ടൂർ കഴിഞ്ഞെത്തിയ മുഖ്യന് 'മേലാ'യിക... ഇനി 5 ദിവസം റസ്റ്റ്... വേണമെന്ന് പിണറായി... DGPയും ചീഫ് സെക്രട്ടറിയും പടിയിറങ്ങും

12 ദിവസത്തെ വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കിയ വ്യാജ സർട്ടിഫിക്കറ്റ് ആരോപണങ്ങളും മാധ്യമ പ്രവർത്തകർക്കെതിരായ ക്രിമിനൽ കേസ് ചുമത്തലും വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മടങ്ങി വരവ്.
എന്നാൽ പനിയും തുടർന്നുള്ള ശാരീരിക പ്രശ്നങ്ങളെയും തുടർന്ന് മുഖ്യമന്ത്രിയുടെ അഞ്ചു ദിവസത്തെ ഔദ്യോഗിക - പാെതുപരിപാടികൾ മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദർശനത്തിനുശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ അദ്ദേഹം ഇപ്പോൾ വിശ്രമത്തിലാണ്.
അതിനാൽ ഇന്നലത്തെ മന്ത്രിസഭാ യോഗവും ഓൺലൈനായാണ് ചേർന്നത്. നേരിട്ട് ചേരാനിരുന്ന ഇന്നലത്തെ മന്ത്രിസഭാ യോഗം ഓൺലൈനിലേക്കു മാറ്റി. നേരിട്ടുള്ള യോഗമാണ് ചേരുകയെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രിയോടെയാണ് ഓൺലൈൻ യോഗമാണ് എന്ന സന്ദേശം മന്ത്രിമാർക്കു ലഭിച്ചത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നു മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തു.
സുഖമില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിസഭ ഓൺലൈനായി നടത്തേണ്ടി വന്നതെന്ന് യോഗത്തിൽ അദ്ദേഹം അറിയിച്ചു. പനിയും ശാരീരിക അസ്വസ്ഥതകളുമാണു കാരണമെന്ന് അറിയുന്നു. യുഎഇയിൽ നിന്നുള്ള വിമാനത്തിൽ ഇന്നലെ വെളുപ്പിനാണു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ 8നു പുറപ്പെട്ട മുഖ്യമന്ത്രി യുഎസ്, ക്യൂബ, യുഎഇ എന്നിവിടങ്ങൾ സന്ദർശിച്ചു.
ഭാര്യ കമല, ചെറുമകൻ ഇഷാൻ എന്നിവർക്കൊപ്പമായിരുന്നു മടക്കം. തിരിച്ചെത്തിയ ശേഷം ഇന്നലെ മുഖ്യമന്ത്രിക്ക് ഔദ്യോഗിക പരിപാടികളൊന്നുമില്ലായിരുന്നു. സെക്രട്ടേറിയറ്റിലെ ഓഫിസിലും അദ്ദേഹം എത്തിയില്ല. വിദേശയാത്രയിൽ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവർ നേരത്തേ മടങ്ങിയെത്തിയിരുന്നു.
സംസ്ഥാനത്തെ വിവാദ വിഷയങ്ങൾ ഒന്നും മന്ത്രിസഭയിൽ ചർച്ചയായില്ല. മുഖ്യമന്ത്രിക്കു സുഖമില്ലാത്ത സാഹചര്യത്തിൽ കുറച്ച് വിഷയങ്ങൾ മാത്രമാണു പരിഗണിച്ചത്. ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറി വി പി ജോയിക്കും, പൊലീസ് മേധാവി അനിൽകാന്തിനും പകരക്കാർ ആരാണെന്ന് ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായില്ല. അടുത്ത മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. 27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ നിയമനങ്ങൾ തീരുമാനിക്കും എന്നാണ് സൂചന.
ഡിജിപി അനിൽകാന്ത് ഈ മാസം 30ന് വിരമിക്കുന്നു. കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ആരെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി. അനിൽകാന്തിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കം നടക്കുകയാണ്. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ എട്ട് ഐപിഎസുകാരാണ് ഇടം പിടിച്ചിരിക്കുന്നത്.
