ഇനി ചന്ദ്രനിലേയ്ക്ക്... ചന്ദ്രയാൻ 3യുടെ ഭ്രമണപഥമുയർത്തൽ വിജയം... കുതിക്കാൻ റെഡി

ഇന്ത്യയുടെ അഭിമാന ചാന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാൻ 3 അഞ്ചാം വട്ടവും വിജയകരമായി ഭ്രമണപഥമുയർത്തി. ചന്ദ്രയാൻ-3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി. ചാന്ദ്ര പേടകത്തിന്റെ അവസാനത്തെയും അഞ്ചാമത്തേയും ഭ്രമണപഥം ഉയർത്തലാണ് നടന്നത്.
നിലവിൽ 12,7609 * 236 കി.മീ ഭ്രമണപഥത്തിലാണ് ചന്ദ്രായൻ 3 ഭൂമിയെ വലം വെയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് ഐഎസ്ആർഒ ഫയറിംഗ് എന്ന് വിശേഷിപ്പിക്കുന്ന പ്രക്രിയയിലൂടെ ഭ്രമണപഥം ഉയർത്തിയത്. ഇതോടെ ചന്ദ്രയാൻ ഭൂമിക്ക് മുകളിൽ ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങി തുടങ്ങും.
ഒരു തവണ കൂടി ഈ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വലംവെച്ച ശേഷമായിരിക്കും പേടകം ചന്ദ്രന്റെ കാന്തിക മണ്ഡലത്തിലേയ്ക്ക് നീങ്ങുക. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. ജൂലായ് 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും പടിപടിയായി ആയിരിക്കും പേടകം ഉപഗ്രഹത്തിനോട് അടുക്കുക. പ്രൊപൽഷൻ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രന് നൂറ് കിലോമീറ്ററോളം അടുത്തതിന് ശേഷമായിരിക്കും റോവറിനെ വഹിക്കുന്ന ലാൻഡർ സോഫ്റ്റ് ലാൻഡിംഗിനുള്ള ശ്രമം നടത്തുക. ഓഗസ്റ്റ് 23നായിരിക്കും പേടകം ചന്ദ്രോപരിതലത്തിന് ഏറ്റവും അടുത്തെത്തുക.
ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും.
ആഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha
























