ശിവശങ്കറിന്റെ മൗനം പൊളിക്കാന്‍ ഇഡി. യു.വി.ജോസിന്റെ മൊഴി പിണറായിയിലേയ്‌ക്കോ ???

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുന്‍ സി ഇ ഒ യു വി ജോസിനെ ഇന്നു വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞയാഴ്ച രണ്ടു തവണയാണ് യു.വി.ജോസിന്റെ മൊഴി എടുത്തത്. യു.വി.ജോസിന്റെ മൊഴി എടുക്കുന്നത് പ്രധാനമായും ശിവശങ്കറിന് ലൈഫ് മിഷന്‍ കേസിലുള്ള ബന്ധം അറിയാന്‍ വേണ്ടിയാണ്.
സ്വപ്നയുടെ ലോക്കറില്‍ നിന്നും ലഭിച്ച ഒരു കോടിക്കടുത്ത തുക തന്റെതാണ് എന്ന് ശിവശങ്കര്‍ ഇതുവരെ പറഞ്ഞിട്ടില്ല. സ്വപ്ന സുരേഷും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടനറും ഈ തുക ശിവശങ്കറിന്റെതാണെന്ന രീതിയില്‍ മൊഴി നല്‍കിയെങ്കിലും പണം തന്റെതാണെന്ന് ഇതുവരെ ശിവശങ്കര്‍ സമ്മതിച്ചിട്ടില്ല. ശിവശങ്കറാണ് സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതെന്നും റെഡ്ക്രെസന്റുമായുള്ള ധാരണാപത്രത്തില്‍ ഒപ്പു വച്ചത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണെന്നും കഴിഞ്ഞ മാസം യു.വി.ജോസ് ഇഡിയ്ക്ക് മൊഴി നല്‍കിയിട്ടുമുണ്ട്.
പണം തന്റെതാണ് എന്ന് ശിവശങ്കറിന് തുറന്നു സമ്മതിക്കാന്‍ കഴിയില്ല. ആ ഘട്ടത്തില്‍ ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ലൈഫ് മിഷനുമായി ബന്ധമില്ല. സിഇഒ യു.വി.ജോസാണ്. ലൈഫ് മിഷനുമായി ഒരു ബന്ധവുമില്ലാത്ത ശിവശങ്കറിന് എങ്ങനെ പണം ലഭിച്ചു എന്ന ചോദ്യത്തിനു അദ്ദേഹം മറുപടി പറയേണ്ടി വരും. അങ്ങനെ മറുപടി പറഞ്ഞാല്‍ പിന്നെ അന്വേഷണം നീങ്ങുക മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന് വരെ കുരുക്കായി മാറും. ഈ പണം തന്റെതാണ് എന്ന് ശിവശങ്കര്‍ സമ്മതിച്ചാല്‍ പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. ശിവശങ്കര്‍ ഇഡി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനാലാണ് യു.വി.ജോസിനെ നിരന്തരം ഇഡി ചോദ്യം ചെയ്യുന്നത്.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ 6 കോടി രൂപയില്‍ 4.50 കോടി രൂപയുടെ വീതം വെയ്പ്പ് മാത്രമാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. ഒന്നരക്കോടി രൂപയുടെ കാര്യം വെളിയില്‍ പറഞ്ഞിട്ടില്ല. ഈ ഒന്നരക്കോടി രൂപയില്‍ ഒരു കോടിയാണ് സ്വപ്നയുടെ ലോക്കറില്‍ നിന്നും കണ്ടെടുത്തത്. ഈ ഒന്നരക്കോടിയുടെ കാര്യത്തില്‍ സന്തോഷ് ഈപ്പന്‍ മറുപടി പറയാത്തത് ഈ തുക .ശിവശങ്കറിനുള്ള കോഴ ആയതു കൊണ്ടാണെന്നാണ് ഇഡിയുടെ അനുമാനം.ശിവശങ്കര്‍ പ്രതികരിക്കാത്തതിനാല്‍ ഈ ചോദ്യത്തിനു ഇഡിയ്ക്ക് മറുപടി ലഭിച്ചിട്ടില്ല. യു.വി.ജോസിന്റെ മൊഴിയാണ് ഈ കാര്യത്തില്‍ നിര്‍ണ്ണായകമാകുക. ലൈഫ് മിഷന്‍ അഴിമതിയില്‍ പങ്കില്ലെങ്കിലും ജോസും അറസ്റ്റിലായേക്കും എന്ന് സൂചനയുണ്ട്.
പ്രളയബാധിതര്‍ക്കു വീടുവച്ചു നല്‍കാന്‍ തൃശൂര്‍ വടക്കാഞ്ചേരിയില്‍ നടപ്പിലാക്കിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നു 4.50 കോടി രൂപ കമ്മിഷനായി നല്‍കിയെന്ന യു.വി.ജോസിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികളാണ് കേസില്‍ നിര്‍ണ്ണായകമായത്. രണ്ടു നിര്‍ണ്ണായക നീക്കങ്ങള്‍ ഇഡി നടത്തും എന്നാണ് സൂചന. അത് എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇഡി നീക്കങ്ങളില്‍ സര്‍ക്കാരിനും ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെയും ലൈഫ് മിഷന്‍ കേസില്‍ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. ഇനിയും രവീന്ദ്രനെ വിളിച്ച് വരുത്തും എന്നാണ് സൂചന.
രവീന്ദ്രനും, ശിവശങ്കറും അറിയാതെ ഇങ്ങനെയൊരു കരാറും കോഴ ഇടപാടും നടക്കില്ലെന്നാണ് ഇഡി കണക്ക് കൂട്ടല്‍. ഇവര്‍ രണ്ട് പേരും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഫയലും അനങ്ങിയിട്ടില്ലെന്നതാണ് വസ്തുത. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി യു.വി ജോസ് അവധിയില്‍ പോയ സമയത്ത് ശിവശങ്കര്‍ ലൈഫ് മിഷന്റെ സിഇഒ യായി സ്വയം ചാര്‍ജ്ജ് ഏറ്റെടുക്കുകയും റെഡ് ക്രസന്റ് യൂണിടാക് കമ്പനികളുമായി ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ശിവശങ്കര്‍ അന്ന് സ്ഥാനം ഏറ്റെടുത്തതും സ്വപ്‌നയുമായി ചേര്‍ന്ന് വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതെന്നതും ഇഡി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ കൈക്കൂലി പണം വാങ്ങിയതിന് തെളിവുണ്ടെങ്കിലും ആര് ആര്‍ക്കുവേണ്ടി വാങ്ങിയെന്ന അന്വേഷണത്തിലാണ് ഇഡി എത്തി നില്ക്കുന്നത്. സി.എം.രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയേറെയാണ്. സ്വപ്‌ന സുരേഷ് നല്കിയ തെളിവുകളെല്ലാം മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ കുടുക്കുന്ന തരത്തിലുള്ളതാണെന്ന് ശിവശങ്കറിനും വ്യക്തമായിട്ടുണ്ട്. അതു കൊണ്ടാണ് അദ്ദേഹം ചോദ്യങ്ങള്‍ക്ക് മൗനം പാലിക്കുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha


























