പുതുപ്പള്ളിയിലെ കനത്തപ്രഹരത്തിന് ശേഷം, പിണറായി വിജയന്‍ പ്രഗ്യാന്‍ റോവറിനെ പോലെ സ്‌ളീപ്പിംഗ് മോഡിലാണ്.... തോറ്റമ്പി ഓടിയതിനെ കുറിച്ച് പ്രതികരിക്കാനുള്ള ശേഷി.... കഴിഞ്ഞ കുറേക്കാലമായി അദ്ദേഹം ആകാശവാണിക്ക് പഠിക്കുകയാണ്....ആരോപണങ്ങളോടും ആക്ഷേപങ്ങളോടും പ്രതികരിക്കാറില്ല....അതുകൂടെ ചേര്‍ത്ത് പുതുപ്പള്ളിക്കാരങ്ങ് പ്രതികരിച്ചു....

പുതുപ്പള്ളിയിലെ കനത്തപ്രഹരത്തിന് ശേഷം പിണറായി വിജയന്‍ പ്രഗ്യാന്‍ റോവറിനെ പോലെ സ്‌ളീപ്പിംഗ് മോഡിലാണ്. തോറ്റമ്പി ഓടിയതിനെ കുറിച്ച് പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനൊക്കില്ല. കാരണം കഴിഞ്ഞ കുറേക്കാലമായി അദ്ദേഹം ആകാശവാണിക്ക് പഠിക്കുകയാണ്. പൊതുയോഗങ്ങളിലും കവലപ്രസംഗങ്ങളിലും വാചാലനാകുമെങ്കിലും ആരോപണങ്ങളോടും ആക്ഷേപങ്ങളോടും പ്രതികരിക്കാറില്ല. അതുകൂടെ ചേര്‍ത്ത് പുതുപ്പള്ളിക്കാരങ്ങ് പ്രതികരിച്ചു. അക്കൂട്ടത്തില്‍ 12,000ത്തോളം ഇടതുപക്ഷക്കാരുമുണ്ട് എന്നത് പ്രതികരണത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. പക്ഷെ, അഹങ്കാരത്തിന് കയ്യും കാലുംവെച്ച സഖാക്കള്‍ അത് അംഗീകരിച്ച് തരില്ല. എല്ലാം സഹതാപതരംഗമാണത്രേ! അപ്പോള്‍ കഴിഞ്ഞ തവണ ജയ്ക്ക് മോന് കിട്ടിയ പന്തീരായിരത്തോളം വോട്ട് നിങ്ങള്‍ ചാണ്ടി ഉമ്മന് കോടുത്തോ?
അങ്ങനെയൊക്കെ ചോദിച്ചാല്‍ അത് വലതുപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ ശൈലിയാണ്, അല്ലെങ്കില്‍ മാധ്യമഗൂഢാലോചനയാണ് എന്നൊക്കെ തള്ളിമറിച്ചുകളയും. എന്നാല്‍ പുതുപ്പള്ളീലോ, കോട്ടയത്തോ, മണര്‍കാട്ടോ ഉള്ള ഏതെങ്കിലും ഒരു സാധാരണ സഖാവിനോട് സ്വകാര്യമായി കാര്യങ്ങള്‍ ചോദിച്ചാല്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് കൃത്യമായ മറുപടി നല്‍കും. ' മുഖ്യമന്ത്രിയുടെ മകള് അനധികൃതമായി പണം വാങ്ങിയെന്ന ആരോപണം ഉണ്ടായിട്ട് അദ്ദേഹം പ്രതികരിക്കണ്ടേ. അതില്ല. പുതുപ്പള്ളീലുള്ള സഖാക്കളുടെ സ്വഭാവം അറിയാല്ലോ. വോട്ട് ചോദിക്കാന്‍ ചെന്നാ അവരെടുത്ത് ഉടുത്തുകളേം. നേതാക്കന്മാര്‍ക്ക് മോളിലിരുന്നോരോന്ന് പറഞ്ഞാമതി. എന്തായാലും തോല്‍ക്കും. പാര്‍ട്ടി നാണംകെടാതിരുന്നാ മതിയായിരുന്നു' പ്രചരണ സമയത്ത് ഒരു പ്രാദേശിയ ഇടത് നേതാവ് മറ്റൊരു സഖാവിനോട് പറഞ്ഞതാണിത്. ഇതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണിപ്പോള്‍.