കര്‍ണാടകയില്‍ ബി.ജെ.പിയെ തറപറ്റിച്ച് വമ്പന്‍ വിജയം നേടിയ കോണ്‍ഗ്രസിന്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കിട്ടണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.... ദക്ഷിണേന്ത്യയിലെ സാഹചര്യമല്ല ഉത്തരേന്ത്യയിലുള്ളത്; നിയമസഭയില്‍ വിജയം നേടിയതിന് പിന്നാലെ ലോക്‌സഭയില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയിട്ടുള്ളത്....

കര്‍ണാടകയില്‍ ബി.ജെ.പിയെ തറപറ്റിച്ച് വമ്പന്‍ വിജയം നേടിയ കോണ്‍ഗ്രസിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കിട്ടണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ദക്ഷിണേന്ത്യയിലെ സാഹചര്യമല്ല ഉത്തരേന്ത്യയിലുള്ളത്. നിയമസഭയില്‍ വിജയം നേടിയതിന് പിന്നാലെ ലോക്‌സഭയില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയിട്ടുള്ളത്. കര്‍ണാടകത്തില്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 122 സീറ്റുമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിലേറിയത്. ബിജെപിക്കന്ന് കേവലം 30 സീറ്റ് മാത്രമാണ് ലഭിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനായില്ല. 28 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 17ഉം ബിജെപി കൊണ്ടുപോയി. കോണ്‍ഗ്രസ് ഒമ്പത് സീറ്റിലേക്ക് ചുരുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് കിട്ടിയ ബിജെപി ലോക്സഭയിലത് 43 ശതമാനമായി ഉയര്‍ത്തി. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ആവര്‍ത്തിച്ചു. 104 സീറ്റ് കിട്ടി. കോണ്‍ഗ്രസാകട്ടെ 122ല്‍ നിന്ന് 80ലേക്ക് ചുരുങ്ങി. തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 17 സീറ്റില്‍ നിന്ന് 25 ആയി നില വര്‍ദ്ധിപ്പിച്ചു. കോണ്‍ഗ്രസാകട്ടെ ഒന്നിലൊതുങ്ങി.
രാജസ്ഥാനിലും ഇതേ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. 2018ല്‍ 100 സീറ്റോടെയാണ് അവര്‍ ഭരണത്തിലേറിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലും ബി.ജെ.പി വിജയിച്ചു. 2014ലും ഇത് തന്നെയായിരുന്നു അവസ്ഥ. മധ്യപ്രദേശില്‍ 2018ല്‍ 114 സീറ്റില്‍ കോണ്‍ഗ്രസും ബി.ജെ.പി 109ലും ജയിച്ചു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 29 സീറ്റില്‍ 28ലും ബിജെപി ജയിച്ചു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റ് ബിജെപി നേടിയിരുന്നു. ഛത്തീസ്ഗഢില്‍ 2018ല്‍ 68 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചു. ബിജെപിക്ക് കിട്ടിയത് 15 സീറ്റായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 11ല്‍ ഒമ്പതും ബിജെപി നേടി. എന്തുകൊണ്ട് ഇങ്ങിനെസംഭവിക്കുന്നെന്ന് പഠിക്കാന്‍ പോലും ബി.ജെ.പി തയ്യാറായിട്ടില്ല.കര്‍ണാടക പിടിച്ചെടുത്തതോടെ കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം നാലായി. അധികാരത്തിലുള്ള രാജസ്ഥാനിലും ഛത്തീസ്ഗഢിലും താമസിയാതെ തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ വര്‍ഷം ഹിമാചലില്‍ ഭരണത്തിലേറിയെങ്കിലും പഞ്ചാബ് നഷ്ടപ്പെട്ടു. 2018ല്‍ മധ്യപ്രദേശില്‍ ഭരണം പിടിച്ചെങ്കിലും ജ്യോതിരാധിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. ബിഹാറില്‍ ആര്‍ജെഡിയുടെയും തമിഴ്നാട്ടില്‍ ഡിഎംകെയുടെയും ജാര്‍ഖണ്ഡില്‍ ജെഎംഎം സര്‍ക്കാരിലും സഖ്യകക്ഷിയായി കോണ്‍ഗ്രസുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടും. ദക്ഷിണേന്ത്യയില്‍ താമര കൊഴിഞ്ഞതോടെ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എണ്ണം പത്തായി ചുരങ്ങി.
