അരിവാങ്ങാന്‍ 7 ലക്ഷം... തമിഴ്‌നാട്ടിലേക്ക് പോയി സുഖജീവിതം നയിച്ച അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ തിരിച്ചെത്തി; വനപാലകര്‍ക്കായി നിര്‍മിച്ച ഷെഡ് തകര്‍ത്തു; അരിക്കൊമ്പന് അരി വാങ്ങാന്‍ ഓണ്‍ലൈനില്‍ പിരിവ് നടത്തിയെന്ന് സ്ഥിരീകരണം

അവസാനം വനം വകുപ്പിന് ആശ്വാസം നല്‍കി അരിക്കൊമ്പന്‍ തിരിച്ചെത്തി. ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്താണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്. നാലുദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്.
വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം കേരളം വിട്ടിട്ടും റേഷനരിക്കു പിന്നാലെ അരിക്കൊമ്പന്‍ പോയത് വാര്‍ത്തയായിരുന്നു. തമിഴ്‌നാട്ടിലെ മേഘമലയ്ക്കു സമീപം മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയുടെ വാതിലും ജനലും അരിക്കൊമ്പന്‍ തകര്‍ത്തെങ്കിലും അരി തിന്നാതെ മടങ്ങി. കടയുടെ സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ച് അരിക്കൊമ്പന്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു തമിഴ്‌നാട് വനം വകുപ്പ് സ്ഥിരീകരിച്ചു.
പുലര്‍ച്ചെ രണ്ടിനു ശേഷമായിരുന്നു മണലാറിലെ ആക്രമണം. എസ്റ്റേറ്റിലെ റേഷന്‍കടയില്‍ തകര ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലും വാതിലുമാണു കൊമ്പന്‍ തകര്‍ത്തത്. സമീപത്തെ ലയത്തിന്റെ ഒരു വാതില്‍ തുറക്കാനും ശ്രമിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് ആന പെരിയാര്‍ കടുവാസങ്കേതത്തിലെ വനമേഖലയിലെത്തിയത്. കാട്ടാന അതിര്‍ത്തി കടന്നെത്തിയപ്പോള്‍ അപ്പര്‍മണലാര്‍ ഭാഗത്ത് കേരള വനം വകുപ്പിന്റെ ഒരു താല്‍ക്കാലിക ഷെഡും ഭാഗികമായി തകര്‍ന്നുവീണു.
അതേസമയം ഷെഡ് ആന തകര്‍ത്തതല്ലെന്നും കടന്നുപോയ വഴി യാദൃച്ഛികമായി തകര്‍ന്നു വീണതാണെന്നും വനം വകുപ്പ് അറിയിച്ചു. ഒരാഴ്ചയിലധികമായി മേഘമലയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി അരിക്കൊമ്പന്‍ ചുറ്റിത്തിരിയുകയാണ്. കഴുത്തില്‍ റേഡിയോ കോളറുള്ളതിനാല്‍ അരിക്കൊമ്പനെ നാട്ടുകാര്‍ക്കു തിരിച്ചറിയാന്‍ എളുപ്പമാണ്. തമിഴ്‌നാട്ടിലെ ജനവാസമേഖലയിലിറങ്ങാതിരിക്കാന്‍ നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
'അരിക്കൊമ്പന് ഒരു ചാക്ക് അരി' എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ വഴി മൃഗസ്‌നേഹി ഗ്രൂപ്പിന്റെ അഡ്മിന്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടിച്ച് പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്നു പറഞ്ഞാണു പ്രവാസികളില്‍നിന്നടക്കം പണപ്പിരിവ്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരികെ കൊണ്ടുവരുന്നതിനായി സുപ്രീം കോടതിയില്‍ കേസ് നടത്താനെന്ന പേരിലും സമൂഹമാധ്യമങ്ങള്‍ വഴി പണപ്പിരിവു നടന്നു.
സംഭവത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി നല്‍കി. അരിക്കൊമ്പന്റെ പേരിലുള്ള പണപ്പിരിവിനെപ്പറ്റി പ്രാഥമിക പരിശോധന നടത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് അധികൃതരും പറയുന്നു.
എറണാകുളം സ്വദേശികളായ ചിലര്‍ ചേര്‍ന്ന് ഏപ്രില്‍ 30നു രൂപംകൊടുത്ത 'എന്നും അരിക്കൊമ്പനൊപ്പം' എന്ന വാട്‌സാപ് കൂട്ടായ്മ വഴി പിരിവു നടന്നെന്നാണു പരാതി. സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്യും മുന്‍പേ ഗ്രൂപ്പിലെ പ്രവാസികളില്‍ നിന്ന് എട്ടു ലക്ഷത്തോളം രൂപ പിരിച്ചതായി മറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു.
അരിക്കൊമ്പനു വേണ്ടി ചിലര്‍ ഏഴു ലക്ഷം രൂപ പിരിച്ചെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിരിവു നടക്കുന്നതായി ചില കര്‍ഷക സംഘടനകളും ആരോപിക്കുന്നുണ്ട്. അരിക്കൊമ്പന്റെ പേരില്‍ ഒട്ടേറെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഫാന്‍സ് പേജുകളും നിലവിലുണ്ട്.
"
https://www.facebook.com/Malayalivartha
























