'വയസുകാലത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്!' ജയരാജനെ വിറപ്പിച്ച് ശോഭാ സുരേന്ദ്രൻ

സ്പീക്കർ എ. എൻ. ഷംസീറിന് നേരെ കൈയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
'വയസ്സുകാലത്ത് ഉള്ള പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലത്. കാലം കുറേ മുന്നോട്ട് പോയി. മോർച്ചറിയിൽ നിങ്ങളൊരുപാട് പേരെ ആക്കിയിട്ടുണ്ട്'.. എന്നാൽ ഇപ്പോൾ അതിനുള്ള ആവത് ജയരാജനില്ലെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു. വളരെയേറെ മാഫിയ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും മാർക്സിസ്റ്റ് പാർട്ടിയുടെ ആയുധമായി പ്രവർത്തിച്ച ഒരാളാണ് ജയരാജൻ.
പന്ന്യന്നൂർ ചന്ദ്രൻ, അശ്വനി, കെ.ടി.ജയകൃഷ്ണൻ തുടങ്ങി ഒരുപാടു പേരെ നിങ്ങൾ മോർച്ചറിയിൽ കിടത്തിയിട്ടുണ്ട്. ഈ പറയുന്നതിനുള്ള ആവതൊന്നും തൽക്കാലം ജയരാജനില്ല. ശാരീരികമായി വയ്യാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജനു നല്ലതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കാലം കുറേ മുന്നോട്ടു പോയി മിസ്റ്റർ ജയരാജൻ. നിങ്ങളേപ്പോലെയുള്ള ഗുണ്ടാ മാഫിയ നേതാക്കൻമാരുടെ വാക്കുകൾ കേട്ട് പിണറായി വിജയന്റെ മുന്നിൽ തലകുനിച്ച് നിൽക്കുന്നവരാണ് കേരളത്തിലെ യുവമോർച്ചക്കാരും ബിജെപിക്കാരും എന്നുള്ള ധാരണയൊന്നും അങ്ങേയ്ക്ക് വേണ്ട. അല്ലെങ്കിൽത്തന്നെ ഒരുപാട് അസ്വസ്ഥതകളുമായാണ് ജീവിക്കുന്നത്.’
ഒരുപാടു ബലിദാനികളെ കണ്ട നാടാണ് കേരളം. ഇതിനുള്ള ആവതൊന്നും ജയരാജന് തൽക്കാലമില്ല. ജയരാജൻ ഏതെങ്കിലും തരത്തിൽ പിണറായി വിജയന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് ഈ ഡയലോഗ് കൊണ്ടു നിങ്ങൾക്ക് നടക്കും. അല്ലാതെ മൈതാനത്തുനിന്ന് പോരാട്ടം നടത്താനുള്ള ചങ്കൂറ്റവും തന്റേടവുമൊന്നും അങ്ങേയ്ക്കില്ല. അതിന്റെ ആവശ്യവുമില്ല. ഇവിടെ യുവമോർച്ചയുടെ പ്രവർത്തകർ അവർക്കുവേണ്ടി പ്രവർത്തിക്കും. അവരുടെ പ്രസ്ഥാനത്തിനു വേണ്ടിയും പ്രവർത്തിക്കും.’
‘‘പിന്നെ, ലീഗിന്റെ കുത്തകപ്പാട്ടം എങ്ങനെയാണ് ജയരാജൻ ഏറ്റെടുക്കുന്നത്? എന്താണ് ജയരാജന്റെ പ്രസ്താവനയുടെ അർഥം? ഇവിടെ സമാധാനത്തോടും ശാന്തിയോടും കൂടി പ്രവർത്തിച്ചു മുന്നോട്ടു പോകണം എന്നുള്ളതിന്റെ തെളിവാണല്ലോ അന്വേഷണ ഏജൻസി വന്നത്. കേരളം പഴയ കേരളമല്ല. ഏറെ ദൂരം കേരളം മുന്നോട്ടുപോയി. ഇന്ത്യ നമ്മുടെയെല്ലാം അമ്മയാണ്. ജയരാജന്റെ പാർട്ടിക്കാർക്ക് ഒരു നിയമം, എന്റെ പാർട്ടിക്കാർക്ക് മറ്റൊരു നിയമം അതൊന്നുമില്ല. ഒരു അക്രമത്തിനും പോകേണ്ട. അല്ലെങ്കിൽത്തന്നെ താങ്കൾക്ക് ശാരീരികമായി വയ്യ. ഇക്കാര്യത്തിൽ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് ജയരാജന് നല്ലത്.’’ – ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതോടൊപ്പം ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്ത് എത്തിയിരുന്നു. യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി.ജയരാജൻ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജയരാജൻ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാരെന്ന് സിപിഎം മനസിലാക്കണം.
ജയകൃഷ്ണൻ മാസ്റ്റർ അടക്കം നൂറുകണക്കിന് പ്രവർത്തകരെ നിങ്ങൾ മോർച്ചറിയിലേക്ക് അയച്ചിട്ടും ഞങ്ങൾ ഭയന്നിട്ടില്ല. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമരാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കാൻ ബിജെപി തയ്യാറാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ജോസഫ് മാഷിന്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു ഷംസീറിനെതിരെ യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷിന്റെ വെല്ലുവിളി പ്രസംഗം. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ. എൻ. ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം.
'ജോസഫ് മാഷുടെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ, എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീർ ഒരിക്കലും കരുതരുത്. ഭരണഘടനാപദവിയിലിരിക്കുന്ന സി.പി.എം. നേതാവായി അദ്ദേഹം അധപ്പതിച്ചു', എന്നായിരുന്നു ഗണേശിൻ്റെ പരാമർശം.
ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും ഇതിനെതിരെ ശക്തമായി യുവജനയുടെ ചെറുത്തുനില്‍പ്പുണ്ടാകുമെന്നും പി. ജയരാജന്‍ പറഞ്ഞു. ഷംസീറിന് നേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി.ജയരാജൻ പറഞ്ഞു.
കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും സ്പീക്കർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























