ആറ് പതിറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് 40ലധികം സംസ്ഥാന സര്‍ക്കാരുകളെയാണ്, അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് പിരിച്ചുവിട്ടത്....അതിലേറെയും രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്....പണികിട്ടിയ കമ്മികള്‍ക്കും മതിയായില്ല...

കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടറിയേറ്റ് അസാധുവാക്കിയതോടെ പ്രതിപക്ഷമാകെ കടന്നല്‍ക്കൂട് പോലെ ഇളകിയിരിക്കുകയാണല്ലോ. മോദിയും ബി.ജെ.പിയും ചേര്‍ന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്നാണല്ലോ പ്രതിപക്ഷപാര്‍ട്ടികളുടെ ആക്ഷേപം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8(4) അനുസരിച്ച് ഒരു ജനപ്രതിനിധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ശിക്ഷയ്‌ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അപ്പീലോ, റിവിഷന്‍ അപേക്ഷയോ നല്‍കിയാല്‍ പദവിയില്‍ തുടരാനാകുമായിരുന്നു. 2013ലെ സുപ്രിംകോടതി വിധി ഈ വ്യവസ്ഥ എടുത്ത് കളഞ്ഞു. അതിന് ശേഷം ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെ നിരവധി എം.പിമാരുടെ സ്ഥാനം തെറിച്ചു. അന്നെങ്ങും ഇല്ലാത്ത പുകിലാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തെരുവിലിറങ്ങിയവര്‍ സൗകര്യപൂര്‍വം മറന്നുപോയൊരു കാര്യമുണ്ട്. ആറ് പതിറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് 40ലധികം സംസ്ഥാന സര്‍ക്കാരുകളെയാണ് അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് പിരിച്ചുവിട്ടത്.
അതിലേറെയും രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. സ്വതന്ത്ര്യയിന്ത്യയിലെ ആസുരകാലമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ബി.ജെ.പി-സി.പി.എം ഉള്‍പ്പെടെയുള്ള നേതാക്കളെ ജയിലിലടച്ചതും ഇതേ ഇന്ദിരാഗാന്ധിയാണ്. അതുകൊണ്ട് ചരിത്രം മറന്നുകൊണ്ടാണ് പ്രതിപക്ഷം തെരുവില്‍ പോരിനിറങ്ങിയിരിക്കുന്നത്.കോണ്‍ഗ്രസുമായി കേന്ദ്രനേതൃത്വം തോളില്‍ കയ്യിട്ട് നടക്കുമ്പോഴും സി.പി.എം കേരള നേതൃത്വം അതിനെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ രാഹുലിനെ അയോഗ്യനാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും ഭൂതഗണങ്ങളും വാളും പരിചയുമായി ഇറങ്ങിപ്പുറപ്പെട്ടു. അങ്കവും കാണാം താളിയും ഒളിക്കാം എന്ന പഴഞ്ചൊല്ല് പോലെ ഇതിലും രണ്ട് ഗുണങ്ങളുണ്ട്. ഒന്ന് രാഹുലിനൊപ്പം എന്ന പ്രതീതി സൃഷ്ടിക്കുന്നതിനൊപ്പം ലൈഫ് മിഷന്‍ അടക്കമുള്ള ഇ.ഡി കേസുകളില്‍ നിന്ന് ജനശ്രദ്ധതിരിക്കുക. അതില്‍ തല്‍ക്കാലം നിങ്ങള്‍ വിജയിക്കുമായിരിക്കും. പക്ഷെ, സി.പി.എം ഒന്നോര്‍ക്കണം, നിങ്ങള്‍ നിങ്ങളുടെ ചരിത്രം തന്നെ മറക്കുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടത് ഒരു ഫോണ്‍ വിളിയിലൂടെയാണ്. സി.പി.എമ്മിന്റെ സൈദ്ധാന്തിക ആചാര്യന്‍ ഇ.എം.എസ് ആയിരുന്നു അന്ന് മുഖ്യമന്ത്രി.
