ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചതിൽ ഉന്നതന് പങ്കുണ്ടെന്ന വിവാദം കത്തി നിൽക്കുമ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് അഴിതിയുടെ വ്യാപ്തി കുറച്ചുകാണിക്കാനായിരുന്നു സർക്കാരിന്റെ വ്യഗ്രത.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചതിൽ ഉന്നതന് പങ്കുണ്ടെന്ന വിവാദം കത്തി നിൽക്കുമ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് അഴിതിയുടെ വ്യാപ്തി കുറച്ചുകാണിക്കാനായിരുന്നു സർക്കാരിന്റെ വ്യഗ്രത. ഇതിന് വഴിവച്ചതാവട്ടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും. എന്നാൽ കോടികളുടെ വെട്ടിപ്പ് നടന്നെന്ന സംശയം ബലപ്പെടുന്നതിനിടെ ഇന്റലിജൻസ് ബ്യൂറോയും (ഐ.ബി) വിവര ശേഖരണം തുടങ്ങിയിരിക്കുന്നു.
കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. ഐ.ബിയുടെ തിരുവനന്തപുരം യൂണിറ്റാണ് അടിമുടി അഴിമതിയുള്ള ക്യാമറ ഇടപാടിന്റെ രേഖകൾ ശേഖരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ആദ്യമായി വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇത്ര വലിയ അഴിമതി വിജിലൻസ് അന്വേഷിച്ചാൽ സർക്കാരിനുണ്ടാവുന്ന നേട്ടങ്ങൾ മുൻകൂട്ടിക്കണ്ടാണ് സുധാകരൻ ഇത്തരത്തിലൊന്ന് ആവശ്യപ്പെട്ടതെന്നും ആരോപണമുയരുകയാണ്.
കണ്ണൂർക്കാരെന്ന സ്നേഹത്തിനു പുറമെ, മറ്റെന്തോ മുന്നിൽക്കണ്ടിട്ടാവണം ഇത്തരത്തിൽ സുധാകരൻ തിടുക്കപ്പെട്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്നാണ് ഉയരുന്ന ആരോപണങ്ങൾ. എന്തുതന്നെ വന്നാലും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. ഇക്കാര്യത്തിൽ പ്രതികരണങ്ങളുമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻ്സ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതി കെൽട്രോണിന് കൊടുക്കും മുൻപ് തന്നെ പിന്നീട് ഉപകരാർ കിട്ടിയ ഒരു കമ്പനിയുടെ പ്രതിനിധി ചർച്ചകളിൽ പങ്കെടുത്തു എന്ന വിവാദം ആദ്യം മുതൽ തന്നെ ഉയർന്നുവന്നിരുന്നു.
അതിനു പിന്നാലെയാണ് ശോഭാ ഡവലപ്പേഴ്സിന്റെ അതേ ഉടമസ്ഥതയിലുള്ള ശോഭാ റിനൈസൻസ് എന്ന ഐടി കമ്പനിക്ക് കരാർ കിട്ടുന്നത്. ഉടമസ്ഥൻ കണ്ണൂർ സ്വദേശി മധു നമ്പ്യാർ. സിപിഎം ന്റെ ഉടമസ്ഥതയിലുള്ള ഊരാളുങ്കലുമായി ചേർന്ന് മുഖ്യമന്ത്രിയുടെ മകൾക്ക് വേണ്ടി പദ്ധതികൾ നടപ്പാക്കിയതും ഇതേ കണ്ണൂർക്കാരന്റെ എസ് ആർഐടി.
ഇങ്ങനെ നിരവധി ബന്ധങ്ങൾ ഉള്ള,അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച പദ്ധതിയിൽ വെറുമൊരു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത് കെ.സുധാകരൻ ഒന്നും ആലോചിക്കാതെ ആവില്ല എന്നാണ് ഉയരുന്ന ആരോപണം. സാമ്പത്തിക തിരിമറി കണ്ടെത്തിയാൽ കള്ളപ്പണക്കേസിൽ ഇ.ഡി അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ഐ.ബിക്കാവും.
ലൈഫ് മിഷൻ അഴിമതിക്കേസിലെ പോലെ സി.ബി.ഐ അന്വേഷണത്തിനും വഴിവച്ചേക്കും.എന്നാൽ അന്വേഷണങ്ങളൊക്കെ എവിടെ ചെന്നെത്തി നിൽക്കുമെന്നോ, എന്തു സംഭവിക്കുമെന്നോ പറയാനാകില്ല. ഇതുവരെയുള്ള അന്വേഷണങ്ങളും ആരോപണങ്ങളും സംബന്ധിച്ച് എല്ലാമരിയുന്ന മലയാലിക്ക് സ്വാഭാവികമായും മനസിൽ വരുന്ന ഒരുത്തരമുണ്ട്...ഇവരൊക്കെ വന്നിട്ട് എന്ത് കാര്യം..എന്ന്...
