കോട്ടയത്ത് സൈബർ ആക്രമണത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യ, പ്രതി അരുൺ വിദ്യാധരൻ കാസർകോട്ടെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ, മുറിയിൽ നിന്ന് തിരിച്ചറിയൽ കാർഡും കണ്ടെത്തി

സൈബർ ആക്രമണത്തെ തുടർന്നു യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷപെട്ട പ്രതി അരുൺ ആത്മഹത്യ ചെയ്തു . കാസർഗോഡ് കാഞ്ഞങ്ങാട് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി പ്രതിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. കടുത്തുരുത്തി സ്വദേശിയായ യുവതിയുടെ സുഹൃത്തായിരുന്ന പ്രതിയുടെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോട്ടയം കോതനല്ലൂർ സ്വദേശിയായ വി.എം. ആതിര (26) ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി മരിച്ചത്. കോട്ടയത്തെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയും കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും നേരത്തേ സൗഹൃദത്തിലായിരുന്നു.
അരുണിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ടുവർഷം മുമ്പ് ഇയാളുമായി അകന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ ആതിരക്ക് വിവാഹാലോചനകൾ വന്നിരുന്നു. ഞായറാഴ്ച ഒരു ആലോചന വരുകയും ഇവർ ഇഷ്ടപ്പെട്ട് പോകുകയും ചെയ്തു. തുടർന്നാണ് അരുൺ ആതിരക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha

























