വര്‍ഗീയതയ്ക്ക് വെള്ളവും വളവും നല്‍കിയത് സിപിഎം;ഇടത് ഇട്ടുകൊടുത്തത് സംഘപരിവാര്‍ ആയുധമാക്കുന്നു,നേതാക്കള്‍ പച്ചയ്ക്ക് പറഞ്ഞ വര്‍ഗീയത കേരളം മറന്നിട്ടില്ല,വോട്ടുബാങ്കിന് ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിച്ചു,ഇടത് വിതച്ചത് ബിജെപി കൊയ്യുന്നു

ഇടത് നേതാക്കള്‍ വിതച്ചത് സംഘപരിവാര്‍ കൊയ്യാന്‍ നോക്കുന്നു. നിങ്ങളുടെ കൈകളും നാവുകളും ശുദ്ധമല്ല. കേരളത്തില്‍ സംഘപരിവാര്‍ പച്ചയ്ക്ക് വര്‍ഗ്ഗീയത പറയുന്നുവെങ്കില്‍ അതിന് വെള്ളവും വളവും നല്‍കിയത് കമ്യൂണിസ്റ്റുകളാണ്. കേരള സ്റ്റോറിയില്‍ സിപിഎം നേതാക്കള്‍ ഹാലിളകി രംഗത്ത് വരുമ്പോള്‍ നിങ്ങളെ കുറച്ച് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഇടത്-വലത് കാണിച്ച നെറികേടിന്റെ ഫലം കൂടിയാണ് ഇന്നീ നാട് അനുഭവിക്കുന്നത്. സിപിഎമ്മുകാര്‍ ഇട്ടുകൊടുത്ത ആയുധമാണ് ബിജെപി എടുത്ത് പയറ്റുന്നത്. വിഎസും,പിണറായിയും,കോടിയേരിയും തുടങ്ങി സിപിഎമ്മിന്റെ നേതാക്കളെല്ലാം വര്‍ഗ്ഗീയത പറഞ്ഞിട്ടുണ്ട്.
ലൗ ജിഹാദ് എന്ന ആശയം ആദ്യമായി പടച്ചുവിട്ട വിഎസ് എന്തുകൊണ്ട് അതിനെതിരെ ഒരന്വേഷണം പ്രഖ്യാപിച്ചില്ല. ആരോപണം ഉന്നയിക്കുകയായിരുന്നില്ല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരികയായിരുന്നു വേണ്ടത്. അന്നത് ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ലൗ ജിഹാദിന്റെ പേരില്‍ അടിനടക്കില്ലായിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് പാലാ ബിഷപ് നടത്തിയ പ്രസ്താവനയില്‍ അടുത്ത അടി പൊട്ടി. എസ്ഡിപിഐയും ബിജെപിയും കൊമ്പുകോര്‍ത്തു. അരമനയില്‍ ചെന്ന് ബിഷപ്പിനെ തണുപ്പിക്കാന്‍ വെച്ചുപിടിച്ചു സിപിഎമ്മിന്റെ മന്ത്രി പൂങ്കവന്‍ വിഎന്‍ വാസവന്‍. അന്നും നാര്‍ക്കോട്ടിക് ജിഹാദെന്ന പരാമര്‍ശത്തില്‍ അന്വേഷണം നടത്താനോ സത്യാവസ്ഥ കേരളത്തിലെ ജനങ്ങലെ വെളിപ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറായില്ല. പകരം പ്രീണന നയം പുറത്തെടുത്തു.
