വഞ്ചിയൂരില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം... പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് കെകെ രമ

വഞ്ചിയൂരില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമ. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു പ്രതിപക്ഷ എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പത്താണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടാവുന്നത്. നാളെ സഭയില്‍ ഈ വിഷയം ഉന്നയിക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പൊലീസിനെ ന്യായീകരിച്ചതും തെറ്റാണെന്ന് കെകെ രമ വ്യക്തമാക്കി.
വിഷയത്തില്‍ ജോലിയില്‍ അലംഭാവവും ഗുരുതര കൃത്യവിലോപവും കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ പി സതീദേവിയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്‌റ്റേഷനില്‍ പരാതി എത്താന്‍ വൈകിയത് കൊണ്ടാണ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായതെന്ന് അവ!ര്‍ പറഞ്ഞു. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നല്‍കിയില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി വൈകാന്‍ കാരണമായി അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് അജ്ഞാതന്‍ 49 കാരിയെ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന ഉടന്‍ പേട്ട പൊലീസില്‍ വിവരം അറിയിച്ചു. പക്ഷെ പൊലീസ് അനങ്ങിയില്ല. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്‌റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിന് ശേഷമാണ് കേസെടുത്തത്. രാത്രി 11 മണിക്ക് ഇവര്‍ മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയിരുന്നു. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാതന്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
സംഭവം വലിയ ചര്‍ച്ചയായതിന് പിന്നാലെ പേട്ട പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സീനിയര്‍ സി പി ഒ ജയരാജ്, സി പി ഒ രഞ്ജിത്ത് എന്നിവരെ സസ്‌പെന്റ് ചെയ്തത്. സ്ത്രീ താന്‍ ആക്രമിക്കപ്പെട്ട വിവരം അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും എത്തിയിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണാനും മൊഴി രേഖപ്പെടുത്തി കേസെടുക്കാനും ഇവര്‍ തയ്യാറായില്ലെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























