വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള സകല ഇടപാടുകളിലും ബെനാമി ബന്ധങ്ങളുണ്ടെന്നാണ് സൂചന. മുന്‍മന്ത്രി എ.സി. മൊയ്തീന്റെ ബെനാമി എന്ന ആരോപണത്തിന്റെ പേരിലാണു സതീശന്‍ ആദ്യം അന്വേഷണ പരിധിയില്‍ വന്നതെങ്കിലും സതീശന്റെ വിദേശബന്ധങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും സൂചനയുണ്ട്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇഡി നോട്ടിസ് അയച്ചിരിക്കുകയാണ്. 11ന് കൊച്ചി ഓഫിസില്‍ ഹാജരാകണമെന്നാണ് നോട്ടിസില്‍ പറയുന്നത്. മൂന്നാംതവണയാണ് മൊയ്തീന് ഇഡി നോട്ടിസ് നല്‍കുന്നത്. അന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് മൊയ്തീന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണെങ്കിലും ഇ.ഡിക്ക് മുന്നിലെത്തും. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുമെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, കേസില്‍ അറസ്റ്റിലായ പി. സതീഷ് കുമാറിനെയും പി.പി. കിരണിനെയും നാലു ദിവസം ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു.
ശനിയാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടതെങ്കിലും വെള്ളി വൈകിട്ടു നാലുമണി വരെയാണ് കോടതി അനുവദിച്ചത്. കരുവന്നൂര്‍ ബാങ്കില്‍ വിദേശപണം എത്തിയതിന് തെളിവുണ്ട്. ഈ പണത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും ഇഡി വാദിക്കുന്നുണ്ട്. കേസില്‍ തീവ്രവാദ ബന്ധം എസി മൊയ്തീനാണോ, സിപിഎമ്മിനാണോ അതോ കേസില്‍ അറസ്റ്റിലായ സതഷ്‌കുമാര്‍, കിരണ്‍ എന്നിവര്‍ക്കാണോയെന്ന കാര്യത്തില്‍ ഇഡി വിശദമായി ഉത്തരം നല്കാനാണ് സാധ്യത.
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പില്‍ ഇ.ഡി അറസ്റ്റ് ചെയ്ത കണ്ണൂര്‍ മട്ടന്നൂര്‍ മുണ്ടോറപ്പൊയില്‍ പെരിങ്ങാലിയില്‍ സതീഷ് കുമാറിനു സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ണൂര്‍ നേതാക്കള്‍ തന്നെ പറയുന്നുണ്ട്. സ്വദേശമായ മട്ടന്നൂരില്‍നിന്നു സതീഷ് വര്‍ഷങ്ങള്‍ക്കു മുന്‍പേ തൃശൂരിലേക്കു താമസംമാറിയെങ്കിലും കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കളുമായി സൗഹൃദം തുടര്‍ന്നിരുന്നുവെന്നാണു വ്യക്തമാകുന്നത്. മലബാറില്‍ നിന്നുള്ള നേതാവ് തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് നേതൃത്വവുമായി അടുത്തതെന്നാണു പറയപ്പെടുന്നത്. മറ്റൊരു മുന്‍മന്ത്രിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ട്. മട്ടന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും നഗരസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനെ സാമ്പത്തികമായും മറ്റും സഹായിച്ചിരുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മട്ടന്നൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 10ാം ക്ലാസ് കഴിഞ്ഞ ശേഷം രണ്ടു വര്‍ഷം വെറുതെയിരുന്നു. പിന്നീട് തിരൂരില്‍ ഫാന്‍സി കടയില്‍ സെയില്‍സ്മാനായി ജോലിക്കു പോയി. അവിടെ നിന്നു രണ്ടു വര്‍ഷത്തിനു ശേഷം തൃശൂരില്‍ ബാഗ് നിര്‍മാണ സ്ഥാപനത്തില്‍ തൊഴിലാളിയായി. പിന്നീടു സ്ഥാപനത്തിന്റെ പങ്കാളിയാകുകയും വൈകാതെ സ്ഥാപനം സ്വന്തമാക്കുകയും ചെയ്തു. 1995- 2000 കാലഘട്ടത്തില്‍ ബ്ലേഡ് പണമിടപാടുകാരുമായി ചേര്‍ന്നു പണം പലിശയ്ക്കു നല്‍കുന്ന ബിസിനസ് നടത്തി. ചെറിയ തുകകള്‍ നല്‍കിയായിരുന്നു തുടക്കം. പിന്നീട് ലക്ഷങ്ങളുടെയും കോടികളുടെയും ബിസിനസായി.
