ സി.പി.എമ്മിലുള്ളപ്പോഴാണ് പിണറായി ഈ അന്തംവിട്ട കളികളിച്ചത്. അന്നേ പാര്‍ട്ടിയില്‍ പലര്‍ക്കും ഇതൊന്നും പിടിച്ചില്ലെങ്കിലും ആരും തുറന്നടിച്ചില്ല.
ഭാര്യ വീണയ്ക്കും അമ്മായി കമലയ്ക്കും അമ്മാവന്‍ പിണറായി വിജയനും അളിയന്‍ വിവേകിനും എതിരെ സ്വപ്‌നാ സുരേഷ് എന്തൊക്കെ ആക്ഷേപങ്ങളാണ് നിരന്തരം ഉന്നയിക്കുന്നത്. പക്ഷെ, അതിനെതിരെ മിസ്റ്റര്‍ മരുമകന്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഈ നിലപാടിനെ ആരും ചോദ്യം ചെയ്തില്ല. എന്നാല്‍ ഇന്നലെ പ്രതിപക്ഷനേതാവിനെതിരെ അദ്ദേഹം വാഴപ്പിണ്ടി പ്രയോഗം നടത്തിയതോടെ കോണ്‍ഗ്രസുകാര്‍ മരുമകന്റെ പരിപ്പിളക്കിയിരിക്കുകയാണ്. ഭാര്യയേയും അമ്മായി അച്ഛനേയും സ്വപ്‌ന ആഴ്ചയില്‍ വന്ന് പഞ്ഞിക്കിടുന്നുണ്ടല്ലോ, എന്നിട്ട് ക മാ ന്ന് ഒരക്ഷരം മിണ്ടാത്ത റിയാസ് പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് വി.ടി ബല്‍റാം സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചു. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. പ്രതിപക്ഷം ബുധനാഴ്ച നല്‍കിയ അടിന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നട്ടെല്ല് വാഴപ്പുണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് റിയാസ് സ്പീക്കറോട് പറഞ്ഞു. ഇതാണ് പ്രതിപക്ഷം കടുത്ത വിമര്‍ശനം നടത്താനിടയായത്. സ്പീക്കറെ റിയാസും മുഖ്യമന്ത്രിയും നിയന്ത്രിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സ്പീക്കറായ ശേഷം ഷംസീര്‍ വളരെ സ്വതന്ത്രമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
മന്ത്രിമാരെ പോലും അദ്ദേഹം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലൈഫ് കോഴ, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പങ്ക് സംബന്ധിച്ച് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളും ഇ.ഡി കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി പ്രതിപക്ഷം നിയമസഭയില്‍ ചര്‍ച്ച നടത്തിയതോടെ മുഖ്യമന്ത്രിയുടെ അടപ്പിളകി. പച്ചക്കള്ളം... പച്ചക്കള്ളം... എന്ന് അദ്ദേഹം ആക്രോശിച്ചു. അപ്പോഴൊക്കെ മരുമകന്‍ മന്ത്രി നിയമസഭയിലെ എ.സിയുടെ തണുപ്പില്‍ ഉറഞ്ഞുകൂടി ഇരിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വേണമെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടാമായിരുന്നു. പക്ഷെ, രാഷ്ട്രീയ മര്യാദ അവര്‍ കാണിച്ചു. എന്നാല്‍ ഇന്നലെ ഒരു ആവശ്യവും ഇല്ലാതെ അവരുടെ അണ്ണാക്കില്‍ കയ്യിട്ട് ചൊറിഞ്ഞപ്പോഴാണ് മരുമകന്റെ യോഗ്യത മാനേജ്‌മെന്റ് ക്വാട്ടയാണെന്ന് അവര്‍ പരിഹസിച്ചത്. അതോടെ മിസ്റ്റര്‍ മരുമകനിപ്പോള്‍ മാനേജ്‌മെന്റ് ക്വാട്ടാ മന്ത്രിയായി. കുടുംബവും പരിഹാസ്യമായി. അമ്മാവന്റെ പാത പിന്തുടര്‍ന്ന് മൗനിബാബയായിരുന്നെങ്കില്‍ ഇങ്ങിനെ നാണംകെടണ്ട വല്ലകാര്യവും ഉണ്ടായിരുന്നോ മന്ത്രി റിയാസേ... ഇതിപ്പോ പണ്ടാരോ പറഞ്ഞപോലെ ചിലരെ ചുമന്നാല്‍ ചുമക്കുന്നോനും നാറും എന്ന സ്ഥിതിയിലായി. മന്ത്രി എന്ന നിലയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷബഹുമാനത്തോടെയല്ല മുഹമ്മദ് റിയാസ് സംസാരിച്ചത്. സഭയ്ക്കുള്ളില്‍ വെച്ച് പ്രതിപക്ഷത്തിന് നട്ടെല്ലില്ല എന്ന പറഞ്ഞത് സഭാരേഖകളില്‍ നിന്ന് നീക്കുമോ എന്ന കാര്യത്തില്‍ ബുധനാഴ്ച രാത്രി വരെ വ്യക്തതയുണ്ടായില്ല. എന്തിനാണ് മന്ത്രി റിയാസ് ഇത്രയും ധിക്കാരവും അഹന്തയും വെച്ച് പുലര്‍ത്തുന്നത്. അദ്ദേഹം അമ്മായി അച്ഛന് പഠിക്കുകയാണെന്ന് പലരും ആക്ഷേപിക്കുന്നുണ്ട്. അത് അങ്ങയെ പോലൊരു യുവനേതാവിന് ചേര്‍ന്നതല്ല.
കാരണം നിങ്ങളിനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. അതുകൊണ്ട് തെറ്റ് തിരുത്തി മുന്നോട്ട് പോകണം. അതാണ് ഒരു ജനപ്രതിനിധി ചെയ്യേണ്ടത്. ഇനിയതല്ല മിസ്റ്റര്‍ മരുമകന്‍ കളിക്കുകയാണെങ്കില്‍, ആ കുപ്പായം 2026ല്‍ ഊരിവയ്‌ക്കേണ്ടിവരും. അന്ന് പൊട്ടിക്കരയാതിരിക്കണമെങ്കില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ മര്യാദകള്‍ പാലിക്കണം. കാരണം കണ്ണ് തുറന്നും കാത് കൂര്‍പ്പിപ്പിച്ചും ജനം ഇവിടെയുണ്ട്, പൊതുജനം കഴുതകളല്ല.
https://www.facebook.com/Malayalivartha

























