സഹോദരിമാർ ആത്മഹത്യാശ്രമം നടത്തുന്നത് കണ്ട് തടയാനെത്തിയെന്ന് അയൽവാസികളോട് മണികണ്ഠൻ:- അടിവസ്ത്രത്തിനുള്ളില്‍ സ്വർണാഭരണങ്ങൾ:- ചുരുളഴിഞ്ഞത് ക്രൂര കൊലപാതകം

സഹോദരിമാരെ വീടിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കവര്‍ച്ചശ്രമത്തിനിടെയാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു. കവളപ്പാറ കാരക്കാട് നീലിമലക്കുന്നിന് സമീപം മുടിഞ്ഞാറേതില്‍ തങ്കം (71), സഹോദരി പദ്മിനി (72) എന്നിവരെയാണ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. പട്ടാമ്പി സ്വദേശിയായ മണികണ്ഠനാണ് (48) കൊലപ്പെടുത്തിയതെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും പോലീസ് വ്യക്തമാക്കി. സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യം.
കവര്‍ന്ന സ്വര്‍ണാഭരണം മണികണ്ഠന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെത്തി. പദ്മിനിയുടെ മൂന്നുവളകള്‍, തങ്കത്തിന്റെ മാല എന്നിവയാണ് കണ്ടെടുത്തത്. പൊള്ളലേറ്റതും മറ്റുള്ള രീതിയില്‍ പരിക്കേല്പിച്ചതുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.
സംഭവ സമയത്ത് വീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച മണികണ്ഠനെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. സഹോദരിമാരുടെ വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്ന മണികണ്ഠന്‍ ഈ പരിചയം ഉപയോഗപ്പെടുത്തി വീട്ടിലെത്തുകയായിരുന്നു. സഹോദരിമാരുടെ വീടുകളില്‍ ഇടക്കിടെ എത്തുകയും സാമ്പത്തിക സഹായം വാങ്ങുകയും ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇരുവരുടെയും കൈവശം സ്വര്‍ണാഭരണങ്ങളുണ്ടെന്ന് കണ്ട മണികണ്ഠന്‍ ഇത് കവരാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഉച്ചയോടെ പദ്മിനിയുടെ വീട്ടില്‍ മണികണ്ഠനെത്തി മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചു. ഇതിനിടെ, സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചത് സഹോദരിമാര്‍ ചെറുക്കുകയും ചെയ്തു. വീടിനകത്തിരുന്ന വടികൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടും മണികണ്ഠനെ ഇവര്‍ അക്രമിച്ചു. ഈ വടിയും ഇരുമ്പ് പൈപ്പും മണികണ്ഠന്‍ പിടിച്ചുവാങ്ങി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പിന്നീടാണ് ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കത്തിച്ചത്. പുക ഉയരുന്നതും നിലവിളിയും കേട്ട സമീപവാസിയായ സ്ത്രീ സംഭവം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തൃത്താല പോലീസ് സ്റ്റേഷനില്‍ 2006-ല്‍ പ്രായമായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മണികണ്ഠനെതിരേ ലൈംഗികാതിക്രമ കേസുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീട്ട് ഏഴോടെയാണ് സഹോദരിമാരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. രണ്ട് മൃതദേഹവും ഷൊര്‍ണൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു.ഉടൻ മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ മേല്‍നോട്ടത്തില്‍ ഷൊര്‍ണൂര്‍, ചിറ്റൂര്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പത്മിനിയും തങ്കവും തൊട്ടടുത്ത വീടുകളിലായി ഒറ്റയ്‌ക്കാണ് താമസം. വീട്ടിൽ തീ ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഒരാൾ വീട്ടിൽ നിന്നിറങ്ങിയോടിയത് ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ മുഖമുൾപ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
സഹോദരിമാർ ആത്മഹത്യാശ്രമം നടത്തുന്നത് കണ്ട് അത് തടയാനായി എത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha

























