അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിനെ അവധിയെടുപ്പിച്ച് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിട്ടും സര്‍ക്കാരിന് മറുപടിയില്ല. ക്യാമറ അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സ് പരിശോധിക്കാന്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്ലായെന്നത് കേരള സമൂഹത്തോടും പ്രത്യേകിച്ച് സമരത്തിനിറങ്ങിയ ഡോക്ടര്‍മാരോടും കാട്ടുന്ന ക്രൂരതയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്

കേരളം അടുത്തിടെ ഏറെ വിവാദമായി ചര്‍ച്ച ചെയ്ത് വിഷയങ്ങളില്‍ ഒന്നായിരുന്നു എ.ഐ ക്യമാറ കരാറിലെ തട്ടിപ്പുകള്‍. മറ്റൊന്നു ഡേ.വന്ദനദാസിന്റെ ദാരുണ കൊലപാതകം. ഈ രണ്ടു വിഷയങ്ങളിലും സര്‍ക്കാരിനുമുന്നില്‍ പലവിധ ഉത്തരവാദിത്വങ്ങളുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷാകട്ടെ ഇപ്പോള്‍ വിദേശത്തുമാണ്. സെക്രട്ടറിയുടെ പെട്ടെന്നുള്ള വിദേശ യാത്രയില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവെയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യ്കതം. ക്യാമറ കരാറിലും വിദേശ വ്യവസായികളുടെ കൈകളുണ്ടോയെന്ന കാര്യത്തിലും സംശയമാണ്.
എ.ഐ. ക്യാമറ വിവാദത്തിനു പിന്നാലെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വകുപ്പു മാറ്റി നിയമനം നല്കയിരുന്നു. ആദ്യം റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചതെങ്കിലും 24 മണിക്കൂറിനുള്ളില്‍ ഈ ഉത്തരവ് തിരുത്തിയാണ് ആരോഗ്യവകുപ്പിലേക്ക് മാറ്റിയത്. എ.ഐ. ക്യാമറയ്ക്ക് കരാറും ഉപകരാറുകളും നല്‍കിയത് വിവാദമാവുകയും അഴിമതിയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തതോടെയാണ് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായരുന്നു മുഹമ്മദ് ഹനീഷിനെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയമിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പാണ് അദ്ദേഹത്തെ വ്യവസായി വകുപ്പില്‍ നിന്നും ആരോഗ്യ വകുപ്പിലേയക്ക് മാറ്റിയതെന്നതും ശ്രദ്ധേയമാണ്. ഐ എ എസ് തലപ്പത്തെ സ്വാഭാവിക സ്ഥലം മാറ്റമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
ക്യാമറ വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയാണ് അദ്ദേഹം ആരോഗ്യ വകുപ്പില്‍ ചാര്‍ജ്ജെടുത്തത്. ആരോഗ്യവിദ്യാഭ്യാസത്തിന് മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥനുണ്ടായിരിക്കെ ആരോഗ്യ സെക്രട്ടറിയായി മുതിര്‍ന്ന മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ചതിലും അസ്വാഭാവികതയുണ്ട്.വ്യവസായവകുപ്പില്‍ ഹനീഷ് വഹിച്ചിരുന്ന എല്ലാ ചുമതലകളും മറ്റൊരു വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുമന്‍ ബില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്യാമറ വിവാദത്തിലെ അന്വേഷണം മാത്രം കൈമാറിയിരുന്നില്ല. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുടെ ചുമതലയിലേയക്കാണ് മാറ്റിയത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമൊപ്പം അടുത്തമാസം ക്യൂബയിലേക്ക് പോകാനിരുന്ന സംഘത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ടിങ്കു ബിസ്വാളിന്റെ പേരുമുള്‍പ്പെടുത്തിയിരുന്നു. ടിങ്കു ബിസ്വാളിനെ ഒഴിവാക്കി കൊണ്ടാണ് മുഹമ്മദ് ഹനീഷിനെ ആ സ്ഥാനത്തേയ്ക്ക് എത്തിച്ചിരിക്കുന്നത്.
