കിറ്റും ക്ഷേമ പെൻഷനും നൽകി വോട്ടർമാരെ കൈയിലെടുത്ത പിണറായി ഒടുവിൽ തൻ്റെ നിസഹായത വെളിപെടുത്തി..... ക്ഷേമ പെൻഷനും ശമ്പളവും ക്യത്യമായി നൽകാൻ കഴിയില്ല.... ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്....

കേന്ദ്ര സർക്കാർ പണി തുടങ്ങി. കർണാടകത്തിൽ കോൺഗ്രസ് ജയിച്ചതോടെ പ്രധാനമന്ത്രിയായി കളയാം എന്ന് മോഹിച്ച പിണറായിക്കാണ് ആദ്യ പണി. കേരളത്തിൽ ശമ്പളവും ക്ഷേമ പെൻഷനും മുടങ്ങുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.കിറ്റും ക്ഷേമ പെൻഷനും നൽകി വോട്ടർമാരെ കൈയിലെടുത്ത പിണറായി ഒടുവിൽ.തൻ്റെ നിസഹായത വെളിപെടുത്തി. ക്ഷേമ പെൻഷനും ശമ്പളവും ക്യത്യമായി നൽകാൻ കഴിയില്ല.
ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്.നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നൽകാൻ കേന്ദ്രം തയ്യാറാകാത്തതാണ് കാരണം. കേരളത്തിലെ സാമ്പത്തിക അടിത്തറ തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ക്ഷേമ പെൻഷൻ മുതൽ ശമ്പള പെൻഷൻ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് വിലങ്ങുതടിയാണ്. ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വര്‍ഷം എടുക്കാവുന്ന വായ്പാ പരിധി നിര്‍ണയിച്ച് നൽകേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്. സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ തുക കേന്ദ്രം അംഗീകരിച്ച് നൽകണം. ഡിസംബര്‍ വരെയുള്ള 9 മാസത്തേക്കുള്ള വായ്പ തുകക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും കേന്ദ്ര തീരുമാനം അറിയിച്ചിട്ടില്ല.
ഇതോടെ കഴിഞ്ഞ വര്‍ഷത്തെ പോലെ തുക വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയിലാണ് ധനവകുപ്പ്. കിഫ്ബി പദ്ധതിയും സാമൂഹ്യ ക്ഷേമ പെൻഷനും വേണ്ടി എടുത്ത 14312 കോടി കേരളത്തിന്റെ വായ്പ പരിധിയിൽ നിന്ന് വെട്ടിക്കുറക്കാനുള്ള കേന്ദ്ര തീരുമാനം അന്ന് വലിയ തിരിച്ചടിയുമായിരുന്നു. മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ് നൽകാനുള്ളത്. സര്‍വീസ് പെൻഷൻ പരിഷ്കരണ കുടിശിക 2,800 കോടിയും ക്ഷാമബത്ത കുടിശിക 1,400 കോടിയും കൊടുത്തു തീര്‍ക്കാനുള്ളതിൽ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം നൽകുമെന്ന ധനമന്ത്രിയുടെ വാഗ്ദാനവും നിലവിലുണ്ട്. ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും നൽകാനുള്ള 20,000 കോടി മരവിപ്പിച്ച് നിര്‍ത്തിയാണ് ധനസ്ഥിതി പിടിച്ച് നിര്‍ത്തുന്നത്.
ഈ ഘട്ടത്തിൽ വായ്പ പരിധി വെട്ടിക്കുറയ്ക്കുന്ന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വലിയ തിരിച്ചടിയാകും. ചെലവുകുറയ്ക്കലടക്കം നിർദ്ദശങ്ങൾ കര്‍ശനമായി നടപ്പാക്കുന്നതിലൂടെ വലിയ ബാധ്യതകളിൽ നിന്ന് കേരളം മെല്ലെ കരകയറുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ഒരു വശത്ത് നികുതി പരിഷ്കരണം അടക്കം സാമ്പത്തിക സമാഹരണ നിർദ്ദേശങ്ങൾ നടപ്പാക്കുമ്പോഴാണ് അര്‍ഹതയുള്ള വായ്പ തുകയിൽ കേന്ദ്ര ഇടപെടലുണ്ടാക്കുന്ന ആശങ്ക
മാസം തോറും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും സാഹചര്യമില്ല. മാര്‍ച്ച് മുതലുള്ള മൂന്നു മാസത്തെ ക്ഷേമപെന്‍ഷന്‍ നൽകാനുണ്ട്. ഈ സാമ്പത്തിക വര്‍ഷം 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നു.32,440 കോടി വരെ വായ്പയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും രേഖാമൂലം അനുമതി ലഭിക്കാതെ വായ്പ എടുക്കാനാകില്ല. ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 9 മാസത്തേക്കുള്ള അനുമതി കേന്ദ്രം നൽകണം.
സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടെന്ന് സിഎജിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാം എന്നതിനപ്പുറത്തേക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരുടെയും യുജിസി അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ എന്നിവ ഇപ്പോള്‍ കൊടുത്തുതീര്‍ക്കാനാവില്ല.ഒരു സംസ്ഥാനത്തിന് നൽകാൻ കഴിയുക ഏറ്റവും വലിയ പണി അതിനെ സാമ്പത്തികമായി തകർക്കുക എന്നതാണ്. കേന്ദ്ര സർക്കാരിന് ഇപ്പണി നന്നായി അറിയാം. കേരളത്തിൽ തങ്ങൾക്ക് സീറ്റ് കിട്ടാൻ സാധ്യതയില്ലെന്ന് ബിജെപി നേതൃത്വത്തിനറിയാം. ബി ജെ പി യിയോട് വർഗശത്രു എന്ന നിലയിലാണ് കേരളം പെരുമാറി കൊണ്ടിരിക്കുന്നത്. കേരള ജനതയെ പ്രീണിപ്പിച്ചതുകൊണ്ട് പ്രത്യേകമായ ഒരു ഫലവും ഉണ്ടാകാനിടയില്ലെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.
വായ്പാ തുക കേരളത്തിന് കേന്ദ്ര സർക്കാർ നിശ്ചയിച്ച് നൽകുക തന്നെ ചെയ്യും. എന്നാൽ ക്യത്യസമയത്ത് ഇത് കിട്ടാതിരിക്കുമ്പോൾ കേരളം ആടി ഉലയും. കേന്ദ്രം ആഗ്രഹിക്കുന്നതും ഇതാണ്. ഇതിനെല്ലാം കാരണമായത് കർണാടക ഇലക്ഷനോട് കേരളത്തിലെ ഭരണാധികാരികൾ കാണിച്ച അതിവൈകാരികതയാണ്.ഇത്തരം ഒരു പ്രതികരണം നടത്താതിരുന്നെങ്കിൽ പഴയ മട്ടിൽ തട്ടിയും നീക്കിയും നടത്തികൊണ്ടു പോകാമായിരുന്നു.സംസ്ഥാന ധനമന്ത്രി കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കാറില്ല. എന്നാൽ പിണറായി ആവർത്തിച്ച് കേന്ദ്ര സർക്കാരിനെതിരെ രംഗത്തെക്കുന്നത് പതിവായിരിക്കുന്നു.
മന്ത്രി ബാലഗോപാലിന് മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കണ്ണെടുത്താൽ കണ്ടുകൂടാ. ബാലഗോപാലിനെ ഐസക്കിനും ഇഷ്ടമില്ല. ഐസക്കിൻ്റെ പദ്ധതികളൊന്നും ബാലഗോപാൽ അംഗീകരിക്കുന്നില്ല. ധനസ്ഥിതി മോശമാകാൻ കാരണം ബാലഗോപാലിൻ്റെ കഴിവില്ലായ്മയാണെന്ന് പൊതുവെ പറയപ്പെടുന്നുണ്ട്. ഐസക്കാകട്ടെ തൻ്റെ ഭരണകാലത്തെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്നു. പിണറായിക്ക് ഐസക്കിനോട് താത്പര്യമില്ലാത്തതിനാൽ ഐസക്കിനെ സഹായിക്കാൻ ആരുമില്ല എന്നതാണ് വാസ്തവം. താൻ ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലഎന്നാണ് ഐസക്കിൻ്റെ വാദം. ഇത് ബാലഗോപാലിനുള്ള തട്ടാണ്.
സി എ ജിയുടെ കണ്ണിലും ഡോ. തോമസ് ഐസക് തീരെ മോശക്കാരനായ ധനമന്ത്രിയായി മാറിയിരുന്നു. 2019-20 സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ചാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രംഗത്തെത്തിയത്. പിണറായിക്കും ഐസക്കിനെ മോശക്കാരനാക്കാനാണ് താൽപ്പര്യം.
എന്നാൽ ധനമന്ത്രി കസേരയിൽ മാത്രമാണ് ഐസക്ക് ഇരുന്നതെന്നും കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് ഐസക്കുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കിയില്ലെന്നാണ് സിഎജി പറയുന്നത്.
