പാവങ്ങളെ പിഴിഞ്ഞ് റെയിൽവേ...കയ്യിട്ട് വാരി ഉണ്ടാക്കിയത് 2242 കോടി... കൊവിഡ് കാലത്ത് എടുത്ത് കളഞ്ഞ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനസ്ഥാപിക്കാതെ റെയിൽവേ..

മുതിർന്ന പൗരന്മാർക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ കേന്ദ്ര റെയിൽവെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.
കൊവിഡ് കാലത്ത് ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് റെയിൽവേ. ജനറൽ കമ്പാർട്ടുമെന്റുകളും പാസ് യാത്രയും ഒഴിവാക്കി. സ്ളീപ്പർ ക്ളാസുകൾ ബുക്ക് ചെയ്ത് മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ..ഗുഡ്‌സ് സർവീസുകളുടെ എണ്ണം കൂട്ടിയതിനാൽ ആ നിലയിലും ലാഭം കൈവന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ റെയിൽവേ ജനറൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിച്ച് വീണ്ടും പാസഞ്ചർ വണ്ടികൾ ഓടിക്കാൻ തുടങ്ങി..
എന്നാൽ കൊവിഡ് കാലത്ത് നിറുത്തിവച്ച മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവ് റെയിൽവേ പ്രത്യേക അറിയിപ്പൊന്നും നല്‌കാതെ നിറുത്തുകയാണ് ചെയ്തത്. ഭിന്നശേഷിക്കാർക്കും ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും മാത്രമാണ് ഇപ്പോൾ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങാനുള്ള ശേഷിയൊന്നും മുതിർന്ന പൗരന്മാർക്കില്ല. അതിനാൽ റെയിൽവേയ്ക്ക് ഒരു പുനർചിന്ത ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്.
ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളുകയും ചെയ്തു .. ഇതിന്മേലുള്ള തീരുമാനം ഇപ്പോൾ സർക്കാരിന് വിട്ടിരിക്കുകയാണ് . 60 വയസിന് മുകളിൽ പ്രായമുളള പുരുഷൻമാർക്ക് 40 ശതമാനവും 58 വയസ്സിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളിൽ നിരക്കിളവ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് റദ്ദാക്കിയ ശേഷം റെയിൽവേക്ക് കോടികളുടെ അധിക വരുമാനമാണ് ഉണ്ടായതെന്ന് മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലൂടെ പുറത്തുവന്നു. എട്ട് കോടിയോളം മുതിർന്ന പൗരന്മാരാണ് കഴിഞ്ഞ വർഷം ട്രെയിനുകളിൽ റിസർവേഷനിൽ യാത്ര ചെയ്തത്. അതിൽ നാലര കോടി പുരുഷൻമാരും മൂന്നര കോടി പേർ സ്ത്രീകളുമായിരുന്നു.
മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്കായി റെയിൽവെക്ക് കിട്ടിയത് 5062 കോടി രൂപയാണ്. നിരക്കിളവ് റദ്ദാക്കിയതോടെ അധികമായി അക്കൗണ്ടിൽ വന്ന 2242 കോടി രൂപയും ഇതിൽപ്പെടും. 2020 മാർച്ച് 20നും 2022 മാർച്ച് 31നും ഇടയ്ക്ക് യാത്ര ചെയ്ത ഏഴര കോടിയോളം മുതിർന്ന പൗരന്മാർക്കാണ് റെയിൽവെ നിരക്കിളവ് അനുവദിക്കാതിരുന്നത്. ഇതുവഴി റെയിൽവെക്കുണ്ടായ അധിക വരുമാനം 1500 കോടി രൂപയെന്നും വിവരാവകാശ രേഖ പറയുന്നു.
അറുപത് വയസ് കഴിഞ്ഞവർക്ക് ചില സൗജന്യങ്ങൾ നല്‌കേണ്ടത് ഭരണകർത്താക്കളുടെ ബാദ്ധ്യതയാണ്. വികസിത രാജ്യങ്ങളിൽ വരുമാനമില്ലാത്ത വൃദ്ധജനങ്ങളുടെ പരിപാലനം രാജ്യം തന്നെ ഏറ്റെടുക്കാറുണ്ട്. അത്രയൊന്നും ചെയ്തില്ലെങ്കിലും അനുവദിച്ചിരുന്ന സൗജന്യം പിൻവലിക്കാതിരിക്കാനുള്ള കരുണയെങ്കിലും റെയിൽവേ വകുപ്പ് കാണിയ്ക്കണമെന്നാണ് പൊതുജനാഭിപ്രായമ
റെയിൽവേ ഈ സൗജന്യം 2012 മുതൽ നടപ്പാക്കിയത് രാജ്യത്തെ വൃദ്ധരിൽ 20 ശതമാനവും ഒരു വരുമാനവും ഇല്ലാത്തവരാണെന്ന് കൂടി കണക്കിലെടുത്താണ് . ഇന്ത്യയിലെവിടെയും യാത്ര ചെയ്യാൻ മുതിർന്നവർക്കും അല്ലാത്തവർക്കും ആശ്രയിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗം ട്രെയിൻ തന്നെയാണ് . പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിക്കാനാണ് പ്രധാനമായും മുതിർന്നവർ ഈ യാത്രാസൗജന്യം ഉപയോഗിച്ചുവന്നിരുന്നത്. . മുതിർന്നവർക്ക് യാത്രാസൗജന്യം നല്‌കിയതിന്റെ പേരിലല്ല റെയിൽവേ നഷ്ടത്തിലായത് . അതിന്റെ കാരണങ്ങൾ മറ്റു പലതുമാണ്. അതൊക്കെ പരിഹരിക്കാതെ മുതിർന്ന പൗരന്മാരുടെ സൗജന്യം മാത്രം വെട്ടിക്കുറയ്ക്കുക എന്ന മാർഗ്ഗം റെയിൽവേ സ്വീകരിച്ചത് അനൗചിത്യമായിപ്പോയി .. നിരവധി മുതിർന്ന പൗരന്മാർ പ്രയോജനപ്പെടുത്തിയിരുന്ന ഈ സൗജന്യം പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാണു ഉയർരുന്ന ആവശ്യം
https://www.facebook.com/Malayalivartha
























