പാകിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്തിന് പിന്നില്‍ എല്‍.ടി.ടി.ഇ ബന്ധത്തെ കുറിച്ചും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. കൊച്ചി പുറങ്കടലില്‍ കടത്തുകാര്‍ മുക്കിയ മദര്‍ഷിപ്പില്‍ നിന്ന് കണ്ടെടുത്ത 25,000 കോടിയുടെ മയക്കുമരുന്ന് ശ്രീലങ്കയില്‍ ഇറക്കാന്‍ വേണ്ടി എല്‍.ടി.ടി.ഇ കൊണ്ടുവന്നതാകാമെന്നാണ് നിഗമനം

കൊച്ചിയില്‍ പിടികൂടിയ മയക്കുമരുന്ന് ശ്രീലങ്കയിലേയ്ക്ക് കടത്താന്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം അന്വേഷണ ഏജന്‍സി നടത്തിയിരിക്കുന്നത്. കണ്ടെടുത്തത് ഇരുപത്തയ്യായിരം കോടി രൂപയുടേതാണെങ്കിലും മുക്കിയ മദര്‍ ഷിപ്പില്‍ ലക്ഷം കോടിയ്ക്ക് പുറത്ത് മയക്കുമരുന്നുണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. അവ കേരളത്തില്‍ നിന്നും വിവധ സ്ഥലങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുള്ളവ ആയിരുന്നെന്നും വിലിയിരുത്തപ്പെടുന്നു.
പാകിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്തിന് പിന്നില്‍ എല്‍.ടി.ടി.ഇ ബന്ധത്തെ കുറിച്ചും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. കൊച്ചി പുറങ്കടലില്‍ കടത്തുകാര്‍ മുക്കിയ മദര്‍ഷിപ്പില്‍ നിന്ന് കണ്ടെടുത്ത 25,000 കോടിയുടെ മയക്കുമരുന്ന് ശ്രീലങ്കയില്‍ ഇറക്കാന്‍ വേണ്ടി എല്‍.ടി.ടി.ഇ കൊണ്ടുവന്നതാകാമെന്നാണ് നിഗമനം. മുങ്ങിയ യാനത്തില്‍ ശ്രീലങ്കന്‍ പതാകയുണ്ടായിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നാവിക സേനയെ തെറ്റിദ്ധരിപ്പിച്ച് ശ്രീലങ്കയില്‍ ബോട്ട് എത്തിക്കുകയായിരുന്നു പാകിസ്ഥാനിലെ ഹാജി സലിം നെറ്റ്വര്‍ക്കിന്റെ ലക്ഷ്യമെന്ന് കരുതുന്നു. മദര്‍ഷിപ്പ് ഉയര്‍ത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം നാവികസേന തുടങ്ങിയിട്ടുണ്ട്. 2022 ഡിസംബറില്‍ തിരുച്ചിറപ്പിള്ളിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് വന്‍മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഒമ്പതുപേരില്‍ ശ്രീലങ്കന്‍ മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കുന്ന ഗുണ എന്ന ഗുണശേഖരനും പൂക്കുട്ടി എന്ന പുഷ്പരാജിനും ഹാജി സലിം നെറ്റ്വര്‍ക്കുമായും ആയുധക്കടത്തുമായും ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു.
ഇവര്‍ പാകിസ്ഥാനിലേക്കും ഇറാനിലേക്കും ദുബായിലേക്കും നിരന്തരം സഞ്ചരിച്ചതിന്റെ തെളിവുകളും കിട്ടി. 2021 മാര്‍ച്ചില്‍ വിഴിഞ്ഞം തീരത്തു നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എ.കെ.47 തോക്കും 1000 വെടിയുണ്ടകളുമായി ആറംഗ ശ്രീലങ്കന്‍ സംഘം പിടിയിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് തിരുച്ചിറപ്പിള്ളി സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
സംഭവത്തില്‍ എന്‍.സി.ബി രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) അന്വേഷണം ആരംഭിച്ചു. എന്‍.സി.ബി കസ്റ്റഡിയിലുള്ള പാക് പൗരന്‍ സുബൈറിനെ എന്‍.ഐ.എ സംഘം ചോദ്യം ചെയ്തു. ഭീകരവിരുദ്ധ സ്‌ക്വാഡും വിവരം ശേഖരിച്ചിട്ടുണ്ട്മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ പാക് പൗരന്‍ സുബൈറിനെ തോപ്പുംപടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. പിടിയിലായി അഞ്ചു നാളായെങ്കിലും ഇന്നലെ രാവിലെയാണ് സുബൈറിന്റെ അറസ്റ്റ് എന്‍.സി.ബി രേഖപ്പെടുത്തിയത്. ബലൂചി, ഉര്‍ദു ഭാഷകളിലാണ് കോടതിയുടെ ചോദ്യങ്ങളോട് ഇയാള്‍ പ്രതികരിച്ചത്. താന്‍ ഇറാനിയാണെന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ പൗരനാണെന്നാണ് എന്‍.സി.ബി കണ്ടെത്തല്‍. പ്രത്യേക സുരക്ഷയോടെയാണ് സുബൈറിനെ കോടതിയില്‍ എത്തിച്ചത്.
