വല്ലാത്തൊരു ചെയ്ത്ത്... കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍; തൊട്ട് പിന്നാലെ ആഞ്ഞടിച്ച് രംഗത്തെത്തി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍; സര്‍ട്ടിഫിക്കറ്റ് പ്രഥമദൃഷ്ട്യാ വ്യാജം

ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തുകയാണ്. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തവര്‍ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടുമാത്രം ഒരാള്‍ക്ക് നിയമനം നല്‍കുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ നടക്കാമെങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്ക് പിന്നാലെ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തി എസ്എഫ്‌ഐയുടെ വാദങ്ങള്‍ പൊളിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍ തന്നെയാണ് പഠിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിസി രംഗത്തെത്തിയത്. 75 ശതമാനം ഹാജരുള്ള നിഖില്‍ എങ്ങനെയാണ് കലിംഗ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതെന്നും ഇത് വ്യാജമാകാനാണ് സാധ്യതയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ എം.എസ്.എം. കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഴുവന്‍ സമയ വിദ്യാര്‍ഥിയാണ് നിഖില്‍. 75 ശതമാനം ഹാജരുണ്ട്. എല്ലാ വിഷയത്തിലും ഇന്റേണല്‍ മാര്‍ക്കുണ്ട്. പരീക്ഷകളൊക്കെ തോറ്റു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കലിംഗ യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്നത്. മാര്‍ക്ക് ലിസ്റ്റ് അനുസരിച്ച് ഫസ്റ്റ് ക്ലാസോടെയാണ് അവിടെ നിന്ന് പാസായത്. ഈ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയില്‍ സംശയമുണ്ട്. വ്യാജമാണോ എന്ന് പരിശോധിക്കും.
കലിംഗ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ 'ബി.കോം ഹോണേഴ്‌സ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്' എന്നാണ് പറയുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ 'ബി.കോം ഹോണേഴ്‌സ്' എന്ന് ഇല്ല. മാത്രമല്ല സെമസ്റ്റര്‍ കോഴ്‌സുകളാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ വാര്‍ഷികമാണ് കാണിച്ചിട്ടുള്ളത്. ഇത് നേരത്തെ എങ്ങനെ ആയിരുന്നു എന്ന കാര്യം അറിയില്ല. കലിംഗ യൂണിവേഴ്‌സിറ്റിയോട് വിവരങ്ങള്‍ ചോദിച്ചറിയും. പ്രഥമൃഷ്ട്യാ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. യു.ജി.സിയില്‍ പരാതി നല്‍കും.
രാവിലെ കായംകുളത്തും വൈകിട്ട് റായ്പൂരും പഠിക്കാനാകില്ലെന്നും അത്തരത്തില്‍ ഒരു വിമാനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വിദ്യാര്‍ഥിയുടെ അഡ്മിഷന്‍ റദ്ദാക്കേണ്ടി വരുമെന്നും കോളേജിന് ഷോക്കോസ് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എസ്.എം. കോളേജിന് വിദ്യാര്‍ഥി തോറ്റതാണ് എന്ന കാര്യം വ്യക്തമായി അറിയാം. അങ്ങനെ ഒരാളെ എം.കോമിന് ചേര്‍ക്കുമ്പോള്‍ വലിയൊരു വിഴ്ചയായിട്ടാണ് കണക്കാക്കുന്നത്. കോളേജിന് സംഭവിച്ചിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. അത് കോളേജ് നേരിട്ടെത്തി വിശദീകരിക്കണം. ഒരാള് വിചാരിച്ചാലോ കോളേജ് വിചാരിച്ചാലോ യൂണിവേഴ്‌സിറ്റിയുടെ ഇമേജ് നശിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കായംകുളം എംഎസ്എം കോളജില്‍ പ്രവേശനം നേടാന്‍ നിഖില്‍ തോമസ് ഉപയോഗിച്ചതു വ്യാജരേഖയാണെന്ന്, സര്‍വകലാശാലകളിലെ രേഖകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയ കേരള വിസി ഡോ.മോഹനന്‍ കുന്നുമ്മലിനെതിരെ എസ്എഫ്‌ഐ രംഗത്തുവന്നു. നിഖില്‍ തോമസിന്റേതിനു സമാനമായ ആരോപണം നേരിട്ടയാളാണു കേരള വിസിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ആരോപിച്ചു. ഒരേസമയം കേരളത്തിലും ജവാഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലും പിജി ചെയ്‌തെന്ന ആക്ഷേപത്തില്‍ നിയമനടപടിയുള്‍പ്പെടെ ഉണ്ടായിട്ടുണ്ട്. കേരള വിസിയുമായി എസ്എഫ്‌ഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയപശ്ചാത്തലം എല്ലാവര്‍ക്കുമറിയാവുന്നതാണ്. ആദ്യമായല്ല മോഹനന്‍ കുന്നുമ്മല്‍ രാഷ്ട്രീയം കളിക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു. അതേസമയം വിസിയുടെ ഇനിയുള്ള നീക്കം നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha
























