ഇ.ഡി റെയ്ഡ് ഫാരിസ് അബുബക്കറുടെ വീട്ടിൽ..കൊള്ളുന്നത് സി.പി.എമ്മിന്റെ മുതുകത്ത്...പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ലെന്ന് ഒന്ന് നേരെ നിന്ന് പറയാന്‍ ഒരു നേതാവും തയ്യാറാകുന്നില്ല...റിയാസിനുള്ള ബന്ധം ആദ്യം വെളിപ്പെടുത്തിയത് വീരേന്ദ്രകുമാര്‍..

അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വ്യവസായം നടത്തുന്ന ഫാരിസ് അബുബക്കറുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയതെങ്കിലും കൊണ്ടത് സി.പി.എമ്മിന്റെ മുതുകത്താണ്. കളങ്കിതവ്യക്തിത്വമായ ഫാരിസുമായി പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ലെന്ന് ഒന്ന് നേരെ നിന്ന് പറയാന്‍ ഒരു നേതാവും തയ്യാറാകുന്നില്ല. അതിനുള്ള ആര്‍ജ്ജവം കാണിക്കാത്തിടത്തോളം കാലം സംശയത്തിന്റെ വാരിക്കുന്തം സി.പി.എമ്മിന് മേലെ ആയിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഫാരിസുമായി ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണ്. കാരണം ഫാരിസിന്റെ പിതാവ് മരിച്ച ശേഷം മുഖ്യമന്ത്രി വീട് സന്ദര്‍ശിച്ചിരുന്നു. ഇടത് സൈദ്ധാന്തികനായ എം.എന്‍ വിജയന്‍ സി.പി.എമ്മിന്റെ നിലപാടുകളെ വിമര്‍ശച്ചത് കൊണ്ട് അദ്ദേഹം മരിച്ച ശേഷം പിണറായി പോയില്ല. വിജയന്‍ മാഷ് നല്ലൊരു അധ്യാപകനായിരുന്നു എന്നാണ് പിണറായി പ്രതികരിച്ചത്. പിണറായിയെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ച ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ അവസാന നാളുകളില്‍ പിണറായിയെ കാണാന്‍ കൊതിച്ചിരുന്നു.
ചെയ്ത ചില തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കാനും ആയിരുന്നു അത്. എന്നാല്‍ അദ്ദേഹം അന്തരിച്ച ശേഷം പോയില്ല. അതേസമയം ഗോകുലം ഗോപാലന്റെ പിതാവ് മരിച്ചപ്പോള്‍ ഭാര്യയേയും കൂട്ടി പോയി. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് കഴിഞ്ഞ് വി.എസ് കെ.കെ രമയെ കാണാന്‍ പോയപ്പോള്‍ ഇതേ പിണറായി ശക്തമായി എതിര്‍ത്തു. ഫാരിസിന്റെ പിതാവ് മരിച്ച ശേഷം മൂന്ന് മണിക്കൂര്‍ മുഖ്യമന്ത്രി അദ്ദേഹത്തിനൊപ്പം ചെലവഴിച്ചു. ഇതാണ് പിണറായി മോഡല്‍ വൈരുദ്ധ്യാത്മിത ഭൗതികവാദം.സി.പി.എമ്മിനും ഫാരിസുമായി ബന്ധമുണ്ട്. 2007ല്‍ നായനാര്‍ സ്മാരക ഫുഡ്‌ബോള്‍ മത്സരത്തിന് ഫാരിസ് 60 ലക്ഷം രൂപ സംഭാവന കൊടുത്തത് വിവാദ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസ് ഫാരിസിന്റെ ബെനാമിയാണെന്ന് അന്തരിച്ച ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാറാണ് ആദ്യം ആരോപിച്ചത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു അത്. ക്രൈംവാരിക ഇതിന്റെ വിശദവിവരങ്ങള്‍ സഹിതം ഒരു ലക്കം പ്രസിദ്ധീകരിച്ചിരുന്നു. റിയാസിന്റേത് പേമന്റ് സീറ്റാണെന്നും വീരേന്ദ്രകുമാര്‍ ആരോപിച്ചു. ഇതോടെ പിണറായി വിജയന്‍ അന്ന് പ്രകോപിതനായി. വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്പത്തമായിപ്പോയി- എന്ന് പിണറായി പറഞ്ഞു. ഫാരിസിനെക്കുകുറിച്ച് പറയുമ്പോള്‍ പിണറായി ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്? വീരേന്ദ്രകുമാര്‍ അന്ന് ചോദിച്ചു.
