ഭീതിവിതച്ച് എലിപ്പനി ഡെങ്കിപ്പനി കൂടെ പിടിമുറുക്കി എച്ച്1 എന്‍1;മലപ്പുറത്ത് 1 മരണം സ്ഥിരീകരിച്ചു,രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടുക,ഡെങ്കിപ്പനി വന്‍ പ്രതിസന്ധിയാകുന്നു,പ്ലേറ്റ്‌ലെറ്റുകളുടെ ക്ഷാമം വരുമോയെന്ന ഭയത്തില്‍ ആരോഗ്യ വകുപ്പ്

പനിച്ച് വിറയ്ക്കുകയാണ് കേരളം. ഡെങ്കിപ്പനി ഭീതിവിതച്ച് തുടങ്ങി. അതിന്റെ കൂടെ ഇടിത്തീ പോലെ എച്ച്1 എന്‍1 കൂടി പിടിമുറുക്കുന്നു. മലപ്പുറം കുറ്റിപ്പുറത്ത് H1N1 ബാധിച്ച് കുട്ടി മരിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗോകുല്‍ മരണപ്പെട്ടത്. ഗോകുലിന്റെ മരണം H1N1 മൂലമെന്ന് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് H1N1ഉം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവും വ്യാഴാഴ്ച ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം പന്ത്രണ്ടായിരത്തില്‍പരം പേരാണ് പനിബാധിച്ച് ആശുപത്രികളില്‍ എത്തുന്നത്. ഏറ്റവുമധികം പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്തുനിന്നാണ്. വൈറല്‍പ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവില്‍ വൈദ്യശാസ്ത്രത്തിലുണ്ട്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികള്‍ പരിപൂര്‍ണ്ണ വിശ്രമം എടുക്കുക. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും വീട്ടില്‍ തന്നെ വിശ്രമിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍ വൃക്കരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു കഴിക്കുക. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാം അതിനാല്‍ അതീവ ജാഗ്രത പാലിക്കുക. യാത്രചെയ്യുന്നതും പൊതുസ്ഥലങ്ങളില്‍ പോകുന്നതും പനി മാറുന്നതു വരെ ഒഴിവാക്കുക.
ഇതിനിടെ ഡെങ്കിപ്പനി വലിയ ഭീതി പടര്‍ത്തുകയാണ്. ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നതോടെ പ്ലേറ്റ്‌ലെറ്റുകളുടെ ആവശ്യകതയും വര്‍ധിക്കുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതോടെ രോഗം ഗുരുതരമാകും. നിലവില്‍ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് ക്ഷാമമില്ലെങ്കിലും അടുത്തമാസം ഇങ്ങനെയായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ്. ഓരോദിവസവും നൂറിലധികം പേരെയാണ് ഡെങ്കി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഐ.സി.യു., വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ്‌ലെറ്റിനും ക്ഷാമമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ശരാശരി 15 പേര്‍ വീതമാണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജുകളിലെത്തുന്നത്. മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും പ്ലേറ്റ്‌ലെറ്റുകള്‍ക്ക് നിലവില്‍ കുറവില്ലെന്നാണ് ആശുപത്രി മേധാവികള്‍ ആരോഗ്യവിഭാഗത്തെ അറിയിച്ചത്.
അടുത്തമാസമാകുന്നതോടെ ദാതാക്കളുടെ എണ്ണംകൂട്ടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പ്ലേറ്റ്‌ലെറ്റുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ക്ഷാമമില്ലെന്നുമാണ് നിലവില്‍ എല്ലാ ഡി.എം.ഒ.മാരും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ ജോയന്റ് ഡയറക്ടര്‍ പറഞ്ഞു. ഈ മാസം 21 പേരാണ് ഡെങ്കിപ്പനി ബാധിച്ചും ഇതിന്റെ ലക്ഷണങ്ങളോടെയും മരിച്ചത്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിങ് സെല്‍ രൂപവത്കരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























