ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തില്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ ശുപാര്‍ശ

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്ന കേസുകള്‍ സമയബന്ധിതമായി വിചാരണ ചെയ്യാനായി ഓരോ ജില്ലയിലും ഒരു കോടതിക്ക് പ്രത്യേക ചുമതല. കേസന്വേഷണം 60 ദിവസത്തിനകം പൂര്‍ത്തിയാക്കണം.
അതിന് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍. ഇത്തരം വ്യവസ്ഥകള്‍ അടങ്ങിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനായി മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ.വന്ദനാദാസ് കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.
അത്യാഹിതവിഭാഗത്തില്‍ അധികസുരക്ഷ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ചട്ടപ്രകാരം നിബന്ധനകള്‍ കൊണ്ടുവരും. 2012ലെ കേരള ആരോഗ്യ രക്ഷാ, സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ, സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) നിയമത്തിലെ രണ്ട്, നാല് വകുപ്പുകളിലെ വ്യവസ്ഥകളിലാണ് ഭേദഗതി.
ആ നിയമത്തില്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ മാത്രമാണ് ആരോഗ്യ പ്രവര്‍ത്തകരായി അംഗീകരിച്ചിരുന്നത്.
ഏത് കുറ്റത്തിനും മൂന്നു വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്തിരുന്നു. ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ അടങ്ങിയ സമിതിയാണ് ഭേദഗതിയുടെ കരട് തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha























