പഴയിടം ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ; ഈ കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി നിരീക്ഷണം; ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്

പഴയിടം ഇരട്ട കൊലപാതക കേസിൽ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ നൽകിക്കൊണ്ട് കോടതി നിരീക്ഷിച്ചത് കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ്. വധശിക്ഷക്ക് ( വകുപ്പ് 302) ഒപ്പം 2 ലക്ഷം രൂപ പിഴയും, കൂടാതെ ഭവനഭേദനത്തിന് ( വകുപ്പ് 449) 5 വര്‍ഷം കഠിനതടവ്, കവര്‍ച്ചയ്ക്ക് ( വകുപ്പ് 397) 7 വര്‍ഷം കഠിന തടവ് എന്നിവയും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി (2) ജഡ്ജി ജെ.നാസര്‍ ശിക്ഷ വിധിച്ചു.
2013 സെപ്റ്റംബര്‍ 28-നാണ് കോട്ടയം പഴയിടം തീമ്പനാല്‍ വീട്ടില്‍ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മയെയും (68), ഭര്‍ത്താവ് റിട്ട.പൊതുമരാമത്ത് സൂപ്രണ്ട് ഭാസ്‌കരന്‍ നായരെയും (71) കവർച്ച ലക്ഷ്യമിട്ട് മൃഗീയമായി കൊലപ്പെടുത്തിയത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേസിൽ കോടതി ഇന്ന് വിധി പറഞ്ഞത്. എല്ലാ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി എന്ന് അഡീ. പ്രോസിക്യൂട്ടർ കെ. ജിതേഷ് പറഞ്ഞു.
കാർ വാങ്ങാൻ ദമ്പതികളോട് പണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് ലഭിക്കാതിരുന്നതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. സംഭവ ദിവസം വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ അരുൺ, ടിവി കാണുകയായിരുന്ന ഭാസ്ക്കരൻ നായരെ കൈയിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് 13 തവണ തലക്ക് അടിച്ചു. ഭർത്താവിൻ്റെ നിലവിളി കേട്ട് വീടിൻ്റെ രണ്ടാം നിലയിലായിരുന്ന തങ്കമ്മ ഓടി എത്തിയപ്പോൾ അരുൺ ഇവരുടെയും തലയിൽ ചുറ്റിക കൊണ്ട് ഒൻപത് പ്രാവിശ്യം തലക്ക് അടിച്ചു.
മരണം ഉറപ്പാക്കാൻ തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസവും മുട്ടിച്ചു. തുടർന്ന് ഇവരുടെ കൈയിൽ മാരകമായ മുറിവ് വരുത്തി സ്വർണ വളയടക്കം ആഭരണങ്ങളും കവർന്നു. വിവാഹിതരായ രണ്ട് പെൺമക്കളും ദൂരസ്ഥലങ്ങളിലായതിനാൽ മാതാപിതാക്കളുടെ സ്ഥാനത്ത് കണ്ട് ദമ്പതികളെ സംരക്ഷിക്കേണ്ട പ്രതി, നടത്തിയ അതിക്രൂരമായ കൊലപാതകം ന്യായീകരിക്കാനാവില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും, പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്ന് ഭയമുണ്ടെന്നും മക്കളായ ബിന്ദുവും, ബിനുവും വിധി പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.
https://www.facebook.com/Malayalivartha
