കടത്തുകാര്‍ മുക്കിയ മദര്‍ഷിപ്പില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്ന് പിടിച്ചെടുക്കുമെന്നാണ് എന്‍.സി.ബി നല്‍കിയ വിവരം. രാസലഹരി ഇന്ത്യയിലെ ചില നഗരങ്ങളിലേക്കും എത്തിക്കാന്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍സിബി അറിയിക്കുന്നത്. കൊച്ചിയടക്കം നഗരങ്ങളില്‍ ഇതിന്റെ അന്വേഷണം ഉണ്ടാകും.ഇന്ത്യന്‍ തീരം വഴിയുള്ള അന്താരാഷ്ട്ര ലഹരികടത്ത് തടയുന്നതിന് ഓപ്പറേഷന്‍ സമുദ്രഗുപ്തിന് കഴിഞ്ഞ വര്‍ഷമാണ് രൂപം നല്‍കിയത്. നാവികസേന സഹായത്തോടെ എന്‍സിബി നടത്തിയ തിരച്ചിലിലാണ് ഇത്രയധികം ലഹരി കടത്ത് പിടിച്ചത്. സംഭവത്തില്‍ ബോട്ടില്‍ രക്ഷപ്പെട്ടവര്‍ നാവികസേനയുടെ മുന്നില്‍വച്ചാണ് മദര്‍ഷിപ്പ് തകര്‍ത്ത് രക്ഷപ്പെട്ടത്.
ആകെ 2525 കിലോഗ്രാം മെത്താംഫെറ്റമിന്‍ ആണ് പിടികൂടിയത്. ഉയര്‍ന്ന ഗുണനിലവാരമുള്ളതിനാലാണ് മൂല്യവും വര്‍ദ്ധിച്ചതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. 23 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കണക്കെടുപ്പ് പൂര്‍ത്തിയായത്. പിടികൂടിയത് 15000 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ആകെ അഞ്ച് ബോട്ടുകളിലാണ് സംഘം വന്നതെന്നാണ് വിവരം. രക്ഷപ്പെട്ട ബോട്ടുകളിലുള്ളവര്‍ ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകളിലേയ്ക്കാണ് എത്തിയത്. ഇവര്‍ക്കായി തിരിച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ രക്ഷപ്പെട്ടവരെ ഹാജി സലീം നെറ്റ് വര്‍ക്കിന്റെ പടയാളികളെത്തി അവിടെ നിന്നും കടത്തിയിരിക്കാമെന്നും കരുതുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളേക്കാള്‍ മികച്ച സംവിധാനങ്ങളുള്ള മയക്കുമരുന്ന് കടത്ത് സംഘമാണ് അവരെന്നും കണക്കാക്കുന്നുണ്ട്.
മയക്കുമരുന്ന് ലോബിയ്ക്ക് കൊച്ചിയില്‍ താവളമൊരുക്കുന്നവരിലേയ്ക്കുള്ള അന്വേഷണത്തില്‍ സംസ്ഥാന പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കേരളം മയ്യക്കുമരുന്നിന്റെ ഹബ്ബായി മാറികൊണ്ടിരുന്നതിന് പിന്നില്‍ ഹാജി സലിം നെറ്റ് വര്‍ക്ക് മാത്രമല്ല മറ്റു ചില തീവ്രവാദ സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. തീവ്രവാദ കേസുകളില്‍ എന്‍ ഐ എ കസ്റ്റഡിയില്‍ കിട്ടിയവരില്‍ നിന്നും പലപ്പോഴായി ശേഖരിച്ച വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. പഴം, പച്ചക്കറി കണ്ടെയ്‌നറുകളില്‍ വ്യാപകമായി മയക്കുമരുന്ന് എത്തിക്കാനും അവ കേരളത്തില്‍ സൂക്ഷിച്ച് ലോബിയ്ക്ക് കൈമാറാനും കൊച്ചിയില്‍ ഒന്നിലേറെ പേരുണ്ടെന്ന നിഗമനം ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകളും പുറത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