എംഎം ഹസന്‍ കുഞ്ഞാലിക്കുട്ടി അമീര്‍ കൂട്ടുകെട്ടായി യുഡിഎഫ് നേതൃത്വം മാറിയെന്നും കോണ്‍ഗ്രസ്സിന്റെ മതേതര നിലപാട് ലീഗിന് അടിയറവെച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ 2020 ഒക്ടോബര്‍ 23 ന് നടത്തിയ പരാമര്‍ശം. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണെന്ന പരിഹാസവും കോടിയേരി നടത്തി. ഇതേ കോടിയേരി തന്നെ തുര്‍ക്കിയിലെ ഹാഗിയാ സോഫിയ എന്ന ക്രിസ്ത്യന്‍ ദേവാലയം മുസ്ലിം പള്ളിയാക്കിയ സംഭവത്തില്‍ ഈ നടപടിയെ ന്യായീകരിച്ച് മുസ്ലീംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പത്രത്തില്‍ എഴുതിയ ലേഖനത്തെ പരിഹസിച്ചു. ജമാഅത്തെ ഇസ്ലാമി, തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്. മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തില്‍, മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കയാണ്. ആശയപരമായി തന്നെ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ യോജിപ്പിലാണെന്നും ഇതിലൂടെ മനസിലാക്കാനാകുന്നുവെന്നാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ ഇവര്‍ തന്നെയാണ് ലീഗിനെ സിപിഎമ്മിലേക്ക് ക്ഷണിക്കുന്നതും. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് ഇവര്‍ പറയുകയും ചെയ്യും ഒരുവഴിക്കൂടെ ലീഗിനെ ഇടതിലേക്ക് എത്തിക്കാന്‍ പാലം വലിക്കുകയും ചെയ്യും. കോടിയേരിയുടെ ഹാഗിയ സോഫിയ പരാമര്‍ശം ബീഹാര്‍ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെട്ട മതേതര സഖ്യത്തിനെതിരെ ബി.ജെ.പി സഖ്യം പ്രയോഗിച്ചു. കൃത്യമായ അടി അവിടെ നിന്ന് കിട്ടി.
പൗരത്വ സമരത്തില്‍ മഹല്ലുകളില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറി എന്ന പിണറായി വിജയന്റെ നിയമസഭാ പ്രസംഗം അമിത് ഷാ ലോക്‌സഭയില്‍ ഉദ്ധരിച്ചു. പിന്നീട് പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ട് കെട്ടുന്ന യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തില്‍ ഇതേ ഉദ്ധരിണി ഉപയോഗിച്ചു.. 2020 ഫൈബ്രുവരി 6 ന് നരേന്ദ്ര മോദിയും ലോക്‌സഭയില്‍ ഇക്കാര്യം പറഞ്ഞു. പൗരത്വ സമരത്തില്‍ അരങ്ങേറിയ സംഭവ വികാസങ്ങളില്‍ തുടക്കത്തില്‍ മൗനംപാലിച്ച പിണറായി ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഈ പ്രസ്താവന നടത്തിയത്. ഇതോടെ കേരളത്തിലെ മുസ്ലിം സംഘടനകള്‍ സര്‍ക്കാരിനെതിരെ കൊലവിളി നടത്തി. ഗള്‍ഫുകാരെ പുത്തന്‍ പണക്കാര്‍ എന്ന് പരിഹാസ രൂപേണ പലകുറി നീട്ടി വിളിച്ചത് വിഎസ്സാണ്. മുസ്ലിം സമുദായത്തോടുള്ള അപരവല്‍കൃത മനോഭാവം പകടിപ്പിക്കുന്നതില്‍ സംഘപരിവാറിനും മുകളിലാണ് വിഎസ്സെന്ന ആക്ഷേപം മുസ്ലിം വിഭാഗക്കാര്‍ തന്നെ പറയാറുണ്ട്. മലപ്പുറത്തെ വിദ്യാര്‍ഥികളുടെ വിജയത്തില്‍ കോപ്പിയടി ആരോപിച്ചതും ഇരുപത് കൊല്ലത്തിനകം കേരളത്തെ ഇസ്ലാമിക രാജ്യമാക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് അധികാരികമായി വിളമ്പിയതുമെല്ലാം അദ്ദേഹത്തിലുണ്ടായിരുന്ന ഒരു തരം മുസ്ലിം വെറുപ്പ് തന്നെ ആയിരുന്നുവെന്ന് ഇപ്പോള്‍ കേരള സ്‌റ്റോറി വിവാദമായിരിക്കെ ചിലര്‍ ഉയര്‍ത്തുന്ന വാദം.
