ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഉണ്ടായത് അതീവ ഗുരുതര സുരക്ഷാ വീഴ്ച:- അകത്ത് പ്രവേശിച്ച യുവാവ് എട്ട് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ട് പൂട്ടി:- കുപ്പിയിൽ കരുതിയിരുന്ന ദ്രാവകം ഷട്ടറുയർത്തുന്ന റോപ്പിൽ ഒഴിച്ചു

ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന കെഎസ്ഇബിയുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അതീവ ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷമാണ് ചെറുതോണി ഡാമിലേക്ക് പ്രവേശനം അനുവദിക്കുക. ക്യാമറ, സ്മാർട്ട് ഫോൺ പോലുള്ള ഗാഡ്ജറ്റ്‌സ് ഡാമിൽ അനുവദിക്കാറുമില്ല. മെറ്റൽ ഡിറ്റക്ടർ സംവിധാനവും പ്രവേശന കവാടത്തിലുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നാണ് പ്രതി താഴുകളും ദ്രാവകവുമായി ഡാമിൽ കടന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്റലിജൻസ് ബ്യൂറോ കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഒപ്പം വാടക കാറിലെത്തിയ മലപ്പുറം സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ജൂലായ് 22ന് ഉച്ചകഴിഞ്ഞ് 3ന് ശേഷമാണ് സംഭവങ്ങളുടെ തുടക്കം.
അകത്ത് പ്രവേശിച്ച യുവാവ് വിവിധ ഭാഗങ്ങളിലായി എട്ടു ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ കേബിളുകളുടെ മുകളിൽ താഴിട്ട് പൂട്ടി. ഇത്തരത്തിൽ 11 താഴുകളാണ് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. തോളിലിടുന്ന ബാഗിലാണ് താഴുകൾ കൊണ്ടുവന്നതെന്നും ഇവ പ്രസ് ചെയ്ത് പൂട്ടുന്ന തരത്തിലുള്ളതാണെന്നും പൊലീസ് അറിയിച്ചു. പിന്നീട് ചെറുതോണി ഡാമിന്റെ ഷട്ടറിന് സമീപമെത്തി.
കുപ്പിയിൽ കരുതിയിരുന്ന എന്തോ ദ്രാവകം ഷട്ടറുയർത്തുന്ന റോപ്പിൽ ഒഴിച്ചതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. പിന്നീട് 5.30നാണ് യുവാവ് പുറത്തേക്ക് പോയത്. കഴിഞ്ഞ നാലിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് താഴുകൾ കൂട്ടത്തോടെ കണ്ടെത്തിയത്. പിന്നീട് സി.സി ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ നീക്കം തിരിച്ചറിഞ്ഞത്. പിന്നാലെ അഞ്ചിന് ഇടുക്കി പൊലീസിൽ പരാതിയും നൽകി.
പിന്നാലെ കെ.എസ്.ഇ.ബി അധികൃതർ താഴുകൾ മുറിച്ച് മാറ്റി, പൊലീസ് ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. റോപ്പിനും മറ്റ് തകരാറുകളില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. രണ്ട് ദിവസമായി ഡാം സേഫ്‌റ്റി വിഭാഗം ചീഫ് എൻജിനീയർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനയും യോഗങ്ങളും നടത്തുന്നുണ്ട്. സംഭവത്തെ തുടർന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്ന് കൊടുത്തിരുന്നത് താത്കാലികമായി നിറുത്തിയിരിക്കുകയാണ്.
സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയിലേക്ക് കടക്കും. ഇടുക്കി സംഭരണിയിലെ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു. അതിനിടെ സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം നടത്തുന്നുണ്ട്.
പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. എന്തു കൊണ്ടാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. അണക്കെട്ടിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് അണക്കെട്ടിൽ സുരക്ഷ വർദ്ധിപ്പിച്ചതായി ഇടുക്കി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























