സര്‍ക്കാര്‍ ജോലി ഇനി സ്വാഹ. ക്യാമറയില്‍ പെട്ടു വിജിലന്‍സ് സെല്ലിന് പിണറായി തീയിട്ടു.

സെക്രട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലിന്റെ ക്യാമറയില്‍ അനധികൃത നിയമനങ്ങള്‍ കണ്ടെത്തിയ സ്ഥാപനത്തെ തന്നെ പൂട്ടുകയാണ് പിണറായ സര്‍ക്കാര്‍ ചെയ്യുന്നത്. സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ ഏത് വമ്പന്‍ പ്രവര്‍ത്തിച്ചാലും മുച്ചൂടും നശിപ്പിക്കുമെന്ന മുന്നറിയിപ്പാണ് വിജിലന്‍സ് സെല്ലിനെതിരെയുള്ള നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ
സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തെ അട്ടിമറിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.ഇനി സര്‍ക്കാര്‍ ഓഫീസിലെ ഒഴിവുകള്‍ എ.കെ.ജി സെന്റര്‍ വഴിയാകും പി എസ് സിയിലേയ്ക്ക് പോകുന്നത്. കാരണം പരമാവധി താല്കാലികക്കാരെ നിയമിയ്ക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. മുട്ടിലിഴഞ്ഞും, റോഡില്‍ നിരങ്ങിയും സമരം ചെയ്തിട്ടൊന്നും കാര്യമില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നത്.
ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തുകയും അനധികൃത പ്രൊമോഷന്‍ നല്‍കി ഒഴിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന വിവിധ വകുപ്പുകളുടെ ഒളിച്ചുകളി കണ്ടെത്തി നടപടി സ്വീകരിക്കുന്ന സെക്രട്ടേറിയറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് വിജിലന്‍സ് സെല്‍ നിറുത്തലാക്കി കൊണ്ടാണ് ഉദ്യോഗാര്‍്തഥികളെ വെല്ലുവിളിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. ഒളിച്ചുകളി കണ്ടെത്തുക മാത്രമല്ല, അത്തരം ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും വിജിലന്‍സ് സെല്‍ നിര്‍ദ്ദേശിക്കാറുണ്ട്.
ഓരോ വകുപ്പിനും ആഭ്യന്തര വിജിലന്‍സ് ഉള്ളപ്പോള്‍ അതിന്റെ മുകളില്‍ ഇത്തരമൊന്ന് എന്തിനാണെന്ന സംശയമുന്നയിച്ച് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ വൈജ്ഞാനിക ഭരണ നിര്‍വഹണ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിറുത്തലാക്കുന്നത്. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി വൈകാതെ സമര്‍പ്പിച്ചേക്കും. സെക്രട്ടേറിയറ്റിലെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പിന് കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടാല്‍ അടിയന്തരമായി പരിശോധന നടത്തി വിജിലന്‍സ് സെല്‍ പരിഹാരമുണ്ടാക്കാറുണ്ട്. വകുപ്പുകളില്‍ നടക്കുന്ന അനധികൃത സ്ഥാനക്കയറ്റങ്ങളും കണ്ടെത്തി റദ്ദാക്കിയിട്ടുണ്ട്. 2010ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് സെല്‍ നിലവില്‍ വന്നത്. വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സ് സെല്ലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതികള്‍ ഉയര്‍ന്നതോടെയായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് സെല്‍ പ്രവര്‍ത്തനം തുടങ്ങിയത്. വകുപ്പ് തലവന്‍മാര്‍ ഒഴിവുകള്‍ പൂഴ്ത്തി വെച്ച് ഇഷ്ടക്കാരെ താല്കാലിക തസ്തികകളിലേയ്ക്ക നിയമിക്കുന്നതും, സ്ഥാനക്കയറ്റം നല്കിയിരുന്നതും വി.എസ് മന്ത്രിസഭ പഠിച്ച ശേഷമാണ് വിജിലെന്‍സ് സെല്ലുണ്ടാക്കിയതെന്നും ശ്രദ്ധേയമാണ്.
വിവിധ വകുപ്പുകളിലെ പട്ടിക വിഭാഗക്കാരുടെ സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ കാര്യക്ഷമമാക്കാന്‍ ചുമതലപ്പെടുത്തിയ പൊതുഭരണ (എംപ്ലോയ്മെന്റ് - ബി) സെല്‍ നിറുത്തലാക്കാന്‍ കഴിഞ്ഞകൊല്ലം നീക്കം നടത്തിയെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.
റാങ്ക് ലിസ്റ്റ് നിലവിലിരിക്കേ, തൊഴില്‍ വകുപ്പില്‍ അസി.ലേബര്‍ ഓഫീസര്‍ തസ്തികയിലേക്ക് 20 ജീവനക്കാര്‍ക്ക് അനധികൃത സ്ഥാനക്കയറ്റം നല്‍കി ഒഴിവ് നഷ്ടപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റദ്ദാക്കിയതിന് പിന്നാലെയാണ് വിജിലന്‍സ് സെല്ലിന്റെ നിലനില്‍പ്പ് ഭീഷണിയിലായത്. സ്ഥാനക്കയറ്റം പിന്‍വലിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നായിരുന്നു സെല്ലിന്റെ നിര്‍ദ്ദേശം. സെല്ലിന്റെ നിര്‍ദ്ദേശം അംഗീകരിച്ചില്ലെന്നു മാത്രമല്ല ആ 20 പേരും സ്ഥാനത്ത് തുടരുകയും ചെയ്യുന്നുണ്ട്. സിപിഎമ്മിന്റെ സര്‍വ്വീസ് സംഘടന പ്രവര്‍ത്തകരാണ് അവരെന്നതാണ് സെല്ലിനെ തന്നെ ഇല്ലാതാക്കാന്‍ ഇടയാക്കിയിരിക്കുന്നത്.
അനധികൃത പ്രൊമോഷന്‍, നിയമനങ്ങള്‍ മിന്നല്‍ പരിശോധനയിലൂടെ കണ്ടെത്തി, ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുക,ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന പരാതികള്‍ ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുന്‍പ് സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കി മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുക തുടങ്ങി സര്‍ക്കാര്‍ ജോലി സ്വ്പനം കാണുന്നവര്‍ക്ക് ആശ്വാസമേകുന്ന സ്ഥാപനത്തെയാണ് കാരുണ്യമില്ലാതെ പിണറായി സര്‍ക്കാര്‍ അടച്ചുപൂട്ടുന്നത്.
https://www.facebook.com/Malayalivartha

