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദേശം സിനിമയിലെ കുമാരപിള്ള സാറിനെ പോലും തോല്‍പ്പിക്കുന്ന തരത്തിലുള്ള ന്യായീകരണങ്ങളാണ് നിരത്തുന്നത്.സര്‍ക്കാരിന്റെ വീഴ്ചകളും മുഖ്യമന്ത്രിക്കും മകള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും മറുപടിപറയുകയോ, നിയമനടപടി സ്വീകരിക്കുകയോ ചെയ്യാതെ പ്രതിപക്ഷനേതാക്കന്മാരെ കേസില്‍ പെടുത്താന്‍ നോക്കി. വി.ഡി സതീശനും കെ.സുധാകരനും എതിരായ കേസുകള്‍ എവിടെ ചെന്ന് നില്‍ക്കുന്നു എന്നത് ജനം മനസ്സിലാക്കി. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടും കേസുമില്ല ഒരു കുന്തോമില്ല. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ബന്ധമുള്ള കമ്പനി എങ്ങനെ എ.ഐ ക്യാമറാ ഇടപാടില്‍ വന്നു. ആ കമ്പനിക്ക് കൂടുതല്‍ ലാഭം കിട്ടത്തക്കവിധം കരാര്‍ എങ്ങനെയുണ്ടായി. അതിനൊന്നും മറുപടിയുണ്ടായില്ല. അവസാനം പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക നടപടിക്രമങ്ങളെല്ലാം കോടതി തടഞ്ഞു. എന്നിട്ടും സഖാക്കള്‍ക്ക് ബോധോദയം ഉണ്ടായിട്ടില്ല. അവരിപ്പോഴും ക്യാമറയുടെ ഗുണഗണങ്ങളെ പറ്റിയും അപകടങ്ങള്‍ കുറഞ്ഞതിനെ കുറിച്ചുമാണ് തള്ളുന്നത്.
അതിനൊന്നും ഇവിടെ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. പദ്ധതിയുടെ ടെണ്ടര്‍ സുതാര്യമായി നടത്തിയില്ല എന്നതാണ് ആക്ഷേപം. അത് ശരിവയ്ക്കുന്നതാണ് കോടതി ഇടപെടല്‍ ക്യാമറ വച്ചിട്ട് ജനത്തിന്റെ പോക്കറ്റ് പിഴിയാന്‍ നോക്കി. ഇത് പോലെയുള്ള എല്ലാ ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ക്കും പുതുപ്പള്ളിയിലെ 12000 സഖാക്കള്‍ മറുപടി കൊടുത്തു. അതിന്റെ ഞെട്ടലില്‍ നിന്ന് പല നേതാക്കളും മോചിതരായിട്ടില്ല. നേതൃത്വത്തിന് വഴിതെറ്റുമ്പോള്‍ പ്രവര്‍ത്തകരും അണികളും ഷോക്ക്ട്രീറ്റ്‌മെന്റ് കൊടുക്കാറുണ്ട്, അത് പാര്‍ട്ടി നന്നാവാന്‍ വേണ്ടിയാണ്. അതാണ് പുതുപ്പള്ളിയിലെ റെക്കോഡ് ഭൂരിപക്ഷത്തിന്റെ രഹസ്യം. അല്ലെങ്കില്‍ പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇങ്ങിനെയൊരു ഗതികേടുണ്ടാകുമോ? സൈബറിടങ്ങളില്‍ സഖാക്കള്‍ നടത്തുന്ന വ്യക്തിഹത്യ ഒരുതരത്തിലും പൊതുസമൂഹം അംഗീകരിക്കില്ല എന്ന് അടിവരയിട്ട തെരഞ്ഞെടുപ്പ് കൂടിയാണിത്. ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ മകള്‍ അച്ചു ഉമ്മനും എതിരെ എന്തെല്ലാം മോശം പ്രചരണങ്ങളാണ് സഖാക്കളേ നിങ്ങള്‍ നടത്തിയത്.
