പിണറായിയെ ശശി 'ശശി'യാക്കി...ആഭ്യന്തരവകുപ്പിന് വട്ടപ്പൂജ്യം പ്രോഗ്രസ് റിപ്പോര്‍ട്ട് പൂഴ്ത്തി..?!ആഭ്യന്തരവുപ്പിന്റെ വളർച്ച താഴോട്ട്...!

കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച് ആഘോഷിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷ പരീക്ഷയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഞെട്ടിക്കുന്ന റിസല്‍റ്റ്. കയര്‍, കശുവണ്ടി മുതലായ വകുപ്പുകളുടെ വരെ പ്രോഗ്രസ് കാര്‍ഡ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. കാരണം മറ്റൊന്നുമല്ല. വട്ടപ്പൂജ്യമാണ് ആഭ്യന്തരവുപ്പിന് കിട്ടിയിരിക്കുന്നത്. ആ വകുപ്പില്‍ വളര്‍ച്ചയുണ്ട് കൊലപാതകവും പീഡനവും പോലീസ് കസ്റ്റഡി മരണവുമാണെന്ന് മാത്രം. അതൊക്കെ പുറത്തുവിട്ടാല്‍ നാട്ട്കാര് കേറി നെരങ്ങുമെന്നറിയാം. അതുകൊണ്ട് റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിലെ എലികേറാത്ത പത്തായത്തില്‍ ഭദ്രമായി പൂട്ടിവെച്ചു. പൊലീസിനെ ശെര്യാക്കിത്തരാമെന്ന് പറഞ്ഞ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പിണറായിയെ ശരിക്കും 'ശശി'യാക്കി.
ഇപ്പോള്‍ കേരളാ പോലീസോ, പിണറായി പോലീസോ അല്ല 'ശശി' പോലീസാണെന്നാണ് പോലീസുകാരുടെ ഇടയിലെ ട്രോള്‍. ശരിക്കും ശെര്യാക്കിത്തരാമെന്ന് പി.ശശി പിണറായിക്ക് വാക്ക് കൊടുത്തപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ശശി മുമ്പ് ഇ.കെ നായനാരുടെ പൊളിറ്റില്‍ സെക്രട്ടറി ആയിരുന്നതിനേക്കാള്‍ വളരെ മോശം അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്. പരാതി കൊടുത്താലും പോലീസ് കേസെടുക്കാതിരിക്കുകയും പരാതിക്കാരെ മാനസികമായി പീഡിപ്പിക്കുകയും പരാതി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുണ്ട്.
മഹത്തായ ജനമൈത്രി പോലീസ് സംവിധാനമല്ല ജനങ്ങളെ കുരുതികൊടുക്കുന്ന പോലീസാണ് ഇവിടെയുള്ളത്. ഇത് വെറുതേ പറയുന്നതല്ല. 2018-19ല്‍ 36 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിരുന്നത്. 2019-20ല്‍ അത് 29ഉം 2020-21ല്‍ 35ഉം 2021-22ല്‍ 48 ഉം ആയി ഉയര്‍ന്നു. അത് പ്രോഗ്രസീവാണെങ്കിലും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റില്ല. 2021ല്‍ 1,42,000 ഗുരുതരമായ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022ല്‍ അത് 2, 37,000 ആയി കുതിച്ചു. 2021ല്‍ 600 കൊലപാതകശ്രമങ്ങളാണ് നടന്നതെങ്കില്‍ തൊട്ടടുത്ത കൊല്ലമത് 709ആയി. 2021ല്‍ 4051 പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2022ലത് 5354ആയി. 2021ല്‍ 504 ലൈംഗികപീഡനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2022ലത് 584ആയി. 2021ല്‍ 2339 ബലാല്‍സംഗ കേസുകളാണ് എടുത്തിട്ടുള്ളത്. തൊട്ടടുത്ത വര്‍ഷമത് 2503 ആയി. ഇതിനൊക്കെ പുറമെയാണ് കഞ്ചാവ് മുതല്‍ എം.ഡി.എം.എ വരെ കടത്തിയതിനും ഉപയോഗിച്ചതും എടുത്ത കേസുകള്‍.
അത് റെക്കോഡിലേക്കാണ് നീങ്ങുന്നതെന്ന വാര്‍ത്ത് ഏതാനും നാള്‍ മുമ്പാണ് പുറത്ത് വന്നത്. കകേരളത്തില്‍ 10,53000 പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന് പാര്‍ലമെന്റില്‍ വെച്ച കണക്കുകള്‍ പറയുന്നു. പ്രധാന നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളിലും മയക്കുമരുന്ന് ഉപയോഗം തകൃതിയായി നടക്കുന്നു. കോവിഡ് ലോക്ഡൗണിന്റെ മറവിലാണ് മയക്കുമരുന്ന് ലോബി തഴച്ചുവളര്‍ന്നത്. സിനിമാ സെറ്റുകളിലടക്കം മയക്കുമരുന്ന് സുലഭമാണെന്ന് നിര്‍മാതാക്കളും ചില താരങ്ങളും വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നിട്ട് എന്തെങ്കിലും നടപടിയുണ്ടായോ? ലഹരിബോധവല്‍ക്കരണത്തിനായി കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് മിച്ചം.
