കോട്ടയം നടുങ്ങിയ പഴയിടം ഇരട്ടക്കൊലപാതകത്തിൽ നിർണായക കോടതി വിധി; പ്രതി കുറ്റക്കാരൻ തന്നെ! കൊലപാതകവും മോഷണവും അടക്കമുള്ള കുറ്റകൃത്യങ്ങൾ തെളിയിച്ച് പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ജെ; ശിക്ഷാവിധി മാർച്ച് 22 ന്

കോട്ടയത്തെ നടുക്കിയ പഴയിടം ഇരട്ടകൊലപാതകക്കേസിൽ പ്രതി കുറ്റക്കാരനെന്നു കോടതി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽകുറ്റങ്ങളിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. പ്രതിയ്ക്കുള്ള ശിക്ഷ മാർച്ച് 22 ന് പ്രഖ്യാപിക്കും. പ്രതി പഴയിടം ചൂരപ്പാടി അരുൺശശിയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജെ.നാസർ കുറ്റക്കാരനാണ് എന്നു കണ്ടെത്തിയത്. പ്രോസിക്യുൂഷനു വേണ്ടി അഡ്വ.ജിതേഷ് ജെ കോടതിയിൽ ഹാജരായി.
2013 ആഗസ്റ്റ് 28നു രാത്രിയിലാണ് അരുൺ സ്വന്തം പിതൃസഹോദരി തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും (68) ഭർത്താവ് ഭാസ്‌കരൻനായരെയും (71) പഴയിടത്തെ വീട്ടിനുള്ളിൽ ചുറ്റികക്ക് അടിച്ചുകൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ അരുണിനെ ഒരു മാസത്തോളം കഴിഞ്ഞ ശേഷം കഞ്ഞിക്കുഴിയിൽ നിന്നും മാല മോഷ്ടിക്കുന്നതിനിടെ കോട്ടയം ഈസ്റ്റ് എസ്‌ഐ ആയിരുന്നു നിലവിലെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺശശിയെ മൂന്നൂവർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല. ചെന്നൈയിലെ ലോഡ്ജിൽ താമസിച്ചു ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നതിനിടെ 2016 നവംബറിൽ അരുണിനെ ചെന്നൈ പോലീസാണ് പിടികൂടിയത്. ചെന്നൈ പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തു നിന്നുള്ള പോലീസ് സംഘം പ്രത്യേക വാറന്റു പ്രകാരം കോട്ടയം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കോട്ടയത്തു നിന്ന് മുങ്ങിയ ഇയാൾ തൃശൂരിൽ എത്തിയശേഷം ചെന്നൈ, ഹൈദരാബാദ് വഴി ഒഡിഷയിലെത്തി. അവിടെ തങ്ങിയശേഷം ഭുവനേശ്വറിലും കൊൽക്കത്തയിലും കഴിഞ്ഞു. ഭുവനേശ്വറിലെ ഷോപ്പിങ് മാളിൽ മോഷണം നടത്തി മുങ്ങിയ ഇയാൾ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. മാളുകളിലെ മോഷണങ്ങളിലെ അന്വേഷണത്തിൽ സിസിടിവി കാമറയിൽ അരുണിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഋഷിവാലി എന്ന പേരിൽ വ്യാജതിരിച്ചറിയൽ കാർഡുണ്ടാക്കിയാണ് ഇയാൾ മറ്റു സംസ്ഥാനങ്ങളിൽ ജോലി നേടിയത്. ജോലി ചെയ്ത സ്ഥലങ്ങളില്ലാം പ്രശ്‌നങ്ങൾ സൃഷ്ടിച്ചാണ് സ്ഥലം വിട്ടത്. ഇരട്ടക്കൊലപാതക കേസിൽ ആദ്യം പോലീസിന്റെ സംശയനിഴലിൽ അരുൺ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകൾക്കും കേസ് അന്വേഷണത്തിന്റെ ആക്ഷൻ കൗൺസിൽ രൂപീകരണത്തിനുമെല്ലാം മുന്നിൽ നിന്നത് അരുൺശശിയായിരുന്നു. അതിനാൽ, ദമ്പതികളുമായി അടുത്ത പരിചയമുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്ന് ആദ്യഘട്ടത്തിൽ തന്നെ ഉറപ്പിച്ച പോലീസ്, പല ബന്ധുക്കളെയും സംശയിച്ചെങ്കിലും അരുണിലേക്ക് എത്തിയിരുന്നില്ല.
സെപ്തംബർ 19ന് കോട്ടയം റബർബോർഡ് ജങ്ഷനു സമീപത്തു കൂടി നടന്നുപോയ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപെടാനുള്ള ശ്രമത്തിനിടെ അരുണിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പഴയിടം ഇരട്ട കൊലപാതകം നടത്തിയത് അരുൺ ആണെന്ന് വ്യക്തമായത്. മറ്റു സംസ്ഥാനങ്ങളിലെ കേസുകൾ കൂടാതെ മണിമല, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ എട്ട് ക്രിമിനൽകേസുകളിൽ കൂടി പ്രതിയായിരുന്നു അരുൺശശി.
https://www.facebook.com/Malayalivartha

























