വല്ലാത്തൊരു ജീവിതം... അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മാവടി ഭാഗത്ത്; പുതിയ സ്ഥലം ഇഷ്ടപ്പെടാതെ അതിക്കൊമ്പന്‍; അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനംവകുപ്പും; ജനവാസ മേഖലയില്‍ കടന്നാല്‍ കേരളത്തിലേക്ക് ഓടിക്കും

അരിക്കൊമ്പന്റെ അവസ്ഥ ദയനീയമാണ്. ബന്ധുക്കളില്ല, കൂട്ടുകാരില്ല. പുതിയ മേഖല പുതിയ ആനകള്‍. അവരുമായി ഇടപഴകാനും കഴിയുന്നില്ല. എങ്ങനേയും പഴയ സ്ഥലത്തേയ്ക്ക് മടങ്ങാനൊരുങ്ങുകയാണ്. തമിഴ്‌നാട് വഴി പഴയ സ്ഥലത്തെത്തുമോന്ന് അറിയില്ല.
അതേസമയം അരിക്കൊമ്പന്റെ കഴുത്തിലെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ വീണ്ടും കിട്ടിത്തുടങ്ങി. ആന ഇന്നലെ തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള മാവടി ഭാഗത്തുണ്ട്. തമിഴ്‌നാട് വനമേഖലയിലെ മണ്ണാത്തിപ്പാറയിലേക്കു കടന്ന ശേഷം പെരിയാര്‍ വനത്തിലേക്കു തിരികെയെത്തുകയായിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ലഭിക്കാതിരുന്നതു വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരുന്നു.
ആന ഇടതൂര്‍ന്ന ചോലവനത്തിലോ മലയിടുക്കിലോ ആയിരുന്നതിനാലാകാം സിഗ്‌നലുകള്‍ നഷ്ടമായതെന്നാണു നിഗമനം. ചൊവ്വാഴ്ച രാത്രി വൈകി സിഗ്‌നല്‍ ലഭിച്ചുതുടങ്ങി. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ എത്തിയ വണ്ണാത്തിപ്പാറയില്‍ നിന്ന് അഞ്ചു കിലോമീറ്ററിനപ്പുറം തമിഴ്‌നാട്ടിലെ ജനവാസമേഖലയാണ്. ഇവിടേക്ക് കടക്കുന്നുണ്ടോ എന്ന് തമിഴ്‌നാട് വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ ജനവാസ മേഖലകളിലേക്കു കടന്നാല്‍ കേരളത്തിലേക്ക് ഓടിച്ചു വിടാനും അങ്ങനെയെങ്കില്‍ അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ത്തന്നെ തിരിച്ചെത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പടക്കം പൊട്ടിച്ച് കാടുകയറ്റാനും വനം വകുപ്പ് ആലോചന തുടങ്ങി. ചിന്നക്കനാലിലേക്കു തിരിച്ചുവരാനുള്ള സാധ്യത കുറവാണ് എന്നാണ് മുന്‍ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ പറയുന്നത്. കൂടുതല്‍ അനുയോജ്യമായ സ്ഥലത്താണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നും പറയുന്നു.
അതേസമയം നൂറിലധികം കിലോമീറ്ററുകള്‍ താണ്ടി ആനകള്‍ മടങ്ങി വന്ന ചരിത്രമുണ്ടെന്ന് അരിക്കൊമ്പനെ മയക്കുവെടി വച്ചു തളച്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു. ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്കു മടങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഡോ. അരുണ്‍ സഖറിയയുടെ പ്രതികരണം.
അരിക്കൊമ്പനെ കാടുകടത്താനുള്ള ദൗത്യം പൂര്‍ത്തിയാക്കി ഇന്നലെയാണു ഡോ. അരുണ്‍ കോഴിക്കോട് കോട്ടൂളിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് വെള്ളവും ഭക്ഷണവും ധാരാളമുള്ള പരിസ്ഥിതിയിലാണെന്നു ഡോ. അരുണ്‍ പറഞ്ഞു. ആനകള്‍ അവരുടെ പഴയ സ്ഥലത്തേക്കു തിരിച്ചെത്തിയ സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. അരിക്കൊമ്പന്റെ കാര്യത്തിലും ഉറപ്പു പറയാനാകില്ല.
പുതിയ സാഹചര്യവുമായി ആന എങ്ങനെ ഇണങ്ങുന്നു എന്നതാണു പ്രധാനം. ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉള്ളിടത്താണ് അരിക്കൊമ്പനെ വിട്ടിരിക്കുന്നത്. മറ്റ് ആനകളും അവിടെ ഒരുപാടുണ്ട്. ഈ സാഹചര്യവുമായി അരിക്കൊമ്പന്‍ എങ്ങനെ ഇണങ്ങിച്ചേരുമെന്നു പറയാനാകില്ല.
100 മുതല്‍ 120 വരെ കിലോമീറ്റര്‍ യാത്ര ചെയ്ത് ആനകള്‍ തിരികെ വന്ന സംഭവം കര്‍ണാടകയിലും മറ്റും ഉണ്ടായിട്ടുണ്ട്. ചെറിയ പരുക്കുകള്‍ ഉണ്ടെങ്കിലും അരിക്കൊമ്പന്‍ ആരോഗ്യവാനാണ്. തുമ്പിക്കൈയില്‍ മുറിവുണ്ട്. വലതു കണ്ണിനു ചെറിയൊരു പ്രശ്‌നമുണ്ട്. മറ്റ് ആനകളുമായുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ച ചെറിയ മുറിവുകളുമുണ്ട്. ആ പരുക്കുകള്‍ മാറാനുള്ള മരുന്നെല്ലാം നല്‍കിയ ശേഷമാണു കാട്ടിലേക്കു തിരികെ വിട്ടതെന്നും ഡോ.അരുണ്‍ പറഞ്ഞു. തമിഴ്‌നാട് അതിര്‍ത്തിയിലേക്കു പ്രവേശിച്ച അരിക്കൊമ്പന്‍ പിന്നീടു കേരള അതിര്‍ത്തിയിലേക്കു തന്നെ മടങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ അതിര്‍ത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണു വിവരം.
കുമളി വണ്ണാത്തിപ്പാറയില്‍ നിന്നു 112 കിലോമീറ്റര്‍ അകലെയാണ് ഇടുക്കിയിലെ ചിന്നക്കനാല്‍. തമിഴ്‌നാട്ടിലെ വനപാലകര്‍ വിരട്ടി ഓടിച്ചാല്‍ തേക്കടി വനമേഖലയിലൂടെ സഞ്ചരിച്ച് ചിന്നക്കനാലില്‍ എത്താനും ആനയ്ക്കു കഴിയും. തമിഴ്‌നാട്ടില്‍ പ്രവേശിച്ച് ബോഡിമെട്ടില്‍ എത്താനും അവിടെനിന്ന് ഇടുക്കിയിലേക്കു കടക്കാനും സാധ്യതയുണ്ട്.
" f
https://www.facebook.com/Malayalivartha
























