പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരിൽ ജോലി നഷ്ടമായ സതിയമ്മയ്‌ക്കെതിരെ കേസെടുത്തു

മൃഗസംരക്ഷണ വകുപ്പിൽ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തെന്നു കാണിച്ചാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരെയും കേസിൽ പ്രതിചേർത്തു.
ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ട ജിജി മോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം സത്യസന്ധമായാണ് ജോലിചെയ്തതെന്നും നിയമപരമായി നേരിടുമെന്നും സതിയമ്മ പ്രതികരിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി പ്രതികരണം ചോദിച്ച ചാനൽ ലേഖകനോട് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയും സ്ഥാനാർഥി ചാണ്ടി ഉമ്മനെ അനുകൂലിച്ചും സതിയമ്മ സംസാരിച്ചത് സംപ്രേഷണം ചെയ്തത് 12നാണ്. 21ന് സതിയമ്മയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതാണ് രാഷ്ട്രീയ ചർച്ചയായത്. ഈ സംഭവത്തെ രാഷ്ട്രീയമായി ഇരുമുന്നണികളും ഏറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും യുഡിഎഫ് നേതാക്കന്മാരും സതിയമ്മയെ സന്ദർശിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സതിയമ്മ മൃഗസംരക്ഷണ വകുപ്പിന്റെ പുതുപ്പള്ളി സബ് സെന്ററിനു മുന്നിൽ സമരം ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























