പുതുപ്പള്ളിയിലെ വിജയം ബിജെപി നിശ്ചയിക്കും, മണ്ഡലത്തില്‍ ബിജെപിക്കുള്ളത് മുപ്പതിനായിരം വോട്ടുകൾ, അവസാന നിമിഷം വോട്ടുകൾ മറിയും, അന്തംവിട്ട് ജെയ്ക്കും.... ചാണ്ടി ഉമ്മനും

പുതുപ്പള്ളിയിലെ വിജയവും പരാജയവും ബിജെപി നിശ്ചയിക്കും. കൃത്യമായി ബിജെപിക്ക് മണ്ഡലത്തിൽ മുപ്പതിനായിരം വോട്ടുകളുണ്ട്. കൂടാതെ അനുഭാവികളുമുണ്ട്. ഒരിക്കൽപ്പോലും കാൽലക്ഷത്തിൽ പരം വോട്ടുകൾ ബിജെപി സ്ഥാനാർഥി പെട്ടിയിലാക്കിയിട്ടില്ലെന്നതാണ് വസ്തുത.2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ജോർജ് കുര്യൻ പതിനാറായിരത്തോളം വോട്ടുകൾ സ്വന്തമാക്കിയെങ്കിൽ 2021ൽ ബിജെപി വോട്ടുകൾ ഏറെയും എവിടേക്കോ ഒഴുകിപ്പോയി.
ബിജെപി സംസ്ഥാനതലത്തിൽ പോലും വിമർശനം ഉയർന്ന ആ തെരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന എൻ ഹരി നേടിയത് കേവലം പന്തീരായിരത്തിൽ താഴെ വോട്ടുകൾ മാത്രം. ശബരിമലയും സഹസ്രനാമജപവും സ്ത്രീപ്രവേശനവും ഉൾപ്പെടെ ബിജെപി തരംഗമായി മാറിയ കാലത്താണ് പുതുപ്പള്ളിയിൽ മാത്രം ഇത്രയേറെ ദയനീയമായ പരാജയം ഏൽക്കേണ്ടിവന്നത്.
കോട്ടയം ജില്ലയിലെ ഏറ്റവും കുറച്ച് വോട്ടുകൾ ബിജെപിക്കു ലഭിച്ച മണ്ഡലമായി പുതുപ്പള്ളി. ബിജെപി ജില്ല ഘടകത്തിലും സംസ്ഥാന തലത്തിലും വലിയ ആക്ഷപങ്ങളും ആശങ്കകളും ഉയർത്തിയ തോൽവിയായിരുന്നു അത്. ഇത്തവണ പുതുപ്പള്ളിയിൽ ബിജെപിയുടെ സ്ഥാനാർഥി പാർട്ടിയുടെ നിലവിലെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ്. അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം ഗ്രാമപഞ്ചായത്തുകളാണ് പുതുപ്പള്ളി നിയോജകമണ്ഡലം പരിധിയിലുള്ളത്.
ഇതിൽ എല്ലാ പഞ്ചായത്തുകളിലും നാലായിരത്തോളം സജീവ ബിജെപി വോട്ടുകളുണ്ടെന്നിരിക്കെ ഇത്രയും വോട്ടുകളും ഒരിക്കൽപോലും ബിജെപിയുടെ പെട്ടിയിൽ വീണിട്ടില്ല. അനുഭാവികളുടെ വോട്ടുകൾ കൂടി നേടിയാൽ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുകൾ ഭാരതീയ ജനതാ പാർട്ടി നേടേണ്ടതാണ്. ബിജെപി വോട്ടുകളിൽ ഒരു പങ്ക് എല്ലാ തെരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്ക് പേഴ്‌സണൽ വോട്ടുകളായി പോകുന്നുവെന്നും അതല്ല പുതുപ്പള്ളിയിൽ കോൺഗ്രസ്- ബിജെപി ധാരണയുണ്ടെന്നുമാണ് എക്കാലത്തും എൽഡിഎഫ് ആരോപണം.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ ഫലം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്ന് എക്കാലവും വ്യത്യസ്തമാണെന്നതും ഏറെ കൗതുകകരം. അവിടങ്ങൡ ബിജെപിക്കു ലഭിക്കുന്ന ആകെ വോട്ടുകൾ നോക്കിയാൽ കാൽ ലക്ഷത്തിന് മുകളിൽ വരും. ബിജെപി പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വോട്ടു വിൽക്കുന്നു, മറിക്കുന്ന എന്നൊക്കെയാണ് എക്കാലത്തെയും ആരോപണം. എന്തായാലും ഒരിക്കൽപോലും ബിജെപിക്ക് അവരുടെ മുഴുവൻ വോട്ടുകളും സ്വന്തം പെട്ടിയിലാക്കാൻ സാധിക്കില്ല, സാധിച്ചിട്ടുമില്ല.