്അതേസമയം,കേരളത്തില്‍ റോഡ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതു നിയമപ്രകാരം നിര്‍ബന്ധമായ സര്‍ട്ടിഫിക്കേഷന്‍ നടത്താതെയാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. അംഗീകൃത അതോറിറ്റിയുടെ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ അയയ്ക്കുന്ന നോട്ടിസുകള്‍ക്കു കേന്ദ്ര ഗതാഗത നിയമ പ്രകാരം നിയമസാധുത ഉണ്ടാകില്ല. എന്നാല്‍, ഗതാഗത വകുപ്പ് കെല്‍ട്രോണ്‍ മുഖേന കേരളത്തില്‍ സ്ഥാപിച്ച ക്യാമറകളൊന്നും അംഗീകൃത അതോറിറ്റികള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയവയല്ല.
2021ലെ സെന്‍ട്രല്‍ മോട്ടര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതിയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പിഴ നോട്ടിസ് അയയ്ക്കുന്നതിന്റെ വ്യവസ്ഥകള്‍ പറയുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി നിയമലംഘനം കണ്ടെത്തി ചെലാന്‍ അയയ്ക്കണമെങ്കില്‍, സര്‍ക്കാര്‍ നിയോഗിക്കുന്ന അംഗീകൃത ഏജന്‍സി ഈ ഉപകരണങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഓരോ വര്‍ഷവും പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് പുതുക്കുകയും വേണം. സ്പീഡ് ക്യാമറ, സിസിടിവി ക്യാമറ, ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ തുടങ്ങി, നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഇതിന്റെ പരിധിയില്‍ വരും. കേരളത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല എന്നതിനാല്‍, പിഴ നോട്ടിസ് ലഭിച്ചാല്‍ വാഹന ഉടമകള്‍ക്ക് അതിന്റെ നിയമസാധുത ചോദ്യം ചെയ്യാം. ഇപ്പോള്‍ ബോധവല്‍ക്കരണമെന്ന നിലയിലാണു നോട്ടിസ് അയയ്ക്കുന്നതെങ്കിലും ജൂണ്‍ 5 മുതല്‍ നിയമം ലംഘിക്കുന്നവരില്‍ നിന്നു പിഴ ഈടാക്കുമെന്നാണു തീരുമാനിച്ചിട്ടുള്ളത്. അതിനു മുന്‍പ് ഏതെങ്കിലും ഏജന്‍സിയെ കണ്ടെത്തി സര്‍ക്കാര്‍ അംഗീകൃത അതോറിറ്റിയായി നിശ്ചയിച്ച് ഉത്തരവ് ഇറക്കാനായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.
റോഡ് ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ സ്വയം പ്രഖ്യാപിച്ച് അന്വേഷണത്തിനാണ് മുഹമ്മദ് ഹനീഷ് നേതൃത്വം നല്കുന്നത്. കരാറില്‍ എന്തെങ്കിലും പാകപ്പിഴകളുണ്ടായിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ഉത്തരവാദിത്വമെന്നാണ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞിട്ടുള്ളത്. കെല്‍ട്രോണ്‍ വ്യവസായി വകുപ്പിന്റെ കീഴിലാണെങ്കിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ് നല്കിയത് ഗതാഗത വകുപ്പാണ്. പ്രതിപക്ഷം വീറോടെ വാദിക്കുന്ന വിഷയത്തില്‍ ്അന്വേഷണ റിപ്പോര്‍്ട്ട് നല്കാതെ മുങ്ങിയെന്നു മാത്രമല്ല, അടുത്ത മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നതു തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് തയ്യാറാക്കേണ്ടതിന്റെ ചുമതലയും മുഹമ്മദി ഹനീഷിനായിരുന്നു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തം ഏല്‍പിച്ചതിനാല്‍, ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട തിരക്കിലാണു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നാണു സര്‍ക്കാര്‍ അനൗദ്യോഗികമായി വിശദീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ ഇതെല്ലാം പെരുവഴിയിലാക്കി അദ്ദേഹം വിദേശത്തേയ്ക്ക് പോയത് വലിയ ദുരൂഹതകള്‍ക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്.