ഇനി വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ഈ രാഷ്ട്രീയക്കാര്‍ കാണിച്ച നെറികേട് മുഴുവന്‍ അവിടെയാണ്. ജാതിയും മതവും പറഞ്ഞ ഭിന്നിപ്പ് ഉണ്ടാക്കി. വോട്ടിന് വേണ്ടി സമുദായങ്ങളെ വേര്‍തിരിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്‍എസ്എസ്,എസ്എന്‍ഡിപി,ക്രൈസ്തവ സഭകള്‍,മുസ്ലിം സംഘടനകള്‍ ഇവിടങ്ങളിലേക്ക് ഓടി. വോട്ട് പറഞ്ഞുറപ്പിക്കും. പ്രത്യുപകാരമായ് ഇവരുടെയൊക്കെ നെറികേടിന് കണ്ണടച്ച് കൊടുക്കും. ബിഷപ്പുമാര്‍ക്ക് വോട്ടുകച്ചവടത്തില്‍ എന്താണ് കാര്യം. അരമന വോട്ട് കച്ചവട കേന്ദ്രമാണ്. ജനാധിപത്യത്തെ അട്ടിമറിച്ച് മതവും ജാതിയും വോട്ടിന് ആധാരമാക്കുന്നു. മതം പറയരുത് ജാതി ചോദിക്കരുതെന്ന് പറയുന്ന സിപിഎമ്മാണ് ഈ നെറികേട് കാണിക്കുന്നതെന്ന് ഓര്‍ക്കണം. വോട്ടിന് എസ്ഡിപിഐപിഎഫ്‌ഐ തുടങ്ങിയ തീവ്ര ഗ്രൂപ്പുകളുടെ ഒത്താശ തേടുന്നു. ആലപ്പുഴയിലും പത്തനംതിട്ടയിലുമൊക്കെ എസ്ഡിപിഐപിഎഫ്‌ഐ സംഘങ്ങളുമായ് കൂട്ടുകച്ചവടം നടത്തി സിപിഎം. ജാതിയും മതവും എടുത്ത് പറഞ്ഞ് പറഞ്ഞ് ജനങ്ങലെ ഭിന്നിപ്പിക്കുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്. ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും സഹോദരങ്ങളെ പോലെ കഴിഞ്ഞ നാടാണിത്. ഇന്ന് മതസൗഹാര്‍ദ്ദം കാണിക്കണേല്‍ കൊന്ത പിടിച്ച് ക്രിസ്ത്യാനിയും ചന്ദനക്കുറി തൊട്ട് ഹിന്ദവും തൊപ്പി വെച്ച് മുസ്ലീമും നില്‍ക്കണം. സോഷ്യല്‍മീഡിയകളിലൊക്കെ ഇന്ന് മതസൗഹാര്‍ദ്ദം കാണിക്കുന്നത് അങ്ങനെയാണ്. അങ്ങനെ വേഷവും അടയാളങ്ങളും കൊണ്ട് വേര്‍തിരിച്ച് കാണിക്കേണ്ടി വരുന്നത് തന്നെ ഗതികേടാണ്. ആ ഗതികേടിലേക്ക് കേരളം മാറിക്കഴിഞ്ഞു. അതിലേക്ക് എത്തിച്ചത് ഈ രാഷ്ട്രീയക്കാര്‍ തന്നെയാണ്. മനുഷ്യരെ എനിക്ക് നിങ്ങളോടാണ് പറയാനുള്ളത്. ഈ രാഷ്ട്രീയക്കാരുടെ ചട്ടുകമായ് നിങ്ങള്‍ നിന്ന് കൊടുക്കരുത്. സിപിഎം ആയാലും കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അധികാര കസേരയ്ക്ക് വേണ്ടി എന്ത് നെറികേടും കാണിക്കും. വോട്ട് അത് നിങ്ങളുടെ വജ്രായുധം തന്നെയാണ്. അത് ആര്‍ക്ക് കൊടുക്കണം എന്ന് തീരുമാനേിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.
https://www.facebook.com/Malayalivartha

























