വീരപ്പനെക്കാള്‍ ഭീകരന്‍ അരിക്കൊമ്പന്‍...അരിക്കൊമ്പനെ തളയ്ക്കാന്‍ അരക്കോടി വേണം..പട്ടാളം യുദ്ധത്തിനിറങ്ങുന്ന പ്രതീതിയില്‍ പോലീസ്, 144 പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടില്‍ അടച്ചശേഷമാണ് കാട്ടാനയെ വെടിവയ്ക്കാന്‍ ഞായറാഴ്ച പുറപ്പെടുന്നത്...

പണ്ട് ആനവേട്ടക്കാരന്‍ വീരപ്പനെ പിടിക്കാന്‍ മൈസൂലെ സത്യമംഗലം കാട്ടില്‍ കാണിച്ച അതേ യുദ്ധസന്നാഹം തന്നെ ഇപ്പോള്‍ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടിക്കാന്‍ ഇടുക്കി ചിന്നക്കനാലിലും ഒരുക്കിയിരിക്കുന്നു. കാട്ടാന ചവിട്ടിക്കൊന്നാല്‍ പത്തു ലക്ഷം രൂപയാണ് സര്‍ക്കാരിന്റെ പ്രതിഫലമെങ്കില്‍ ചിന്നക്കനാലിനെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന അരിക്കൊമ്പനെ തളയ്ക്കാന്‍ അരക്കോടിയോളം രൂപയാണ് വേണ്ടിവരിക. പട്ടാളം യുദ്ധത്തിനിറങ്ങുന്ന പ്രതീതിയില്‍ പോലീസ് 144 പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടില്‍ അടച്ചശേഷമാണ് കാട്ടാനയെ വെടിവയ്ക്കാന്‍ ഞായറാഴ്ച പുറപ്പെടുന്നത്.12 പേരെ ഇതോടകം ക്രൂരമായി കുത്തിയും ചവിട്ടിയും കൊലപ്പെടുത്തുകയും നൂറോളം പേരെ പതിയിരുന്നാക്രമിക്കുകയും ചെയ്ത കാട്ടുകൊമ്പനെ ഇനി ആനജയിയില്‍ അടയ്ക്കാതെ തരമില്ലാത്ത സ്ഥിതിയായി. അതല്ലെങ്കില്‍ വനാന്തരങ്ങളിലേക്ക് റേഡിയോ കോളര്‍ പതിപ്പിച്ച് കാടുകയറ്റി വിടാനുമാണ് ആലോചന.കൊള്ളയും കൊലയും സ്വഭാവമാക്കിയ അരിക്കൊമ്പനെ എത്ര ചട്ടം പഠിപ്പിച്ചാലും മര്യാദ പഠിപ്പിക്കാനാവില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.
അക്രമവും ഗുണ്ടായിസവും മാത്രം തൊഴിലാക്കിയ ഒറ്റയാനെ തളയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതായിരിക്കുന്നു.ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പന്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. വഴി തടഞ്ഞു വാഹനങ്ങള്‍ കുത്തിമറിച്ചും കടകള്‍ കൊള്ളയടിച്ചും ആരെയും കൂസാതെ നീങ്ങുന്ന ഈ ഭീമന്‍ കാട്ടുകൊമ്പന്‍ കുറെ മാസങ്ങളായി കൊലാളി റിപ്പറായി മാറിയ സാഹചര്യത്തിലാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചു വീഴ്ത്തുന്നത്. നൂറു കണക്കിന് വാഹനങ്ങളും ആയിരത്തോളം ഉദ്യോഗസ്ഥ സന്നാഹവുമാണ് കൊമ്പനെ തളയ്ക്കാന്‍ കാടും നാടും തെരയുന്നത്. ഡ്രോണുകളുടെ സഹായത്തില്‍ അരിക്കൊമ്പന്റെ ഓരോ നീക്കവും വനംവകുപ്പ് അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. മുപ്പതു വയസോളം പ്രായമുള്ള ഈ കാട്ടാന ഏറെക്കാലമായി കാടുകയറാതെ ജനവാസമേഖലകളില്‍ പൂര്‍ണമായി തമ്പടിച്ചിരിക്കുകയാണ്.
