കൊച്ചിയില്‍ പ്രത്യേക പ്രിവ്യു... ഏറെ വിവാദമായ മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖത്തിന്റെ അഭിമുഖ ഭാഗം നീക്കി; 7 മാറ്റങ്ങള്‍ വരുത്തിയ 'കേരള സ്റ്റോറി'ക്ക് അനുമതി; എ സര്‍ട്ടിഫിക്കറ്റുമായി ചിത്രം തീയറ്ററിലേക്ക്

അവസാനം വിവാദങ്ങള്‍ക്കിടെ'ദ് കേരള സ്റ്റോറി' നാളെ റിലീസ് ചെയ്യും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വെട്ടിച്ചുരുക്കി. മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖത്തിന്റെ ഭാഗമാണു നീക്കം ചെയ്തതില്‍ പ്രധാനം.
ഇതുള്‍പ്പെടെ 7 കട്ടുകളോടെയാണ് 2 മണിക്കൂര്‍ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്. സിനിമയിലെ ഐഎസ്‌ഐഎസ്, ഔറംഗസേബ്, ആലംഗീര്‍ എന്നിവരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കു സെന്‍സര്‍ ബോര്‍ഡ് തെളിവു വാങ്ങി. സിനിമയില്‍ പരാമര്‍ശിച്ചിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും തെളിവു ശേഖരിച്ചു.
സബ്‌ടൈറ്റില്‍ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിനു സബ്‌ടൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സിനിമയുടെ പ്രദര്‍ശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നല്‍കിയാല്‍ കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
സിനിമയുടേതു സാങ്കല്‍പിക കഥയാണെന്ന മുന്നറിയിപ്പു കൂടി ചേര്‍ക്കണമെന്ന ആവശ്യം നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ അംഗീകരിച്ചില്ല. പ്രത്യേക മുന്നറിയിപ്പു വേണമെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി വൃന്ദ ഗ്രോവര്‍ വാദിച്ചപ്പോള്‍, സിനിമ പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യമാണ് മറ്റൊരു ഹര്‍ജിയിലൂടെ കുര്‍ബാന്‍ അലി ഉന്നയിച്ചത്. കുര്‍ബാന്‍ അലിയുടെ ഹര്‍ജി കഴിഞ്ഞദിവസം ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെയും എത്തിയിരുന്നു.
ഇതിനിടെ, സിനിമ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും പ്രതിഷേധത്തിനും സാധ്യതയെന്നു രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മദ്രാസ് ഹൈക്കോടതിയിലും ചിത്രത്തിനെതിരെ ഹര്‍ജിയുണ്ട്.
ചിത്രത്തില്‍ നിന്നു നീക്കാന്‍ നിര്‍ദേശിച്ച പ്രധാന രംഗങ്ങളും പരാമര്‍ശങ്ങളും ഇവയാണ്. മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഭാഗം. 'അവര്‍ക്ക് (മുസ്‌ലിം തീവ്രവാദികള്‍ക്ക്) പാക്കിസ്ഥാന്‍ വഴി അമേരിക്ക സാമ്പത്തിക സഹായം നല്‍കുന്നു' എന്ന സംഭാഷണം. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പൂജാ കര്‍മങ്ങള്‍ ചെയ്യുന്നില്ല എന്നുള്ള ഭാഗം. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും അനുചിത പരാമര്‍ശങ്ങളും. ഇന്ത്യന്‍ കമ്യൂണിസ്റ്റുകളാണ് ഏറ്റവും വലിയ ഇരട്ടത്താപ്പുകാര്‍ എന്ന സംഭാഷണത്തിലെ ഇന്ത്യന്‍ എന്ന ഭാഗം. 'രണ്‍ദിയാന്‍' എന്ന പരാമര്‍ശം 'ലൈംഗിക അടിമകള്‍' എന്നാക്കി
അതേസമയം റിലീസിനു മുന്‍പേ വിവാദം സൃഷ്ടിച്ച സിനിമ 'ദ് കേരള സ്റ്റോറി'യുടെ പ്രത്യേക പ്രിവ്യു ഷോ ഷേണായീസ് തിയറ്ററില്‍ അരങ്ങേറി. ബിജെപി, ബിഎംഎസ്, ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള 200 പ്രത്യേക ക്ഷണിതാക്കളാണു സിനിമ കണ്ടത്. 3.30നായിരുന്നു പ്രദര്‍ശനം. ചിത്രം 5നു റിലീസ് ചെയ്യുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.
ചിത്രത്തില്‍ കേരളത്തെ അപമാനിക്കുന്ന ഒന്നുമില്ലെന്നു പ്രദര്‍ശനത്തിനു ശേഷം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. 'സിനിമ കേരളത്തെ അപമാനിച്ചിട്ടില്ല. സിറിയയിലെ തലവെട്ടല്‍ പോലെ ചില കാര്യങ്ങളൊഴികെ വയലന്‍സ് രംഗങ്ങള്‍ കുറവാണ്. ഏതെങ്കിലും മതത്തെ ഇല്ലാതാക്കണമെന്നു സിനിമയില്‍ പറഞ്ഞിട്ടില്ല. നല്ല സിനിമയാണെന്നു തോന്നി''. അദ്ദേഹം പറഞ്ഞു. നിര്‍മാതാവിന്റെ പ്രത്യേക ക്ഷണപ്രകാരം എത്തിയവരാണു പ്രിവ്യു ഷോ കണ്ടതെന്ന് ഷേണായീസ് ഗ്രൂപ്പ് എംഡി സുരേഷ് ഷേണായ് പറഞ്ഞു. സെന്‍സര്‍ ചെയ്ത സിനിമ ആയതിനാല്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്നതെന്ന് ആക്ഷേപമുയര്‍ന്ന പ്രൊപഗന്‍ഡ സിനിമ 'ദ കേരള സ്റ്റോറി' ഈ മാസം അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന സാഹചര്യത്തില്‍ അതിനെതിരായ ഹരജികള്‍ കേരള ഹൈകോടതിക്ക് നേരത്തേ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha

