അതിനിടെ, 232.25 കോടിക്കല്ല വെറും 83.63 കോടി രൂപയ്ക്ക് കാമറ സ്ഥാപിക്കാനാണ് കരാറെന്ന രേഖ ഇന്നലെ പുറത്തായത് തിരിച്ചടിയായിട്ടുണ്ട്. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രേഖകൾ പുറത്തുവിട്ടത്. കെൽട്രോണിൽ നിന്ന് കരാറെടുത്ത എസ്.ആർ.ഐ.ടി, കാമറകളും അനുബന്ധ ഉപകരണങ്ങളും സോഫ്‌റ്റ്‌വെയറുമുൾപ്പെടെ 75.33 കോടിക്ക് വാങ്ങാനാണ് ഉപകരാറുകാരായ ലൈറ്റ്മാസ്റ്ററിന് ഓർഡർ നൽകിയത്. സിവിൽ ജോലികൾക്ക് 8.3 കോടി രൂപ കൂടി കണക്കാക്കിയാണ് 83.63 കോടിയാവുന്നത്.
ഇതിന് കെൽട്രോൺ എസ്.ആർ.ഐ.ടിക്ക് 151.22കോടിയുടെ കരാറാണ് നൽകിയത്.മൂന്ന് മെഗാപിക്സലിന്റെ 175, അഞ്ച് മെഗാപിക്സലിന്റെ 500 എ.ഐ കാമറകൾ, നോപാർക്കിംഗ് കണ്ടെത്താനുള്ള 25 പി.ടി.സെഡ് കാമറകളും അനുബന്ധ ഉപകരണങ്ങളും 18% ജി.എസ്.ടിയും അടക്കമാണ് 75.33 കോടി രൂപയുടെ പർച്ചേസ് ഓർഡർ.
2 വർഷത്തെ അറ്റകുറ്റപ്പണിക്കുമുള്ള തുകയും ഇതിൽപ്പെടുന്നു.പ്രിസാഡിയോയും ലൈറ്റ്മാസ്റ്ററും കൂടിയാണ് പദ്ധതി നടപ്പാക്കേണ്ടതെന്നാണ് കരാറുണ്ടാക്കിയത്. ഇതിൽ സാക്ഷിയായി ഒപ്പിട്ടത് കെൽട്രോണിലെ ഉദ്യോഗസ്ഥയാണ്. ഉപകരാറുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് കെൽട്രോൺ പറഞ്ഞിരുന്നത്.പിന്നെങ്ങനെ കെൽട്രോൺ ഉദ്യോഗസ്ഥ കാരാറിൽ ഒപ്പിട്ടു? ഉപകരണങ്ങളുടെ വിതരണക്കാർ ലൈറ്റ്മാസ്റ്ററാണ്.
കെൽട്രോണിന് ആറു കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകിയത് പ്രസാഡിയോ ആണ്. 5വർഷം കൊണ്ട് 20 തവണകളായി സർക്കാർ നൽകുന്ന തുകയിൽ നിന്ന് എസ്.ആർ.ഐ.ടിക്ക് 9 കോടി സർവീസ് ചാർജ്ജുമുണ്ട്.പദ്ധതി മേൽനോട്ടച്ചുമതലയുള്ളവർ പർച്ചേസ് നടത്തരുതെന്ന ഉത്തരവും കെൽട്രോൺ ലംഘിച്ചു. സാങ്കേതിക സഹായം നൽകുന്ന ടെക്നോപാർക്കിലെ ട്രോയ്സ്, കെ-ഫോൺ പദ്ധതിയിലെയും നടത്തിപ്പുകാരാണ്.
ജനങ്ങളുടെ ചിത്രങ്ങളടക്കം ഡേറ്റാ സൂക്ഷിക്കുന്നതും സ്വകാര്യകമ്പനിയാണ്. സംസ്ഥാന, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാക്കാൽ, ലാപ്ടോപ്പ് പർച്ചേസ്, കൺട്രോൾ റൂമിലെ 146 ജീവനക്കാരുടെ ശമ്പളം, കണക്ടിവിറ്റി, കാമറഘടിപ്പിക്കാനുള്ള 4 വൈദ്യുത കാറുകൾ എന്നിവയ്ക്ക് 66കോടി വേറെയുമുണ്ട് .
675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളതെന്നാണ് മന്ത്രി ആന്റണിരാജു ഫെബ്രുവരി 8ന് നിയമസഭയിൽ പറഞ്ഞത്. ഇതടക്കമാണ് 726കാമറകൾ. 14 കൺട്രോൾ റൂമുകളും സജ്ജമാക്കി.കാമറകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവിനത്തിൽ മൂന്നു മാസത്തിലൊരിക്കൽ 3.5 കോടി, കാമറകൾ സ്ഥാപിച്ചതിന് 8.5 കോടി എന്ന കണക്കിൽ കെൽട്രോണിന് സർക്കാർ നൽകണം.
പിഴത്തുകയിൽ ഇത് കഴിച്ചുള്ളത് സർക്കാരിനാണ്. എല്ലാ ആരോപണങ്ങളും ഒരാളിലേക്ക് തന്നെ വന്നെത്തുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും കയ്യിൽ കറയില്ല, മടിയിൽ കനമില്ല എന്നൊക്കെ മുമ്പ് താത്വിക ഡയലോഗുകൾ പറഞ്ഞതല്ലാതെ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി തയ്യാരാവുന്നില്ല.
https://www.facebook.com/Malayalivartha
























