നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ല; ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ വിമർശിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലർ തന്നോട് ചോദിച്ചു; സത്യം പറയുമ്പോൾ എന്തിന് ദേഷ്യപ്പെടണം? തുറന്നടിച്ച് ഗണേഷ് കുമാർ എംഎൽഎ

നിലപാടുകൾ സ്ഥലമോ കാലമോ വ്യക്തിയോ നോക്കാതെ തുറന്നടിക്കുന്ന ചുരുക്കം ചില വ്യക്തികളുണ്ട്. അത്തരത്തിലൊരാളാണ് ഗണേഷ് കുമാർ എംഎൽഎ. ഇപ്പോൾ ഇതാ താൻ ഏതു പാളയത്തിലാണോ ആയിരിക്കുന്നത് അവിടെയുള്ളവർക്കെതിരെ തന്നെ നിർണായകമായ ചില പരാമർശങ്ങൾ അദ്ദേഹം നടത്തിയിരിക്കുകയാണ്. നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങൾ തനിക്ക് ആവശ്യമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിലേക്ക് പറഞ്ഞയച്ച ജനങ്ങളുടെ കാര്യം അവിടെ പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
മിണ്ടാതിരുന്നാൽ മന്ത്രിയാകാൻ സാധ്യത വളരെ കൂടുതലാണ്. അങ്ങനെ കിട്ടുന്നത് വേണ്ട. ബൈക്കിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ വിമർശിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലർ തന്നോട് ചോദിക്കുന്ന സാഹചര്യം വരെയുണ്ടായി. സത്യം പറയുമ്പോൾ എന്തിന് ദേഷ്യപ്പെടണം. പത്തനാപുരത്ത് പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഗണേഷ് കുമാർ ഇക്കാര്യം തുറന്നടിച്ചത്.
രാഷ്ട്രീയ പ്രവർത്തകർ അനീതിക്കെതിരെ പ്രതികരിക്കണം . അത് സർക്കാരിനെതിരെ പ്രതികരിക്കലോ നാറ്റിക്കലോ അല്ല. അതിന്റെ അർഥം ജനങ്ങൾക്കു വേണ്ടി സംസാരിക്കുക എന്നതാണ്. അത് കേരള കോൺഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനു പകരം, കേരള കോൺഗ്രസ് പ്രവർത്തകർ അനീതിക്കെതിരെയും അന്യായത്തിനെതിരെയും പ്രതികരിക്കുന്നവരാകണമെന്നും അദ്ദേഹം തുറന്നടിച്ചു. ‘‘ ജനങ്ങളുടെ കാര്യം അവിടെ പറഞ്ഞാൽ മാത്രമേ ലോകം അറിയൂ.
അധികാരികൾ അറിയൂ. ഞാൻ പത്തനാപുരത്ത് പത്രസമ്മേളനം വിളിച്ചാൽ, അല്ലെങ്കിൽ കൊല്ലത്തു ചെന്ന് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം വിളിച്ചാൽ, മാധ്യമങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി. ലെജിസ്‌ലേറ്റീവ് അസ്സംബ്ലിയിലാകുമ്പോൾ ആ കുഴപ്പമില്ല. അവിടെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി കേൾക്കും, മറ്റു മന്ത്രിമാർ കേൾക്കും, എംഎൽഎമാരും കേൾക്കും. അവരെല്ലാവരും ആ വിഷയത്തിൽ താൽപര്യം കാണിക്കും. ജനങ്ങളുടെ കാര്യങ്ങൾ അവിടെയാണ് പറയേണ്ട അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