ഭൂമിയുടെ ആധാരം റജിസ്റ്റര്‍ ചെയ്തു വാങ്ങിയാണ് പണം പലിശയ്ക്കു നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ വന്‍കിട ബിസിനസുകാര്‍ക്ക് പണം നല്‍കി സഹായിച്ച് അവരുടെ സ്വത്തുക്കള്‍ കൈക്കലാക്കി മറിച്ചുവിറ്റാണ് വലിയ സാമ്പത്തിക ശേഷി കൈവരിച്ചതെന്നും പറയപ്പെടുന്നു. പിന്നീട് ഗള്‍ഫില്‍ കച്ചവടം ആരംഭിച്ചു. 4 കടകള്‍ ഗള്‍ഫിലുണ്ടെന്നാണ് അറിയുന്നത്. ഉന്നത സിപിഎം നേതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തൃശൂരില്‍നിന്നുള്ള വാഹനങ്ങള്‍ മട്ടന്നൂരില്‍ എത്തിയതു ചര്‍ച്ചയായിരുന്നു. സിപിഎം നേതാക്കള്‍ക്ക് പലര്‍ക്കും ഗള്‍ഫ് ബിസിനസില്‍ പങ്കാളിത്തമുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇ.ഡി അന്വേഷണം വന്നപ്പോള്‍ ബിജെപി നേതൃത്വവുമായും സതീഷ് ബന്ധം സ്ഥാപിച്ചെന്നാണു സൂചന. വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ സതീഷ് നേരെ പോയതു ഡല്‍ഹിയിലേക്കാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സാമ്പത്തിക ഇടപാടുള്ളതായി വിവരമുണ്ട്. ഉന്നതര്‍ക്കു വേണ്ടി നക്ഷത്രഹോട്ടലുകളില്‍ പാര്‍ട്ടി നടത്താറുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
സതീഷ് കുമാര്‍ മറ്റു സഹകരണ ബാങ്കുകളില്‍ നടത്തിയ ഇടപാടുകളിലുംഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎം ഭരിക്കുന്ന ചില സഹകരണ സംഘങ്ങളില്‍ സ്ഥിരനിക്ഷേപം നടത്തിയവരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ചു നിക്ഷേപത്തുകയുടെ 90% വരെ വായ്പയായി തട്ടിച്ചെന്നാണു സൂചന. സ്ഥിരനിക്ഷേപത്തിന്റെ കാലാവധി തികയാറാകുന്നതിനു മുന്‍പ് ഇവര്‍ വായ്പയും പലിശയും തിരിച്ചടയ്ക്കുമെന്നതിനാല്‍ തട്ടിപ്പിന്റെ വിവരം നിക്ഷേപകന്‍ അറിയില്ല. ഇത്തരം മുഴുവന്‍ ഇടപാടുകളും സംബന്ധിച്ച വിവരശേഖരണം അന്വേഷണസംഘം ആരംഭിച്ചെന്നാണു സൂചന. കരുവന്നൂരില്‍ മാത്രമല്ല കേരളത്തിലെ മിക്ക സഹകരണ സ്ഥാപനങ്ങളിലും സ്ഥിരനിക്ഷേപകരെ കബളിപ്പിച്ച് നേതാക്കള്‍ വായ്പയെടുക്കുന്നത് പതിവാണ്.വിദേശത്തെ സംശയകരമായ സ്രോതസ്സുകളില്‍ നിന്നെത്തിയ 30 കോടി രൂപയുടെ കള്ളപ്പണം കരുവന്നൂര്‍ ബാങ്കിലെത്തിച്ചു വെളുപ്പിച്ച ശേഷം തിരിച്ചുകടത്തിയെന്ന കേസിലാണു വെളപ്പായ സതീശനെന്ന സതീഷ് കുമാര്‍ അറസ്റ്റിലായത്. എന്നാല്‍ ആര്‍ക്കൊക്കെ വേണ്ടിയാണ് കള്ളപ്പണം വെളുപ്പിച്ചതെന്ന ചോദ്യം നിലനില്ക്കുകയാണ്. സിപിഎം ഭരിക്കുന്ന ബാങ്കും ഭരണ സമിതിയും അതിന് കൂട്ടുനിന്നെങ്കില്‍ കള്ളപണം വെളുപ്പിച്ചതിന് പാര്‍ട്ടി തന്നെ പ്രതിക്കൂട്ടിലാകും.
വെളപ്പായ സതീശന്‍ എന്ന സതീഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള സകല ഇടപാടുകളിലും ബെനാമി ബന്ധങ്ങളുണ്ടെന്നാണ് സൂചന. മുന്‍മന്ത്രി എ.സി. മൊയ്തീന്റെ ബെനാമി എന്ന ആരോപണത്തിന്റെ പേരിലാണു സതീശന്‍ ആദ്യം അന്വേഷണ പരിധിയില്‍ വന്നതെങ്കിലും സതീശന്റെ വിദേശബന്ധങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും സൂചനയുണ്ട്.നോട്ടുനിരോധന കാലത്ത് അസാധുവായി മാറിയ 30 കോടി രൂപ വരുന്ന നോട്ടുകള്‍ കരുവന്നൂര്‍ സഹകരണ ബാങ്കിനെ മറയാക്കി സതീശന്‍ മാറ്റിയെടുത്തതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ നോട്ടുകള്‍ വിദേശത്തു നിന്നെത്തിയതാണെന്നും തീവ്രവാദബന്ധം അടക്കം സംശയിക്കുന്നുണ്ടെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കിരണിന്റെ ഇടനിലയിലാണു നോട്ടുകള്‍ ബാങ്കില്‍ നിന്നു മാറ്റിയെടുത്തത്. ഇതില്‍ നിന്നു വലിയൊരു വിഹിതം കിരണ്‍ കൈപ്പറ്റുകയും മറ്റു പ്രതികള്‍ അടക്കമുള്ളവര്‍ക്കു പങ്കു നല്‍കുകയും ചെയ്തിരുന്നതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha

