ഭരണഘടനയിലെ 356-ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ രാഷ്ട്രപതിക്ക് ഗവര്‍ണറുടെ റിപ്പോര്‍ട്ട് രേഖാമൂലം ലഭിക്കണം. 1957 ലെ ഇ എം എസ് സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ റിപ്പോര്‍ട്ട് മദ്രാസ് വഴിയുള്ള വിമാനത്തില്‍ ദൂതന്‍ വഴിയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. അവിടെ ഒരു പ്രശ്‌നമുണ്ടായി. റിപ്പോര്‍ട്ട് രാഷ്ട്രപതിഭവനിലെത്താന്‍ ഒരുദിവസം വൈകും. അതിനെ മറികടക്കാന്‍ വിമാനത്തില്‍ നിന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ശേഖരിച്ച് ടെലിഫോണ്‍ വഴി ഡെല്‍ഹിയില്‍ അറിയിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അങ്ങനെ ഗവര്‍ണറുടെ റിപ്പോര്‍ട്ട് മുഴുവന്‍ ടെലിഫോണിലൂടെയാണ് ഡല്‍ഹിയില്‍ അറിയിച്ചത്. ഈ ടെലിഫോണ്‍ റിപ്പോര്‍ട്ടിന്റെ മറവിലാണ് നെഹ്റു സര്‍ക്കാര്‍ ഇ എം എസ് സര്‍ക്കാരിനെ 1959 ജൂലൈ 31ന് പിരിച്ചുവിട്ടതും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതും. കേരളത്തിലെ ചില ജാതി-മത കോമരങ്ങള്‍ നടത്തിയ വിമോചന സമരം എന്ന ആഭാസത്തിന്റെ മറവിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരീ കശാപ്പ് നടത്തിയത്. അതേ കശാപ്പുകാരുടെ പിന്‍മുറക്കാര്‍ക്ക് കുടപിടിക്കുകയാണ് പിണറായി വിജയനും സി.പി.എമ്മും സി.പി.ഐയും ചെയ്യുന്നത്.
രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ രാഷ്ട്രപതിഭവനിലേക്ക് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കേരളത്തില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എം.പിമാര്‍ പങ്കെടുത്തില്ല. പക്ഷെ, സി.പി.എമ്മിന്റെ എ.എ റഹിം അടക്കമുള്ള എം.പിമാര്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കോണ്‍ഗ്രസുകാര്‍ക്ക് പോലും വേണ്ടാത്ത രാഹുലിനെ കോണ്‍ഗ്രസ് കെട്ടിപ്പുണരുന്നത് ബി.ജെ.പിയെ ഭയന്നാണ്. കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെയുള്ള അഴിമതി കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. ഫാരിസ് അബൂബക്കര്‍ അടക്കമുള്ള വിവാദവ്യവസായികളുമായി മുഖ്യമന്ത്രി പിണറായി വിജയനടക്കം ചങ്ങാത്തം കൂടുന്നു. ഈ അവസരത്തില്‍ ബി.ജെ.പിക്കുണ്ടാകുന്ന രാഷ്ട്രീയനേട്ടത്തില്‍ സി.പി.എമ്മിന് വലിയ ആശങ്കയുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭാവിയില്‍ കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടിവന്നാല്‍ അതിനും സി.പി.എമ്മും എല്‍.ഡി.എഫും തയ്യാറായേക്കുമെന്നതിന്റെ സൂചനയാണ് രാഹുലിനുള്ള പിന്തുണയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രാഹുലിനോടും കോണ്‍ഗ്രസിനോടും പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ എന്തുകൊണ്ട് സി.പി.എം നേതാക്കള്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് ക്ഷണിച്ചതല്ലേ.... തങ്ങള്‍ക്ക് വേണ്ടപ്പോള്‍ രാഹുലിനെ പുല്‍കുകയും അല്ലാത്തപ്പോള്‍ തള്ളുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് കൂടിയാണ് ഇതിലൂടെ പുറത്തുവന്നത്. പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയും കമ്മ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസും ജീവിച്ചിരുന്നെങ്കില്‍ പിണറായി വിജയനും സീതാറാം യെച്യൂരിക്കും ശക്തമായ മറുപടി കൊടുക്കുമായിരുന്നു. കാരണം ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വെട്ടിനുറിക്കി ജാതിമത കോമരങ്ങള്‍ക്ക് എറിഞ്ഞ് കൊടുത്തവരുടെ തോളിലാണ് ഇവര്‍ രണ്ടും കയ്യിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha






