ആനയെ വെടിവച്ചു വീഴ്ത്തുന്നതിനു മുന്നോടിയായി ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വീടുകളില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ നേരിട്ടുചെന്ന് ജനങ്ങളെ വിവരങ്ങള്‍ ധരിപ്പിക്കുന്നതുകൂടാതെ ദൗത്യദിനമായ ഞായറാഴ്ച ജനങ്ങള്‍ വീടിനു പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്നുമാണ് നിര്‍ദേശം. കാട്ടാനയെ തളയ്ക്കുന്നതിനു മുന്നോടിയായി ജനങ്ങളെ വിവരം അറിയിക്കാന്‍ ശനിയാഴ്ച മൈക്ക് അനൗണ്‍സ്‌മെന്റും നടത്തും. സ്ഥലത്ത് 144 പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് മറ്റൊരാളെയും പ്രദേശത്തേക്ക് കടത്തിവിടുകയുമില്ല.മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്ക് പുറമേ കുടി ആദിവാസി ഭാഷയിലും അറിയിപ്പ് അനൗണ്‍സ്‌മെന്റ് നടത്താനാണ് തീരുമാനം. നിരവധി കുങ്കിയാനകളുടെ സഹായത്തോടെയാവും അരിക്കൊമ്പനെ വരുതിയാക്കുന്നത്.ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഏറ്റവും നാശംവിതച്ചത് 301 കോളനിയിലാണ്. ഈ കോളനിയില്‍ അരിക്കൊമ്പന്‍ ആക്രമിക്കാത്ത ഒരു വീടുപോലുമില്ല. വീടുകളെല്ലാം പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന നിലയിലാണിപ്പോള്‍.
അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ഇതു കൂടാതെയാണ് വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരും സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്.അരിക്കൊമ്പന്റെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം ഞായറാഴ്ച അനുയോജ്യമായ സാഹചര്യത്തില്‍ മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ദൗത്യസംഘത്തില്‍പെട്ട സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയില്‍ നിന്ന് ചിന്നക്കനാലിലെത്തിയിരുന്നു. കുങ്കിയാനകളിലൊന്നായ വിക്രം നേരത്തേ ഓപ്പറേഷന്റെ ഭാഗമാകാന്‍ സ്ഥലത്ത് എത്തിയിരുന്നു. ശനിയാഴ്ച രാവിലെ രണ്ട് കുങ്കിനാനകള്‍ കൂടി എത്തുന്നുണ്ട്. ആകെ ആറ് കുങ്കിയാനകളെയാണ് ഈ മെഗാ ഓപ്പറേഷനില്‍ പങ്കെടുക്കുക.
സൂര്യനെല്ലി മേഖലയില്‍ ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാണ് ഓപറേഷന്‍ അരിക്കൊമ്പന്‍ നടപ്പാക്കുക. പിടികൂടിയാലുടന്‍ കുംകി യാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയില്‍ അടിമാലി വഴി കോടനാട്ടേക്ക് കൊണ്ടുപോകും.തോക്കും സന്നാനവും മാത്രമല്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ആംബുലന്‍സുകളും മെഡിക്കല്‍ സംഘത്തിന്റെ സേവനവും സ്ഥലത്ത് ഉറപ്പാക്കിയിരിക്കുകയാണ്. കാട്ടാനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായി വെള്ളിയാഴ്ച മോക്ഡ്രില്‍ സംഘടിപ്പിക്കുന്നുണ്ട്സ്‌കൂളുകളിലെ പൊതു പരീക്ഷ കൂടി പരിഗണിച്ചാണ് അരിക്കൊമ്പന്‍ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നത്. അരിക്കൊമ്പനെ കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയിലും ഗതാഗതം നിയന്ത്രിക്കും. ആനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായി 301 കോളനിയില്‍ നിന്നും ജനങ്ങളെ മാറ്റുന്നതും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ഉദ്ദേശിക്കുന്ന രീതിയില്‍ വെടിയേല്‍ക്കാതിരിക്കുകയോ മയക്കു വെടി വേണ്ട വിധം ലക്ഷ്യം കാണാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആന വീണ്ടും അക്രമകാരിയായേക്കാമെന്ന ആശങ്കയിലാണ് ദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.
ചിന്നക്കനാല്‍ സിമന്റുപാലത്തിന് സമീപം മുന്‍പ് അരിക്കൊമ്പന്‍ തകര്‍ത്ത വീട്ടില്‍ താത്കാലിക റേഷന്‍കട ഒരുക്കുകയും കഞ്ഞിയും വെയ്ക്കുകയും ചെയ്യാനാണ് തീരുമാനം. ഇവിടെ അരിയുള്‍പ്പെടെ സാധനങ്ങളും സൂക്ഷിക്കും. ആള്‍ത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി അരിക്കൊമ്പനെ ഇവിടേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി. പതിവായി റേഷന്‍കട തകര്‍ത്ത് അരിയും പഞ്ചസാരയും അകത്താക്കുന്നതിനാലാണ് അരിക്കൊമ്പന്‍ എന്ന് വിളിപ്പേരുവന്നത്.സംസഥാനത്തെ മറ്റ് മേഖലകളില്‍ നടത്തിയതിന് വ്യത്യസ്തമായാണ്, അരികൊമ്പനെ പിടികൂടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്.ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ദൗത്യത്തിന് നാലു ദിവസം മാത്രം ബാക്കിനില്‍ക്കെ കാട്ടാന ഇപ്പോള്‍ പെരിയകനാല്‍ എസ്റ്റേറ്റിലാണുള്ളത്. ഈ കൊമ്പനെ ഞായറാഴ്ച 301 കോളനിക്ക് സമീപം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha
