ബജറ്റിനെ നോക്കുകുത്തിയാക്കി ബജറ്റിന് പുറത്ത് നിരവധി ചെലവുകൾ നടക്കുന്നുവെന്നും സി.എ.ജി നിയമ സഭയിൽ വെച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ബജറ്റിൽ ചിലവുകൾ ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചെലവഴിക്കുന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയെക്കാൾ 2019-20 വർഷം അധികച്ചെലവുണ്ടായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം വിനോദം, കലയും സംസ്കാരവും എന്നീ വകുപ്പുകളിൽ ബജറ്റ് വിഹിതമില്ലാതെ ഉയർന്ന ഗ്രാന്റുകൾ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡ്ഡിൽ നിക്ഷേപിച്ചതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.മാത്രമല്ല, മൂലധന ചെലവിനെ റവന്യൂ ചെലവായും റവന്യൂ ചെലവിനെ മൂലധന ചെലവായും മാറ്റിയും മറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതൽമുടക്കിന് അനുവദിക്കുന്ന പണംപോലും മൂലധനച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും സി.എ.ജി. റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ബജറ്റിൽ അനുവദിച്ച വിഹിതംപോലും ചെലവഴിച്ചിട്ടില്ല. ഉപധനാഭ്യർഥനയിലൂടെ അനുവദിച്ച അധികതുക ചെലവഴിച്ചിട്ടില്ല . പലവിഭാഗങ്ങളിലും മിച്ചം തുകയുണ്ടായിട്ടുപോലും ബജറ്റ് മാന്വലിന് വിരുദ്ധമായി ഉപവകയിരുത്തൽ നടത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ബജറ്റിന് യാഥാർഥ്യബോധമില്ലെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും സി.എ. ജി നടത്തിയിട്ടുണ്ട് . മുൻപ് നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പലതവണ ഉന്നയിച്ച വിഷയമാണ് ഇപ്പോൾ സി.എ.ജിയും ശരിവെച്ചിരിക്കുന്നത്.
ബജറ്റുമായി താരതമ്യം ചെയ്ത് ചെലവുപുരോഗതി നിരീക്ഷിച്ചിരുന്നെങ്കിൽ ഇതിൽ പല അധിക ചെലവുകളും ഒഴിവാക്കാമായിരുന്നു. അതിന് സർക്കാർ തയ്യാറായില്ല. അധികച്ചെലവുകൾ കുറയ്ക്കുന്നതിലടക്കം നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്ന നിർദ്ദേശമാണ് സി.എ.ജി. മുന്നോട്ടുവെക്കുന്നത്. നിയമസഭ അംഗീകരിച്ച ഗ്രാന്റുകളെക്കാൾ അധികം ചെലവുകൾ വരുന്നതിനെ ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഇത്തരത്തിൽ വൻ വിമർശനങ്ങളാണ് സി എ ജി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയില്ല. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം. താൻ ഇപ്പോൾ മന്ത്രിയല്ല. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഐസക്ക് വിശ്വസിക്കുന്നു. ഇത്തരമൊരു ദുരന്തം തനിക്ക് വരരുതെന്നാണ് ബാലഗോപാലിൻ്റെ ആഗ്രഹം.
ഐസക്കിനോട് പിണറായിക്ക് മുമ്പേ താത്പര്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒളിയുദ്ധം നടത്തുന്നവരാണ് ഐസക്ക് പക്ഷം. എന്നാൽ സുധാകരൻ അങ്ങനെയല്ല. അദ്ദേഹം മുഖ്യമന്ത്രിക്കും നേതാക്കൾക്കുമെതിരെ പരസ്യമായി രംഗത്തെത്തും. ഐസക്ക് ആകട്ടെ നിശബ്ദനായിരുന്ന് തൻ്റെ ജോലി ചെയ്യും. ഐസക്കിന് ബുദ്ധി കൂടുതലാണെന്നാണ് പിണറായി പക്ഷത്തിൻ്റെ പ്രധാന ആരോപണം. ഇത് തന്നെയാണ് ഐസക്കിന് സീറ്റ് കിട്ടാത്തതിന് പിന്നിലുള്ള കാരണവും.
തോമസ് ഐസക്കിന് സംഭവിച്ചത് തനിക്ക് സംഭവിക്കരുതെന്ന വാശി ബാലഗോപാലിനുണ്ട്. അദ്ദേഹം കരുക്കൾ നീക്കുന്നത് ജാഗ്രതയോടെയാണ്. ഒരു ഘട്ടത്തിലും തനിക്ക് ര അപകടം സംഭവിക്കരുതെന്ന് അദ്ദേഹം ധനവകുപ്പിലെ ഉദ്യോഗസ്ഥരോട് ആവർത്തിക്കാറുണ്ട്. പിണറായി വിജയൻ മോദിക്കെതിരെ അധികപ്രസംഗം തുടർന്നാൽ കേരളം ശ്രീലങ്കയാവുന്ന കാലം വിദൂരത്തിലല്ല.കഴിഞ്ഞ ദിവസവും പിണറായി മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രളയകാലത്ത് കേന്ദ്രം തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ആക്ഷേപം.
https://www.facebook.com/Malayalivartha
























