കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട: ഉൾവസ്ത്രത്തിൽ 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

സ്വർണ്ണക്കടത്തിനിടെ യുവതി പോലീസ് പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്നയാണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്. 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വർണമാണ് ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം പാക്കറ്റുകളിലാക്കി ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് യുവതിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പൊലീസ് സംഘം കാത്തിരുന്നാണ് പിടികൂടിയത്. ആദ്യം ചോദ്യം ചെയ്യലിൽ യുവതി സ്വർണമില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചിരുന്നു. തുടർന്ന് യുവതിയുടെ ലഗേജും ഹാൻഡ് ബാഗും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇവരുടെ കാറിന്റെ ഡോറിൽ നിന്നും സ്വർണമിശ്രിതം കണ്ടെത്തി. സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിക്കുന്നയാളാണ് ഷബ്നയെന്നാണ് വിവരം. ഇതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ ദമ്പതികളിൽ നിന്നും കസ്റ്റംസ് സ്വർണം പിടികൂടി. രണ്ട് കിലോയോളം തൂക്കം വരുന്ന ഒന്നേകാൽ കോടി രൂപ വില മതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷറഫുദീൻ ഭാര്യ ഷമീന എന്നിവരെ കസ്റ്റഡിയിലെടുത്തു. ഷറഫുദീൻ ശരീരത്തിനുള്ളിലും ഷമീന വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ സന്ദർശനം നടത്തി മടങ്ങി വരുമ്പോഴാണ് സ്വർണക്കടത്ത് ശ്രമം.
https://www.facebook.com/Malayalivartha
