ഈ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കും. ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാൻ അധികാരമുണ്ട്. അനിൽകാന്തിന് പുറമേ ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കാനിരിക്കുകയാണ്. കണക്കൂകട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്നാഥ് ബെഹ്‌റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്.
6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി നൽകുകയായിരുന്നു. യുപിഎസ്‌സി ചെയർമാൻ, കേന്ദ്രസർക്കാർ പ്രതിനിധി, ഐബി ജോയിന്റ് ഡയറക്ടർ, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പാനൽ തയ്യാറാക്കുക.
പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്‌സി അംഗീകരിച്ച മൂന്നംഗ പട്ടിക സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ട്. ജയിൽ ഡിജിപി കെ.പദ്മകുമാർ, ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ്, കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണു പട്ടികയിലുള്ളത്. ഇവരിൽ ഒരാളെ മുഖ്യമന്ത്രി തീരുമാനിച്ച ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കുകയാണ് ചെയ്യുക.
ഡിജിപിമാരായ ഹരിനാഥ് മിശ്ര, പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരാണ് അനിൽ കാന്തിന്റെ പകരക്കാരനു വേണ്ടിയുള്ള പട്ടികയിലെ ആദ്യ മൂന്നുപേർ. ബിഎസ്എഫ് ഡയറക്ടർ ജനറലായി ചുമലയേറ്റ നിതിൻ അഗർവാൾ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ല. ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. അദ്ദേഹവും കേരളത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ സഞ്ജീവ് കുമാർ പട്‌ജോഷിയുടെ പേര് സമിതിക്ക് പരിഗണിക്കാം. ജയിൽ മേധാവി കെ. പത്കുമാർ, ഫയർഫോഴ്‌സ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത പൊലിസ് മേധാവിയാകാനാണ് കൂടുതൽ സാധ്യത.
രണ്ടുപേർക്കും രണ്ടു വർഷം സർവ്വീസും ബാക്കിയുണ്ട്. 2 ഉദ്യോഗസ്ഥരുടെയും സർവ്വീസ് - ജീവിത റിപ്പോർട്ടുകളിലും പ്രശ്‌നങ്ങളില്ലാത്തിനാൽ കേന്ദ്രം അയക്കുന്ന മൂന്നുപേരിൽ രണ്ടുപേരും ഉൾപ്പെടും എന്ന് ഉറപ്പാണ്. ഇവരിലാരെങ്കിലും ഡിജിപി സ്ഥാനത്തേക്ക് വരാനാണ് കൂടുതൽ സാധ്യത. കഴിഞ്ഞ പ്രാവശ്യം അയച്ച പട്ടികയിൽ നിന്നും ടോമിൻ തച്ചങ്കരിയെ ഒഴിവാക്കിയിരുന്നു.
ചീഫ് സെക്രട്ടറി വി.പി ജോയ് സ്ഥാനമൊഴിയുമ്പോൾ ആഭ്യന്തര സെക്രട്ടറി ഡോ. വേണുവിനാണ് സീനിയോററ്റി അനുസരിച്ച് അടുത്ത സാധ്യത. ഡോ.വേണുവിന് മുന്നിലുള്ള മനോജ് ജോഷി, ആർ.കെ. സിങ്, ഗ്യാനേഷ് കുമാർ എന്നിവർ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ തയ്യാറല്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
വിരമിക്കുന്ന ചീഫ് സെക്രട്ടറി പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായി നിയമിക്കപ്പെടാനാണ് സാധ്യത. കേരളാ കേഡറിൽ എഎസ്പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ് പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂഡൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി.
മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ് പി ആയും പ്രവർത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡിഐജി ആയും സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്സൈസ് കമ്മീഷണർ ആയിരുന്നു.
എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ് ആസ്ഥാനം, സൗത്ത്സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എഡിജിപി ആയും ജോലി നോക്കി.
ജയിൽ മേധാവി, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും നിശ്ചയിക്കുകയെന്ന നിർണായക തീരുമാനങ്ങളും ഇൗയാഴ്ച ഉണ്ടാകും.
https://www.facebook.com/Malayalivartha
























