കോവിഡിന്റെ ആഘാതം ഭൂമുഖത്തുനിന്ന് എന്ന് വിട്ടൊഴിയും.... രണ്ടു മൂന്നും തവണ കോവിഡ് വന്നവരും വാക്‌സിനേഷനുശേഷവും കോവിഡ് ബാധിച്ചവരുമൊക്കെ ഏറെപ്പേരാണ്....
മരണനിരക്കില്‍ കുറവുണ്ടായെങ്കിലും കോവിഡ് ലോകത്തുനിന്ന് വിട്ടൊഴിയുന്നില്ല. കോറോണ വൈറസ് പുതിയ രൂപത്തിലും ഭാവത്തിലും ആക്രമണം തുടരുന്നതിനിടെ ഇതാ വരികയാണ് ആശങ്ക ജനിപ്പിക്കുന്ന പുതിയ പഠനങ്ങള്‍.കോവിഡിന്റെ അനന്തര ഫലമായി ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം രണ്ടു മുതല്‍ മൂന്നിരട്ടിവരെ വര്‍ധിച്ചെന്നു ലോകാരോഗ്യ സംഘടനയുടെ ഡപ്യൂട്ടി ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായിരുന്ന ഡോ.സൗമ്യ സ്വാമിനാഥന്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ മൂന്നൂ മാസമായി കോവിഡ് കേസുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്.
മറവിരോഗം, നാഡീരോഗങ്ങള്‍, തലച്ചോറിലെ പ്രശ്‌നങ്ങള്‍, രക്താതിമര്‍ദം എന്നിവ ബാധിക്കുന്നവരുടെ എണ്ണം കോവിഡിനു ശേഷം കുതിച്ചുയരുകയാണ്. കോവിഡിനുശേഷം മനുഷ്യരുടെ പൊതു ആരോഗ്യനിലയെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പുറത്തുവരുന്ന ഫലങ്ങള്‍ ഒട്ടുംതന്നെ ആശ്വാസം പകരുന്നതല്ല.
കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള മരുന്നുകളും വാക്‌സീനും അതിവേഗം വികസിപ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ക്കു സാധിച്ചെങ്കിലും വൈറസിനെ തുടച്ചുനീക്കാന്‍ ആര്‍ക്കുമാകുന്നില്ല. മരണനിരക്കില്‍ കുറവുണ്ടായെങ്കിലും കോവിഡിന്റെ ഭാഗമായി വിവിധ രോഗങ്ങളുടെ നിരക്ക് ഉയര്‍ന്നതു വലിയ വെല്ലുവിളിയാണ്.
കോവിഡ് എങ്ങനെയാണു വിവിധ രോഗങ്ങള്‍ക്കു കാരണമാകുന്നതെന്നു കൃത്യമായി കണ്ടെത്താനായിട്ടില്ല. അതേ സമയം
കോവിഡ് വൈറസ് മനുഷ്യ കോശങ്ങളെ ബാധിക്കുന്നതാണോ, പ്രതിരോധശേഷിയെ നശിപ്പിക്കുന്നുണ്ടോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരം പുറത്തു വരാനുണ്ട്.
കോവിഡിനുശേഷം ഹൃദ്രോഗം, പ്രമേഹം, രക്താതിമര്‍ദം എന്നിവയുടെ കാര്യത്തില്‍ കേരളത്തിലുണ്ടായ വര്‍ധന ഞെട്ടിപ്പിക്കുന്നതാണ്.കോവിഡിന്റെ ഭാഗമായി ഈ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം അതിവേഗം ഉയരുന്നുണ്ട്. അതേക്കുറിച്ചു ഗൗരവമേറിയ പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരികയുമാണ്.
അമേരിക്ക, ജര്‍മനി, യുകെ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങള്‍ ഇക്കാര്യത്തിലുള്ള ഗവേഷണത്തില്‍ ഏറെ മുന്നിലാണ്. അതിനായി അവിടങ്ങളിലെ സര്‍ക്കാരുകള്‍ കോടിക്കണക്കിന് രൂപ മുടക്കുള്ള നിക്ഷേപവും നടത്തുന്നുണ്ട്.