പൈസ ഏത് ഉദ്യോഗസ്ഥനും പറയുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നതാണ് 'ശശി' പോലീസിന്റെ നയം. സൈബര്‍ സെല്ലില്‍ ജോലി ചെയ്യേണ്ടവനെ ട്രാഫിക്കിലും വിജിലന്‍സിലുള്ളവനെ മറ്റേതെങ്കിലും ഇടത്തേക്കും മാറ്റുന്ന സ്ഥിതിയുമുണ്ട്. നാട്ടുകാരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട സര്‍ക്കാരും പോലീസും തോന്നിയ പോലെ പ്രവര്‍ത്തിക്കുന്നു. പോലീസ് ഒരേസമയം വേട്ടക്കാരനും ഇരയുമാകുന്നു. ഐ.ജി പി.വിജയന്‍ ഇരയാകുമ്പോള്‍ എറണാകുളത്ത് യാത്രക്കാരെ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ എസ്.എച്ച്.ഒ വേട്ടക്കാരനാകുന്നു. വേട്ടക്കാരാണ് കൂടുതലുമുള്ളത്. കൈ കാണിച്ചിടത്ത് വാഹനം നിര്‍ത്തിയില്ലെന്ന് പറഞ്ഞാണ് തൃപ്പൂണിത്തുറ പോലീസ് ഒരാളെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ വെച്ച് രാത്രി സിനിമ കണ്ട് മടങ്ങിയ ദമ്പതികളോട് ബൈക്കില്‍ വന്ന ചെറുപ്പക്കാര്‍ മോശമായി പെരുമാറുകയും ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നിട്ട് നടക്കാവ് ട്രാഫിക് പോലീസ് കേസെടുത്തില്ല. നടക്കാവ് സ്‌റ്റേഷനില്‍ പരാതി കൊടുക്കാന്‍ നിര്‍ദ്ദേശിച്ച് മടക്കി അയച്ചു. അവിടെ പരാതി കൊടുത്തിട്ടും രാത്രി പ്രതികളെ പിടികൂടിയില്ല. പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് പോലീസ് ഉണര്‍ന്നത്. കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അനുജനെ ഗുണ്ടകള്‍ മര്‍ദ്ദിച്ച് കിണറ്റിലിട്ടു. അവരെ അതിവേഗം പോലീസ് പിടികൂടി. ഇതെന്താ ഇങ്ങിനെ എന്നൊന്നും ചോദിക്കരുത്. വേണ്ടപ്പെട്ടവരുടെ കാര്യത്തില്‍ മിന്നല്‍വേഗമാണ് പിണറായി സര്‍ക്കാരിന്, അതിനിപ്പോ ആഭ്യന്തരവകുപ്പെന്നൊന്നുമില്ല.
യുവജനകമ്മിഷന്‍ അധ്യക്ഷയായിരുന്ന ചിന്തജെറോമിന് ശമ്പള കുടിശ്ശിഖ തീര്‍ത്ത് കൊടുത്തത് സംസ്ഥാനം അതീവഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിട്ട അവസ്ഥയിലായിരുന്നല്ലോ. ചിന്ത യുവജനക്ഷേമ വകുപ്പ് വിട്ടയുടനെ അടുത്ത കസേര തരപ്പെടുത്തി കൊടുത്തില്ലേ. അതാണ് സര്‍ക്കാരിന്റെ ലൈന്‍. ഇങ്ങിനെ സഖാക്കള്‍ക്കെല്ലാം കസേര ഉറപ്പാക്കുന്ന തിരക്കിനിടെ പിണറായി വിജയന് സ്വന്തം വകുപ്പ് നാഥനില്ലാ കളരിയായത് അറിഞ്ഞില്ല. അതുകൊണ്ടാണ് രണ്ട് കൊല്ലത്തെ നേട്ടങ്ങളുടെ ഭാണ്ഡക്കെട്ട് എണ്ണിയെണ്ണി അഴിച്ചുവിട്ട പിണറായി സഖാവിന് സ്വന്തം പ്രോഗ്രസ് റിപ്പോര്‍ട്ട് ജനത്തെ കാണിക്കാനാകാത്ത അവസ്ഥയുണ്ടായത്. ഇതിനെ തോല്‍വിയെന്നല്ല, ഭൂലോക തോല്‍വി എന്നേ പറയാനാകൂ. സി.പി.ഐയുടെ കഴിഞ്ഞ സമ്മേളനത്തില്‍ പല സഖാക്കളും പറഞ്ഞൊരു കാര്യമുണ്ട്, ഈ സര്‍ക്കാരില്‍ ഏറ്റവും പരാജയം ആഭ്യന്തരവകുപ്പാണെന്ന്. രാജാവ് നഗ്നനാണെന്ന് പിണറായി റിപ്പബ്‌ളിക്കില്‍ അവരെങ്കിലും പറഞ്ഞല്ലോ എന്നോര്‍ത്ത് സമാധാനിക്കാം.
https://www.facebook.com/Malayalivartha
























