പ്രിയരഞ്ജന് പണം ദൂർത്തടിച്ച് എപ്പോഴും മദ്യപിച്ച് നടക്കുന്ന ശീലം:- ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്ന ഭാര്യ, കൊലപാതകം നടന്ന പിറ്റേ ദിവസം നാട്ടിൽ എത്തി:- പേയാട് ഉപേക്ഷിച്ച് പോയ പ്രതിയുടെ കാറിന്റെ താക്കോല്‍ കാട്ടാക്കട പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതും ഭാര്യ:- തിരച്ചിൽ ഊർജ്ജിതം

കാറ് പിടിപ്പിച്ച് പത്താം ക്ലാസുകാരനെ അകന്ന ബന്ധു കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പൂവച്ചല്‍ പുളിങ്കുന്ന് അരുണോദയം വീട്ടില്‍, ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സെക്രട്ടറി അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റ് ഐ.ബി. ഷീബയുടെയും മകന്‍ കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അരുണ്‍ ശേഖര്‍ (ആദി-14) കഴിഞ്ഞ 30 നു വൈകിട്ട് ആറരയോടെയാണ് സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ കാറിടിച്ചു മരിച്ചത്. വീട്ടുകാര്‍ സംശയം ഉന്നയിച്ചതോടെ പോലീസ് എഫ്.ഐ.ആര്‍. മാറ്റിയെഴുതി.
അപകടമരണമായി രജിസ്‌റ്റര്‍ ചെയ്‌ത കേസ് വകുപ്പ് മാറ്റി ഐ.പി.സി. 304 പ്രകാരം പോലീസ് രജിസ്‌റ്റര്‍ ചെയ്‌തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. അകന്ന ബന്ധുവായ പൂവച്ചല്‍ ഭൂമികയില്‍ പ്രിയരഞ്‌ജന്റെ കാറിടിച്ചായിരുന്നു തിരുവോണപ്പിറ്റേന്ന് ആദി മരണമടഞ്ഞത്. പുളിങ്കോട് ക്ഷേത്രത്തോടു ചേര്‍ന്ന പറമ്പില്‍ പ്രിയരഞ്‌ജന്‍ സ്‌ഥിരമായി മദ്യപിക്കുന്നതും ക്ഷേത്രമതിലിനോടു ചേര്‍ന്നു മൂത്രമൊഴിക്കുന്നതും ആദി ചോദ്യം ചെയ്‌തിരുന്നു.
ഇതു പകയ്‌ക്കു കാരണമായെന്നു കണ്ടെത്തിയിട്ടുണ്ട്. ആദിയുടേതു മനഃപൂര്‍വമല്ലാത്ത അപകടമരണമെന്നാണ് ആദ്യം കരുതിയത്. പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു സംഭവം കൊലപാതകമെന്ന നിഗമനത്തിലെത്താന്‍ വഴിതെളിഞ്ഞത്.
ആദി പുളിങ്കോട് ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇയാളുടെ ഭാര്യ വിദേശത്ത് തന്നെ ടാറ്റൂ ഷോപ്പ് നടത്തുകയാണ്. ചെലവിന് ഭാര്യ നൽകുന്ന പണം കൊണ്ട് ദൂർത്തടിച്ച് എപ്പോഴും മദ്യപിച്ച് നടക്കുന്നതായിരുന്നു ശീലം. വിദേശത്ത് പ്രിയരഞ്‌ജന് സ്ഥിര ജോലി ഉള്ളതായാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്. തിരുവനന്തപുരം നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രതി ഓണാവധിക്കു നാട്ടില്‍ വന്നതും കൊലപാതകശേഷം മുങ്ങിയതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഇത് കരുതിക്കൂട്ടി കൃത്യം ആസൂത്രണം ചെയ്തു മുങ്ങാനുള്ള പദ്ധതിയായാണ് അന്വേഷണ സംഘം കാണുന്നത്.
ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്ന ഇയാളുടെ ഭാര്യ കൊലപാതകത്തിന്റെ പിറ്റേ ദിവസം നാട്ടിലെത്തിയെന്നു പറയപ്പെടുന്നു. ആദിയെ ഇടിച്ചശേഷം ഭര്‍ത്താവ് കാട്ടാക്കടയില്‍ ഉപേക്ഷിച്ച കാറിന്റെ താക്കോല്‍ കാട്ടാക്കട പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി കൊടുത്തത് ഇവരാണെന്നും സൂചനയുണ്ട്. പ്രിയരഞ്‌ജനെ അറസ്‌റ്റ് ചെയ്‌ത് വിശദമായി ചോദ്യംചെയ്‌താലേ യഥാര്‍ഥ ചിത്രം വ്യക്‌തമാകൂ.
ആദ്യം മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചായിരുന്നു കേസ്. എന്നാൽ മരിച്ച വിദ്യാർഥിയുടെ ബന്ധുക്കളുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നരഹത്യക്ക് കേസെടുക്കാനുള്ള നീക്കം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രിയരഞ്‌ജനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.
സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന ആദിശേഖർ വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറവേ പ്രധാന റോഡിൽ വശത്ത് നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. വിദ്യാർഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതു ദൃശ്യത്തിലുണ്ട്. സംഭവ സ്ഥലത്തു തന്നെ വിദ്യാർഥി മരിച്ചു.
അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രിയരഞ്ജനെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തത്. ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകി. ഇയാൾ ഓടിച്ചിരുന്ന കാർ പേയാടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അപകടം അവിചാരിതമെന്ന് കരുതുന്നില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നും ഇന്നലെ രക്ഷിതാക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇതിനു ബലമേകുന്നതാണ് സിസിടിവി ദൃശ്യങ്ങൾ. തുടർന്നാണ് കൊലക്കുറ്റത്തിനു കേസെടുത്തത്.
ഏകദേശം പതിനഞ്ച് മിനിറ്റോളം കാറ് നിർത്തിയിട്ട് കുട്ടി റോഡിലേയ്ക്ക് എത്തുന്നത് വരെ നിരീക്ഷിക്കുന്നത് സിസിടിവിയിൽ വ്യക്തമായി കാണാൻ സാധിക്കും. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാതെ തലയിൽ കൈവച്ച് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ എത്തിയ വാഹനത്തിലാണ് ആധിയെ ആശുപത്രിയിലേയ്ക്ക് എത്തിച്ചതെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