വ്യാപനത്തിന്റ ഒന്നാംം ഘട്ടത്തില്‍ കോവിഡ് സൃഷ്ടിച്ച ആഘാതവുമായി താരതമ്യം ചെയ്യുമ്പോള്‍ വാക്‌സീന്റെ പാര്‍ശ്വഫലം കുറവാണ്. വാക്‌സീന്‍ ദോഷകരമാണെന്ന പ്രചാരണം മാത്രമേയുള്ളൂ. ശാസ്ത്രീയ തെളിവുകള്‍ ആരും അവതരിപ്പിച്ചിട്ടില്ല. അതേ സമയം കോവിഡ് മുമ്പ് ബാധിച്ചവരുടെ പോതുപ്രതിരോധത്തില്‍ കാര്യമായ കുറവുണ്ടായി എന്ന് എല്ലാ പഠനങ്ങളും ശരിവയ്ക്കുകയാണ്.
എന്തിനേറെ അഞ്ചാംപനി, ചിക്കന്‍പോക്‌സ്, അള്‍ഷീമേഴ്‌സ് എന്നുവേണ്ട ഹൃദയാഘാതം വരെ കോവിഡ് സുഖപ്പെട്ടവരില്‍ വ്യാപകമായി കണ്ടുവരുന്നു.
അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ് നടത്തിയ പഠനത്തില്‍ കോവിഡ് രോഗമുക്തി നേടി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം, രോഗം ബാധിച്ചവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 63 ശതമാനം ഉയര്‍ന്നിരിക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതിനുള്ള സാധ്യത 69 ശതമാനവും, പക്ഷാഘാതം വരാനുള്ള സാധ്യത 52 ശതമാനവും ഹൃദയം നിലച്ചു പോകാനുള്ള സാധ്യത 72 ശതമാനവും വര്‍ദ്ധിച്ചിരിക്കുന്നതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത, രോഗം വരാത്തവരെ അപേക്ഷിച്ച് മൂന്നു മടങ്ങാണ് വര്‍ധിച്ചിരിക്കുന്നതായണ് ഗവേഷണങ്ങളില്‍ വ്യക്തമാകുന്നത്.
പൊതുവായ ഒരു കാര്യം കോവിഡ് മുക്തരായ എല്ലാവരിലും പ്രായഭേദമന്യേ ഈ പ്രത്യാഘാതങ്ങള്‍ കാണപ്പെടുന്നുണ്ട്. കിഡ്‌നി രോഗം ഉള്ളവരിലും ഇല്ലാത്തവരിലും, പ്രമേഹം ഉള്ളവരിലും ഇല്ലാത്തവരിലും പുകവലിക്കുന്നവരിലും വലിക്കാത്തവരിലുമെല്ലാം യാതൊരു പക്ഷഭേദമില്ലാതെ ഈ പ്രശ്‌നങ്ങള്‍ ഒരുപോലെ പ്രത്യക്ഷപ്പെടുന്നു.
ഗുരുതരമല്ലാത്ത രീതിയില്‍ കോവിഡ് ബാധിച്ചവരിലും, ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ രോഗം മാറിയവരിലും ഒരുപോലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി അലി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തുന്നു.
കോവിഡ് വിട്ടുമാറിയതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ പിന്തുടരുന്ന സാഹചര്യത്തെ ദീര്‍ഘകാല കോവിഡ് അല്ലെങ്കില്‍ ലോംഗ് കോവിഡ് എന്നാണ് അറയപ്പെടുന്നത്. രുചിയും മണവും നഷ്ടപ്പെടുന്നതും അമിതക്ഷീണവും തലവേദനയുമൊക്കെ ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയിരുന്നു.
മസ്തിഷ്‌കം, ചിന്തകള്‍ തുടങ്ങിയവയ്ക്കെല്ലാം ആശയക്കുഴപ്പവും മന്ദതയും വരുന്ന ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥ നേരിടുന്നതിനെക്കുറിച്ചും പലരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഓര്‍മ നശിക്കുന്ന സാഹചര്യം അഥവാ ഡിമന്‍ഷ്യ രോഗസാധ്യത വര്‍ധിപ്പിക്കുന്നതിലും കോവിഡിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
കോവിഡ് വന്നുപോയവരില്‍ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്ന പഠനങ്ങള്‍ക്ക് പുറകെയാണ് ഓര്‍മശേഷിയെയും ഇത് ബാധിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്.
ക്ഷീണം, ശ്രദ്ധക്കുറവ്, വിഷാദം, പ്രവര്‍ത്തനക്ഷമമല്ലായ്ക, ഓര്‍മപ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഈ അവസ്ഥയിലുള്ളത്.നേരത്തെ ഡിമെന്‍ഷ്യ രോഗം ഉള്ള രോഗികളുടെ സ്ഥിതി കൂടുതല്‍ മോശമാകുന്നതായും കണ്ടെത്തി.
അല്‍ഷൈമേഴ്‌സ്, വാസ്‌കുലര്‍ ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗാവസ്ഥയില്‍ ഉള്ളവരില്‍ കോവിഡ് ബാധിച്ചതിനുശേഷം മറവിരോഗം ദ്രുതഗതിയില്‍ വര്‍ധിച്ചുവെന്നാണ് കണ്ടെത്തല്‍.
കോവിഡ് ബാധ തീവ്രമല്ലാതെ പോലും സ്ഥിരികരിച്ചവരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ധമനിയുടെയും സെന്‍ട്രല്‍ കാര്‍ഡിയോവാസ്‌കുലര്‍ പ്രവര്‍ത്തനത്തെയും രോഗം ബാധിച്ചതായി ഗവേഷണത്തില്‍ കണ്ടെത്തി. ആര്‍ട്ടറികളുടെ കട്ടികൂട്ടാനും ഇതിലൂടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട ധമനികളാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ വികാസത്തിലേക്ക് കാരണമാകം.
രീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് രക്തക്കുഴലുകളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയാണ് കോവിഡ് ബാധിക്കുന്നതും വിട്ടുമാറുന്നതും.
മാനസികമായും ശാരീരികമായും അത് എല്ലാവരെയും പിടിച്ചുലക്കുന്നു. ഹൃദയത്തെയും രക്തചംക്രമണ സംവിധാനത്തെയും കൂടി കോവിഡ് ബാധിക്കുന്നുണ്ട്. അത് കാരണം ഹൃദ്രോഗികളുടെ എണ്ണവും ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണവും കുതിച്ചുയര്‍ന്നു. ഗര്‍ഭച്ഛിദ്രം, ആര്‍ത്തവ പ്രശ്‌നങ്ങള്‍, അലര്‍ജി, ശ്വാസതടസം, ഉറക്കക്കുറവ് തുടങ്ങി വിവിധങ്ങളാണ് പ്രശ്‌നങ്ങളാണ് ഏറെപ്പേരെയും അലട്ടുന്നത്.
കുട്ടികളില്‍ കോവിഡ് വൈറസിന് ജനിതമാറ്റം സംഭവിച്ചേക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കുട്ടികളില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.
കോവിഡിന്റെ രണ്ടാം തരംഗത്തിലും കുട്ടികളെ കാര്യമായി രോഗം ബാധിച്ചിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കാര്യമായി രോഗം ബാധിക്കാന്‍ പോകുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കോവിഡ് വൈറസ് വീണ്ടും വേഗത്തില്‍ തിരിച്ചുവരുന്നുവെന്നതും ശ്രദ്ധേയമാണ്. ഇവരില്‍ ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏറെപ്പേരിലും കൂടുകലായി കാണുന്നു എന്നത് വലിയ ആശങ്ക ജനിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ മുന്‍കാലങ്ങളെക്കാള്‍ വര്‍ധിച്ചുവരുന്നു എന്നതും കേരളം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
https://www.facebook.com/Malayalivartha

























