2024ൽ തമിഴ്നാട്ടിൽ മോദി മത്സരിക്കും? പൊൻ രാധാകൃഷ്ണൻ ആ വെടി പൊട്ടിച്ചു! നിർമല നേരേ കേരളത്തിൽ?

ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായി അതിശക്തമായി അലയടിക്കുകയാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. എന്നാൽ മോദി തമിഴ്നാട്ടിലും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിര്‍ത്തുകയാണ് ബിജെപി സംസ്ഥാന ഘടകവും.
ഉത്തർപ്രദേശിലെ വാരാണസിക്കുപുറമേ കന്യാകുമാരിയിലോ കോയമ്പത്തൂരിലോ മോദി മത്സരിക്കുന്നത് തെക്കേ ഇന്ത്യയിൽ ബി.ജെ.പി.യുടെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. 2014ൽ കന്യാകുമാരിയിൽ നിന്ന് ജയിച്ച് കേന്ദ്ര മന്ത്രിയായ പൊൻ രാധാകൃഷ്ണനും മോദിയുടെ വരവിനുള്ള സാധ്യത തള്ളുന്നില്ല.
തമിഴ്നാട് ബിജെപി മോദിയുടെ വരവ് ആഗ്രഹിക്കുന്നുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ബിജെപിയുടെ മിഷൻ സൗത്തിന്‍റെ ഭാഗമായി രാമനാഥപുരം, കന്യാകുമാരി, കോയമ്പത്തൂര്‍ മണ്ഡലങ്ങളിലൊന്നിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായുണ്ട്.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കാശി തമിഴ് സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും നടത്തി ഉത്തരേന്ത്യക്ക് തമിഴ്‌നാടുമായുള്ള സാംസ്‌കാരിക ബന്ധം സ്ഥാപിച്ചെടുക്കാൻ BJP ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി. ചോളപാരമ്പര്യത്തിന്റെ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ചതും അതിന് കാർമികത്വം വഹിക്കാൻ തമിഴ്‌നാട്ടിലെ ശൈവസന്ന്യാസി മഠാധിപന്മാരെ വരുത്തിയതും അതിന്റെ ഭാഗമായിരുന്നു.
ഇതിന്റെ തുടർച്ചയായി കാശിക്കു പുറമേ കന്യാകുമാരിയിൽ നിന്നു കൂടി പ്രധാനമന്ത്രി മത്സരിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
6 മാസങ്ങൾക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമർശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ANIയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇത് സംബന്ധിച്ചൊരു സൂചന നൽകിയിരുന്നു. തമിഴ്‌നാട്ടുകാർക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ പറയുകയും ചെയ്തു.
രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാൻ സാധ്യതയുണ്ട് എന്ന പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ഉറപ്പുള്ള സീറ്റ് ഒന്നുമില്ല എന്നതാണ് ഈ പദ്ധതിക്ക് തടസ്സമായിനിൽക്കുന്നത്. രാമേശ്വരം ക്ഷേത്രം ഉൾപ്പെടുന്ന രാമനാഥപുരത്തേക്കും മോദിയുടെ പേര് പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ, ഇവിടെ ബി.ജെ.പി.ക്ക് അത്ര ശക്തിയില്ല. എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച 2019-ൽ 3,42,821 വോട്ടുകിട്ടിയെങ്കിലും 2014-ൽ 1,71,082 വോട്ടുമായി മൂന്നാംസ്ഥാനത്തായിരുന്നു.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പദയാത്ര കേരളത്തിലും ചലനമുണ്ടാക്കുമെന്നും പൊൻ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന കെ അണ്ണാമലൈയുടെ പദയാത്ര ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവാകുമെന്നും പൊൻരാധാകൃഷ്ണൻ അവകാശപ്പെട്ടു.
തമിഴ്നാട്ടിലെ മുന്നണി നേതൃത്വം ആര്‍ക്കെന്നതിൽ AIADMKയുമായി പരസ്യപോര് തത്ക്കാലം വേണ്ടെന്നും പൊൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 39 ലോകസഭ സീറ്റിലും ജയിക്കാനാണ് ബിജെപിയുടെ ശ്രമം, അതിനായി എല്ലാവരും അധ്വാനിക്കുമെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു.
2014ൽ BJP ജയിച്ച കന്യാകുമാരിയാണ് പാർട്ടിക്ക് പ്രതീക്ഷയുള്ള സ്ഥലം. ബഹുകോണ മത്സരത്തിൽ 1,28,662 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പൊൻ രാധാകൃഷ്ണൻ ജയിച്ചത്. എന്നാൽ, 2019-ൽ കോൺഗ്രസിലെ എച്ച്. വസന്തകുമാർ രണ്ടരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹത്തെ തോൽപ്പിച്ചു.
2021-ലെ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിച്ചു. പക്ഷേ, വിജയ് വസന്തിന് 1,37,950 വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടിയുള്ളൂ. പൊൻ രാധാകൃഷ്ണൻ 4,38,087 വോട്ടുനേടുകയും ചെയ്തു. കോയമ്പത്തൂരിൽ ബി.ജെ.പി.യുടെ സി.പി. രാധാകൃഷ്ണന് 2019-ലെ തിരഞ്ഞെടുപ്പിൽ 3,92,007 വോട്ട് കിട്ടിയിരുന്നു.
സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വഡോദരയിൽനിന്നും ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നും 2014-ൽ മോദി മത്സരിച്ചിരുന്നു. 2019-ൽ വാരാണസിയിൽ മാത്രമാണ് മത്സരിച്ചത്. മോദി വാരാണസിയിൽ വന്നത് ഉത്തർപ്രദേശ് പിടിച്ചടക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങൾക്ക് ആക്കംനൽകുകയും ചെയ്തു. പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത തമിഴ്‌നാട്ടിൽനിന്നും അദ്ദേഹം മത്സരിക്കുന്നതിന്റെ പ്രയോജനം മുഴുവൻ തെക്കേ ഇന്ത്യയിലും ബി.ജെ.പി.ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha
