ഇതില്‍ ഗുജറാത്തും മധ്യപ്രദേശും ഉത്തര്‍പ്രദേശും ഹരിയാനയും അസമും മാത്രമാണ് വലിയ സംസ്ഥാനങ്ങള്‍. അരുണാചല്‍, മണിപ്പുര്‍, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ബിജെപി അധികാരത്തിലുണ്ട്. മേഘാലയ, നാഗാലാന്‍ഡ്, മിസോറം, സിക്കിം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരണമുന്നണിയിലുണ്ട്. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ബിജെപി സഖ്യസര്‍ക്കാരാണുള്ളത്.രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക്‌സഭാ ഇലക്ഷന് മുമ്പ് നടക്കും. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരാണുള്ളത്. മധ്യപ്രദേശില്‍ ബിജെപിയും തെലങ്കാനയില്‍ ടിആര്‍എസും മിസോറമില്‍ മിസോ നാഷണല്‍ ഫ്രണ്ടും. മധ്യപ്രദേശില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിച്ചത് കോണ്‍ഗ്രസാണെങ്കിലും 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതോടെ സര്‍ക്കാര്‍ വീണു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇത്തവണ മികച്ച പ്രകടനം നടത്താന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. രാജസ്ഥാനില്‍ മുഖ്യമന്ത്രി ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് പരസ്യയുദ്ധമാണ് നടത്തുന്നത്.
ഹൈക്കമാന്‍ഡിനെ പോലും അവഗണിച്ച് അദ്ദേഹം പതയാത്ര നടത്തി. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. യുവനേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് പോയതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പല്ലുകൊഴിഞ്ഞ സിംഹമായി. ഛത്തീസ്ഗഢിലും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മുതിര്‍ന്ന നേതാവ് ടി എസ് സിങ് ദേവും തമ്മില്‍ ഏറ്റുമുട്ടലിലാണ്. തെലങ്കാനയില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ പിന്തള്ളി ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു.മഹാരാഷ്ട്രയില്‍ ബുദ്ധിപരമായ നീക്കം നടത്തി ശിവസേന വഴി അധികാരത്തിലേറിയെങ്കിലും ബി.ജെ.പി അതിനെയെല്ലാം അട്ടിമറിച്ചു. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ഗാന്ധി നടത്തിയ പരസ്യപ്രസ്താവന ശിവസേനയ്ക്ക് പോലും ഇഷ്ടമായില്ല. ആ സ്ഥിതിക്ക് ലോക്‌സഭയില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷവേണ്ട. അല്ലെങ്കില്‍ ഉദ്ധവിന്റെ ശിവസേന ശക്തമായി മടങ്ങിവരണം. ദക്ഷിണേന്ത്യ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഒപ്പമാണ്. ഉത്തരേന്ത്യയിലെ സ്ഥിതി പരമദയനീയമാണ്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്നു യു.പിയിലോട്ടൊന്നും തിരിഞ്ഞ് നോക്കാനാവാത്ത സ്ഥിതിയാണുള്ളത്.
രാഹുല്‍ഗാന്ധി കഴിഞ്ഞതവണ അവിടെ തോറ്റ് തുന്നംപാടിയിരുന്നു. ബിഹാറാണ് പ്രതീക്ഷയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനം. ആര്‍.ജെ.ഡിയും നിതീഷ് കുമാറും പിന്തുണയ്ക്കും. അപ്പോഴും കോണ്‍ഗ്രസിന് വലിയ രീതിയില്‍ സീറ്റുകളുണ്ടാവില്ല. മമത ബാനര്‍ജി പിന്തുണയ്ക്കാമെന്ന് വ്യക്തമാക്കിയെങ്കിലും ഉപാധികള്‍ മുന്നോട്ട് വെയ്ക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് ബംഗാളിലും വലിയ പ്രതീക്ഷ വേണ്ട. കര്‍ണാടകയിലേത് പോലെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പെട്ടിയില്‍ വീഴണം. അതിന് ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും പിന്തുണയ്ക്കണം. ആ രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇനി നടത്തേണ്ടത്. രാഹുല്‍ ഗാന്ധിയെ കൊണ്ട് മാത്രം അതിനാവില്ല. പ്രതിപക്ഷത്തുള്ളവരെയെല്ലാം യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണം. അതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം. എണ്ണയിട്ട യന്ത്രം പോലെ അവ നടപ്പാക്കണം. എങ്കിലേ എന്തെങ്കിലും പ്രതീക്ഷിക്കാനാവൂ. കാരണം മോദിയും കൂട്ടരും എന്ത് കളിയുമായാണ് കളത്തിലിറങ്ങുന്നതെന്ന് പ്രവചനാതീതമാണ്.
https://www.facebook.com/Malayalivartha
