ഇതൊക്കെ പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതാണോ? ഇതാണോ, മാനവികത, ഇതാണോ കമ്മ്യൂണിസം. രണ്ട് കോടിയോളം രൂപ അനധികൃതമായി വാങ്ങിയ വീണവിജയന് നിങ്ങള്‍ സംരക്ഷണ കവചം ഒരുക്കുകയും മാന്യമായിജോലി ചെയ്ത് ജീവിക്കുന്ന അച്ചുഉമ്മനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. അതില്‍ ഐ.എച്ച്.ആര്‍.ഡി ഉദ്യോഗസ്ഥന്‍ വരെയുണ്ട്. ഇതിലൂടെ എന്ത് സന്ദേശമാണ് നിങ്ങള്‍ സമൂഹത്തിന് നല്‍കുന്നത്. ഇതെല്ലാം ജനം കാണുകയും വിലയിരുത്തുകയും ചെയ്യും. ജനക്കൂട്ടത്തിന് ഒരു മന:ശാസ്ത്രമേ ഉള്ളൂ, അവര് തിന്മയെ തള്ളിക്കളയും, അത് സ്വന്തം പാര്‍ട്ടിക്കാരാണെങ്കിലും. നന്മയെ അവര്‍ വാഴിക്കും. എന്നാല്‍ സ്വകാര്യജീവിതത്തിലാണെങ്കില്‍ ആള്‍ക്കൂട്ടത്തിലുള്ള ഓരോരുത്തര്‍ക്കും നന്മയെയും തിന്മയെയും സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുണ്ടാകും. ഇത് ഇതുവരെ മനസ്സിലാകാത്ത പ്രസ്ഥാനങ്ങളിലൊന്നാണ് സി.പി.എം. അണികളും പ്രവര്‍ത്തകരും നേതാക്കന്മാരോട് നേരിട്ട് വിമര്‍ശനം ഉന്നയിക്കാത്തത് നിങ്ങളെ ഭയപ്പെട്ടിട്ടോ, അനിഷ്ടം ഏറ്റുവാങ്ങേണ്ടെന്ന് കരുതിയോ ആണ്.
എന്നാല്‍ അവരുടെ ഉള്ളിലുള്ള വികാരം അവര്‍ ബാലറ്റ് പേപ്പറിലൂടെ പ്രകടിപ്പിക്കും. അതാണ് പുതുപ്പള്ളിയിലെ റെക്കോഡ് ഭൂരിപക്ഷം വ്യക്തമാക്കുന്നത്. തെറ്റുതിരുത്തലും അച്ചടക്കനടപടിയും താഴേത്തട്ടില്‍ മാത്രം ഒതുക്കിനിര്‍ത്താതെ മേല്‍ഘടകത്തില്‍ നിന്നും ആരംഭിക്കണം സഖാക്കളേ... അല്ലാതെ നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ വിമര്‍ശം ഉയരുമ്പോഴത് ചര്‍ച്ച ചെയ്യാതിരിക്കുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അതിന് ന്യായീകരിക്കുകയും ചെയ്യുന്നത് സ്വന്തം അസ്ഥിവാരം തോണ്ടുന്നതിന് തുല്യമാണ്. ദൗര്‍ഭാഗ്യവശാല്‍ സംസ്ഥാന സി.പി.എമ്മില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും അതാണ്. പുതുപ്പള്ളിയിലെ തോല്‍വിക്ക് മറുപടി പറയാതെ മുഖ്യമന്ത്രി എത്രനാള്‍ സ്ലീപ്പിംഗ് മോഡില്‍ കഴിയും. ഇങ്ങിനെ പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രാഷ് ലാന്‍ഡിംഗ് ആവും ജനം നിങ്ങള്‍ക്ക് സമ്മാനിക്കുക.
https://www.facebook.com/Malayalivartha

