ഇക്കാലം വരെ ഉമ്മൻ ചാണ്ടി ഓരോ കുടുംബങ്ങൾക്കും ചെയ്ത ഉപകാരങ്ങളുടെ നന്ദിയായി വ്യക്തിപരമായി ഉമ്മൻ ചാണ്ടിക്ക് വോട്ടായി മാറിയിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് കടുത്ത മത്സരം കാഴ്ചവച്ച സാഹചര്യത്തിൽ ബിജെപിയുടെ പതിനായിരത്തോളം വോട്ടുകളാണ് ഉമ്മൻ ചാണ്ടിയെ രക്ഷിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
2016 ഇലക്ഷനിൽ നിന്നും നാലായിരം വോട്ടുകൾ ബിജെപിക്ക് കുറഞ്ഞുവെന്നത് ഇതിൽ നിന്ന് ഏറെ വ്യക്തവുമാണ്. കേരള കോൺഗ്രസ് മാണി വിഭാഗവും യാക്കോബായ സഭയും ഉമ്മൻ ചാണ്ടിയെ കൈവിട്ട സാഹചര്യത്തിൽ അന്ന് അവസാനനിമിഷം രക്ഷയായത് ബിജെപി വോട്ടുകളാണ്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ മരണ ഉയർത്തുന്ന സഹതാപത്തിൽ ഇത്തവണ യാക്കോബായ വോട്ടുകളിലും മാണി കേരള വോട്ടുകളിലും ഒരു വിഹിതം ചാണ്ടി ഉമ്മന് അനുകൂലമായി ലഭിക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ഈ വോട്ടുകളും ബിജെപി വോട്ടുകളും ചാണ്ടി ഉമ്മന് ലഭിക്കുന്നില്ലെങ്കിൽ പുതുപ്പള്ളിയിലെ വിജയപ്രവചനം അത്ര ഈസിയാവില്ല.
എന്നാൽ ചാണ്ടി ഉമ്മന് മുപ്പതിനായിരം വോട്ടുകളുടെ മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും മുസ്ലീം ലീഗിനും കാര്യമായ വേരോട്ടമില്ല. അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിൽ കത്തോലിക്കാ വിഭാഗത്തിനാണ് മുൻതൂക്കം. മീനടത്തും യാത്തോബായ വിശ്വാസികൾ ഏറെപ്പേരുണ്ട്. മണർകാട് യാക്കോബായ സഭയുടെ ശക്തികേന്ദ്രമാണ്. പാമ്പാടി, പുതുപ്പള്ളി മേഖലയിൽ ഓർത്തഡോക്‌സ് സഭയ്ക്കാണ് മുൻതൂക്കം. വാകത്താനത്ത് കത്തോലിക്കർക്കും ഓർത്തഡോക്‌സും കാര്യമായ വേരോട്ടമുണ്ട്.
ഹൈന്ദവരിൽ നായർ, ഈഴവ വിഭാഗങ്ങൾ തുല്യമാണ്. എന്നാൽ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് ഇവിടെ മുപ്പതിനായിരത്തോളം വോട്ടുകളുണ്ട്. ശിവകർമജ വിഭാഗം ചിലയിടങ്ങളിൽ ശക്തമാണ്. സിഎസ്ഡിഎസ് സംഘടന നിലവിൽ വരുന്നതിനു മുൻപ് ദളിത് വോട്ടുകളേറെയും സിപിഎം സ്ഥാനാർഥിക്ക് അനുകൂലമായിരുന്നു. എന്നാൽ സിഎസ്ഡിഎസ് സ്വന്തമായി സ്ഥാനാർഥിയെ നിറുത്താൻ തുടങ്ങിയത് സിപിഎമ്മിന് കൂടുതൽ ക്ഷീണമുണ്ടാക്കി. ഇക്കുറി സിഎസ്ഡിഎസിനു സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ ഈ വോട്ടുകൾ അപ്പാടെ ജെയ്ക്കിന് അനുകൂലമായാൽ യുഡിഎഫിനെ ക്ഷീണം ചെയ്യും.
നിലവിലെ പൊതുസാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ മേൽക്കൈ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ നിഷ്പക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കും. സർക്കാരിനെതിരെ ഉയരുന്ന പൊകുവികാരവും ഓണക്കിറ്റ് ഉൾപ്പെടെ ആനുകൂല്യങ്ങൾ നിരസിച്ചതും സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























