ചിന്തിക്കാന്‍ കഴിയുന്നില്ല... വീട്ടില്‍ സുഖമായി ഉറങ്ങിക്കിടന്ന കുഞ്ഞിനെ വീട്ടുകാര്‍ അറിയാതെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച സംഭവം നാടിനെ ഞെട്ടിക്കുന്നു. ആലുവയില്‍ നടന്നത് നാടിനെ നടുക്കിയ ക്രൂരത; കുരുന്നുജീവന്‍ കാത്തത് സുകുമാരന്റെ ഇടപെടല്‍; മുഖ്യമന്ത്രി ആലുവയില്‍; പൊലീസ് ഉന്നതരെ വിളിച്ചുവരുത്തി

എല്ലാ മലയാളികളേയും ഒരുപോലെ ചിന്തിക്കുന്നതാണ് ആലുവയിലെ സംഭവം. വീട്ടില്‍ സുഖമായി ഉറങ്ങിക്കിടന്ന കുഞ്ഞിനെ വീട്ടുകാര്‍ അറിയാതെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച സംഭവം വേദനയായി മാറുന്നു. ബാലികയുടെ ജീവന്‍ കാത്തത് ഈഴുവത്ര ഇ.എസ്. സുകുമാരന്റെ (67) ജാഗ്രതയാണ്.
ആലുവ കീഴ്മാട് പഞ്ചായത്തിലെ ചാത്തന്‍പുറം പാടത്തു പുലര്‍ച്ചെ 2.15നാണു സംഭവം. 2 കുട്ടികളും പിതാവും ഒരു മുറിയിലും അമ്മയും മറ്റൊരു കുട്ടിയും വേറൊരു മുറിയിലുമാണ് ഉറങ്ങിയത്. പിതാവ് അര്‍ധരാത്രി 12നു ജോലിക്കായി തിരുവനന്തപുരത്തേക്കു പോയതോടെ മുറിയില്‍ കുട്ടികള്‍ തനിച്ചായി. ഉള്ളില്‍നിന്നു വീടിന്റെ വാതില്‍ പൂട്ടിയിരുന്നെങ്കിലും കീ ഹോളില്‍നിന്നു താക്കോല്‍ നീക്കിയിരുന്നില്ല. വാതിലിനു സമീപത്തെ ജനല്‍ തുറന്ന പ്രതി ഉള്ളിലേക്കു കയ്യിട്ട് താക്കോലെടുത്ത് വാതില്‍ തുറക്കുകയായിരുന്നു.
പുലര്‍ച്ചെ പെരുമഴയിലും കാതില്‍ മുഴങ്ങിയ കുട്ടിയുടെ കരച്ചിലാണു ശുചിമുറിയില്‍ പോകാനെഴുന്നേറ്റ സുകുമാരനെ ജനാല തുറന്നു പുറത്തേക്കു നോക്കാന്‍ പ്രേരിപ്പിച്ചത്. യുവാവു കുട്ടിയെ മര്‍ദിച്ചു റോഡിലൂടെ നടത്തിക്കൊണ്ടു പോകുന്നതാണു വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കണ്ടത്. കഴിഞ്ഞ ജൂലൈയില്‍ ആലുവ മാര്‍ക്കറ്റിനു സമീപം ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവമാണു സുകുമാരന്റെ മനസ്സില്‍ ആദ്യമെത്തിയത്. അന്നു കുട്ടിയെ കൊണ്ടുപോകുന്നതു പലരും കണ്ടിരുന്നു.
സുകുമാരന്‍ അപ്പോള്‍ത്തന്നെ അയല്‍വാസി ഓട്ടോ ഡ്രൈവര്‍ അബൂബക്കര്‍, കോണത്തുകാട്ടില്‍ ഷാജി എന്നിവരെ വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. വടിയും ടോര്‍ച്ചുമായി മൂവരും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടില്ല. എന്നിട്ടും വീടുകളിലേക്കു മടങ്ങാതെ റോഡില്‍ തന്നെ നിന്നു. അപ്പോഴാണു ബാലിക കരച്ചില്‍ കേട്ടതും കുട്ടിയെ കണ്ടെത്തിയതും. കുട്ടിയെ വീട്ടിലെത്തിച്ചശേഷം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി കുട്ടിയെ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അതേസമയം കടന്നുകളയാന്‍ പുഴയിലേക്കു ചാടിയ പ്രതിയെ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തിയതു 2 ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെയാണ്. ദേശീയപാതയില്‍ മാര്‍ത്താണ്ഡവര്‍മ പഴയ പാലത്തിനു താഴെ മുട്ടോളം ചെളിയുള്ള സ്ഥലത്തു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ വൈകിട്ടു നാലോടെ പൊലീസ് വളഞ്ഞു.
പ്രതി പുഴയില്‍ ചാടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട ഇന്‍സ്‌പെക്ടര്‍ എം.എം. മഞ്ജുദാസ് തൊട്ടടുത്ത ആക്രിക്കടയില്‍ ലോഡ് കയറ്റിക്കൊണ്ടിരുന്ന സിഐടിയു ബൈപാസ് യൂണിറ്റ് അംഗങ്ങളായ വെളിയത്ത് ജോഷി, തോട്ടത്തില്‍പറമ്പ് മുരുകന്‍ എന്നിവരെ സഹായത്തിനു കൂട്ടി. പ്രതി പുഴയിലേക്കു ചാടി മറുകരയിലേക്കു നീന്താന്‍ തുടങ്ങിയപ്പോള്‍ ജോഷിയും മുരുകനും പിന്നാലെ നീന്തിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി കരയിലെത്തിച്ചു.
അതേസമയം ബാലികയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ സൗജന്യ വിദഗ്ധചികിത്സ നല്‍കുന്നുണ്ട്. ചികിത്സ പൂര്‍ത്തിയാകും വരെ കുടുംബത്തിന് സൗജന്യ താമസവും ഒരുക്കി. കുട്ടിക്കു സംരക്ഷണം നല്‍കാന്‍ വനിത ശിശുവികസന വകുപ്പിനു മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
വിവിധ ചടങ്ങുകള്‍ക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലുവ പാലസില്‍ രാത്രി ഉറങ്ങിയദിവസം ഇവിടെനിന്നു 2 കിലോമീറ്റര്‍ മാത്രം അകലെയുണ്ടായ കുറ്റകൃത്യം പൊലീസിനെയും മുള്‍മുനയിലാക്കി. വിവരമറിഞ്ഞ മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ പാലസിലേക്കു വിളിച്ചു വരുത്തി വിവരങ്ങള്‍ തേടി.
ഡിഐജി എ.ശ്രീനിവാസ്, റൂറല്‍ എസ്പി വിവേക്കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആലുവ കനത്ത പൊലീസ് ബന്തവസ്സിലായിരിക്കെയാണു സംഭവം.
https://www.facebook.com/Malayalivartha

