അങ്ങനെ വീരന്‍ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് ഒരു വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്നുന്നുപറഞ്ഞത് അപമാനമാണെന്നുന്നു ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥിയായിരുന്ന മുഹമ്മദ് റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപ്പോഴാണ് വീരന് മനസ്സിലായത് താന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്. 'അച്ഛന്‍ പത്തായത്തിലില്ല' എന്ന് പറയുമ്പോലെ അല്ലേ അതെന്ന് അന്ന് വീരേന്ദ്രകുമാര്‍ പരിഹസിച്ചിരുന്നു. ഇതിനൊന്നും അന്നും ഇന്നും വ്യക്തമായ മറുപടി മുഹമ്മദ് റിയാസോ. സി.പി.എമ്മോ നല്‍കിയിട്ടില്ല.ഫാരിസ് വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും വലിയ ബിസിനസ്സുകാരനായതില്‍ ഇ.ഡിക്ക് ശക്തമായ സംശയമുണ്ട്. അതുകൊണ്ടാണ് എല്ലാ സ്ഥാപനങ്ങളിലും വീട്ടിലും പരിശോധന നടക്കുന്നത്. ഇതിനൊപ്പം ഉയരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ സി.എം രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി ഫാരിസിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടങ്ങിയത്. അതിലെന്തെങ്കിലും കാര്യമില്ലേ എന്ന് സ്വാഭാവികമായി തോന്നാം. കാരണം നയതന്ത്ര ചാനല്‍ വഴി ശിവശങ്കര്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തില്‍ പറയുന്നു. ഒറ്റത്തവണ മാത്രമാണ് പിടിക്കപ്പെട്ടത്.
ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം എത്തിക്കാന്‍ പണം നിക്ഷേപിച്ചതാര്? എന്ന ചോദ്യം വളരെ പ്രസക്തമാണ്. ആ ചോദ്യത്തിനുത്തരം ഫാരിസില്‍ അവസാനിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സ്വപ്‌നയും ശിവശങ്കറും പലതവണ ചെന്നൈയില്‍ പോയിട്ടുണ്ട്. അവിടുത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ശിവശങ്കര്‍ തന്നെ താലി കെട്ടിയതെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഫാരിസിന്റെ ബിസിനസ്സുകളുടെ ആസ്ഥാനം ചെന്നൈ ആണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇ.ഡിയുടെ നീക്കം വളരെ വ്യക്തമായ ആസൂത്രണത്തോടെയാണെന്ന് തോന്നുന്നു. ഓരേ സമയം 98 ഇടത്താണ് പരിശോധന നടക്കുന്നത്. ഫാരിസിന്റെ പണത്തിന്റെ അല്ലെങ്കില്‍ വരുമാനത്തിന്റെ സ്രോതസ്സ് എന്താണ്, റിയല്‍ എസ്‌റ്റേറ്റുകാരന് ഇത്രയും പണം സമ്പാദിക്കാനാകുമോ? ഇക്കാര്യങ്ങള്‍ക്ക് താമസിക്കാതെ ഇ.ഡി മറുപടി പറയുമായിരിക്കും.
2014ല്‍ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം തനിക്ക് പിടിവീഴുമോ എന്ന് ഫാരിസിന് ആശങ്കയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഫാരിസ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് യു.എ.ഇയിലേക്ക് സ്ഥിരതാമസമാക്കിയെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പിണറായി വിജയന്‍ 2016ല്‍ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനം കേന്ദ്രീകരിച്ച് റിയല്‍എസ്റ്റേറ്റ് ഉള്‍പ്പെടെ പല ഇടപാടുകളും ഫാരിസ് നടത്തിയിരുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും മുമ്പ് മുളവുകാടിന് സമീപം ഫാരിസിന്റെ കമ്പനി 15 ഏക്കറിലധികം കണ്ടല്‍ക്കാടും പൊക്കാളിപ്പാടവും നികത്തിയിരുന്നു. ഇതിന്റെ രേഖകള്‍ ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്. റോഡിന്റെ അലൈന്‍മെന്റ് ഫാരിസിന് വേണ്ടി മാറ്റിയത് ദേശീയപാത അതോറിട്ടിക്ക് കൂടുതല്‍ ചെലവ് വരുത്തിവെച്ചു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകും മുമ്പ് ഈ വിവരം ചോര്‍ന്ന് കിട്ടിയതെങ്ങനെ? അന്ന് ഭൂമി നികത്തിയത് വിവാദമായപ്പോള്‍ സംരക്ഷിച്ചത് അധികാരത്തിലിരുന്നവരാണ്. അതുകൊണ്ട് സി.പി.എമ്മിലെ ആരൊക്കെയോ ഫാരിസിനെ സഹായിച്ചിട്ടുണ്ട്. അതിന് എന്ത് പ്രതിഫലമാണ് കിട്ടിയതെന്ന് ഫാരിസിനെ ചോദ്യം ചെയ്താലെ വ്യക്തമാകൂ.
https://www.facebook.com/Malayalivartha

