കെല്‍ട്രോണിന്റെ'സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ചാണു ക്യാമറകള്‍ തിരഞ്ഞെടുത്തതും സ്ഥാപിച്ചിട്ടുള്ളതെന്നുമാണ് സര്‍ക്കാര്‍ വാദം.അതിനാല്‍ ഇനിയൊരു അംഗീകൃത ഏജന്‍സിയെ കൊണ്ട് സര്‍ട്ടിഫിക്കേഷന്‍ നടത്തിയാല്‍ ക്യാമറ പ്രവര്‍ത്തിപ്പിച്ച് പിഴ ഈടാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, ഉപകരാറുകളെ കുറിച്ച് കെല്‍ട്രോണ്‍ എസ് ആര്‍ ഐ ടി യോട് വിശദീകരണം തേടിയിരിക്കുകയാണ്.ഉപകരാര്‍ നല്കിയ കമ്പനികെ കുറിച്ച് അറിവില്ലായിരുന്നെന്ന വിശദീകരണമാണ് കെല്‍ട്രോണ്‍ നല്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിനെ അവധിയെടുപ്പിച്ച് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിട്ടും സര്‍ക്കാരിന് മറുപടിയില്ല. ക്യാമറ അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സ് പരിശോധിക്കാന്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്ലായെന്നത് കേരള സമൂഹത്തോടും പ്രത്യേകിച്ച് സമരത്തിനിറങ്ങിയ ഡോക്ടര്‍മാരോടും കാട്ടുന്ന ക്രൂരതയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഒര്‍ഡിനന്‍സ് ബുധനാഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ സംഘടനയ്ക്ക് ഉറപ്പു നല്കിയിരിക്കുന്നത്. വളരെ വിവാദമായതു മാത്രമല്ല, ദിവസന്തോറും വിവാദം ആളിക്കത്തിച്ചു കൊണ്ടിരിക്കുന്ന ക്യാമറ ഇടപാട് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ആ ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റ പ്രാഥമി റിപ്പോര്‍ട്ടു പോലും നല്കുന്നതിന് മുന്‍പ് ആ സ്ഥാനത്തു നിന്നും മാറ്റിയതില്‍ സര്‍ക്കാരിന് വ്യക്തമായ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാണ്.
ക്യാമറ ഇടപാടില്‍ നാല്പതല്ല എന്‍പത് ശതമാനം കമ്മിഷനാണ് പറ്റിയിരിക്കുന്നതെന്ന് രേമേശ് ചെന്നിത്തല ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടു പുറത്തു വിടാന്‍ സര്‍്ക്കാര്‍ ധൈര്യം കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ മുഹമ്മദ് ഹനീഷ് അവധിയില്‍ പ്രവേശിച്ചു. അതോടെ അന്വേഷണം മുടങ്ങുകയും ചെയ്തു. ക്യാമറ ഇടപാടിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും പിന്‍തുണ ലഭിക്കില്ലെന്നുറപ്പുള്ളതു കൊണ്ട് അവരും പിന്‍വാങ്ങി. എന്നാല്‍ ഇഡിയും , ഐടിയും നടത്തുന്ന അന്വേഷണങ്ങള്‍ അഴിമതി വെളിച്ചത്തു കൊണ്ടു വരാന്‍ കഴിയുന്നതല്ല. എങ്കിലും കേന്ദ്ര ഏജന്‍സികള്‍ക്ക് കേരള സര്‍ക്കാരിനെ വിറപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























