പാർട്ടിയിലെ ക്രിമിനലുകൾക്ക് പി.ജെയുടെ മകൻ്റെ താക്കീത് !പി.ജയരാജൻ വരും ... എല്ലാം ശരിയാകും

പി ജയരാജന്റെ മകൻ ജയിൻ രാജ് കഴിഞ്ഞ ദിവസം ആദ്യം ഫേസ്ബുകിൽ പങ്കുവെച്ചത് കിരൺ പാനൂരിന്റെ തെറിവിളി കമൻ്റായിരുന്നു. സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ കിരൺ ഒരു വർഷം മുൻപ് ഒരു പോസ്റ്റിനു താഴെ നൽകിയ മറുപടിയുടെ സ്ക്രീൻ ഷോട്ട്. ഭാവിയിൽ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യ വാക്കുകൾ കൂടി ചേർത്ത് ജയിൻ രാജിന്റെ പോസ്റ്റ്. പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ വിവാഹ ചടങ്ങിൽ കിരൺ പങ്കെടുത്ത ഫോട്ടോയും ജയിൻ പോസ്റ്റ് ചെയ്തു. മറ്റൊരു പ്രതി അജ്മൽനൊപ്പം കിരൺ 30 കി മീ അകലെ എത്തി ആയെങ്കിയുടെ വിവാഹത്തിൽ പങ്കെടുത്തത് ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടായിരിക്കുമല്ലോ എന്നും ജയിനിന്റെ കുറിപ്പിൽ പറയുന്നു. ഇതോടെ പോസ്റ്റ് ചർച്ചയായി. വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പോസ്റ്റിലുള്ള നേതാക്കൾ പുതിയ കാലത്തിൻ്റെ പ്രതീകം മാത്രമാണ്.
ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം വീണ്ടും ഫേസ്ബുക്കിൽ പോരിൽ നിറഞ്ഞതോടെ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി വിശദീകരണവുമായി വാർത്താകുറിപ്പിറക്കി. പേരെടുത്തു പറയാതെ ജെയിൻ രാജിനെ വിമർശിച്ചാണ് വിശദീകരണം. നേതാക്കളെ താറടിച്ചു കാണിക്കാൻ ആസൂത്രിത ശ്രമം എന്ന് ഡിവൈഎഫ്ഐ പറയുന്നു. കിരൺ പാനൂരിന്റെ അശ്ലീല കമന്റിൽ ഒരു വർഷം മുൻപ് ഡിവൈഎഫ്ഐ നടപടി എടുത്തിരുന്നു. ഇപ്പോൾ ഇത് കുത്തിപ്പൊക്കിയത് കുബുദ്ധികളുടെ ദുഷ്ടലാക്ക് എന്നും ജയിനിന്റെ പേര് പറയാതെ പറഞ്ഞ് ഡിവൈഎഫ്ഐ വിശദീകരിക്കുന്നു. നേതാക്കൾക്കെതിരായ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക് പോസ്റ്റുകളിൽ ഡിവൈഎഫ്ഐ പ്രതിരോധത്തിൽ ആയിരുന്നു. ഇടവേളക്ക് ശേഷമാണ് ക്വട്ടേഷൻ ബന്ധങ്ങൾ ചർച്ചയാക്കി മുതിർന്ന നേതാവിന്റെ മകന്റെ പോസ്റ്റും ഡിവൈഎഫ്ഐയെ കുഴപ്പിക്കുന്നതും. പതിയെ പതിയ സി പി എം എന്ന വലിയ പ്രസ്ഥാനം പി.ജയരാജൻ്റെ കൈകളിൽ സുരക്ഷിതമാവുന്നതിൻ്റെ ഉദാഹരണമായി ഇതിനെ വ്യാഖ്യാനിക്കാം. ഇ.പി.ജയരാജനെതിരെ അഴിമതി കേസിൽ അന്വേഷണം വേണ്ടെന്ന തീരുമാനം എ.കെ ജി സെൻററിൽ നിന്നും പുറത്തുവന്നതോടെ തുടങ്ങിയതാണ് പി.ജയരാജന് പിന്നിൽ പാർട്ടിയുടെ ചിട്ടയോടെയുള്ള അണിനിരക്കൽ. കരിവന്നൂർ വീരൻമാർ പാർട്ടി പിടിച്ചെടുത്താൽ പുതുപ്പള്ളി സ്ഥിരം പല്ലവിയാകുമെന്ന് യഥാർത്ഥ കമ്യൂണിസ്റ്റുകൾ വിശ്വസിക്കുന്നു. ഏറെ നാളായി സി പി എമ്മിൻ്റെ അഴിമതികളിൽ മനംമടുത്തിരിക്കുകയാണ് പാർട്ടി പ്രവർത്തകർ. ഒന്നാം പിണറായി സർക്കാരിൻെറ കാലം മുതൽ അവർ കേട്ടു തുടങ്ങിയതാണ് മനംമടുപ്പിക്കുന്ന നാറുന്ന അഴിമതി കഥകൾ. മുഖ്യമന്ത്രിയുടെ ഓഫിസിൽ അരുതാത്ത തെല്ലാം നടന്നിട്ടും അവർ പരസ്യമായി പ്രതികരിച്ചില്ല. പിണറായിയുടെ അറിവോടെയല്ല അവിടെ ശിവശങ്കരൻ അറുമാതിച്ചതെന്ന് അവർ കരുതി. ഇതിൽ വാസ്തവമില്ലെങ്കിലും അവർക്ക് അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം. എന്നും അഴിമതിക്കെതിരെ കുരിശുയുദ്ധം നയിച്ച അച്ചുതാനന്ദനെ പോലുള്ള നേതാക്കൾ രംഗത്ത് നിന്നും നിഷ്ക്രമിച്ചതോടെ പിണറായിയെ സഹിക്കുകയല്ലാതെ അവർക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലാതായി. പിണറായിയാണ് ശരിയെന്ന് വിശ്വസിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് അകന്ന് പി.ജയരാജനൊപ്പം അണിനിരക്കുന്നത്. പി. ജയരാജൻ സി പി എമ്മിൽ ഒരു സമാധാനമാണെന്ന് കരുതുകയാണ് അണികൾ. ഇത് ഒരു നിശബ്ദയാത്രയാണ്. ഇ.പി.ജയരാജനെതിരെ പി.ജയരാജൻ രംഗത്തെത്തിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പാർട്ടി പി ജെയിൽ വിശ്വാസമർപ്പിച്ച് തുടങ്ങിയത്. ഇ.പി.ജയരാജൻ എന്ന നേതാവിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകലുമായിരുന്നില്ല. ഇ.പി.ജയരാജൻ അഴിമതിക്കാരൻ തന്നെയെന്ന് പാർട്ടിക്കാർ ഒരുമിച്ച് വിശ്വസിക്കുന്നു. തൻ്റെ ഭാര്യക്കും മകനും പഞ്ചനക്ഷത്ര റിസോർട്ടിൽ ഓഹരിയുണ്ടെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് തുറന്നു പറയുമെന്ന് അണികൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. അഥവാ ഓഹരി ഉണ്ടെങ്കിൽ തന്നെ അദ്ദേഹത്തിന് പറയാതിരിക്കാമായിരുന്നുവെന്നാണ് അണികൾ നിശബ്ദം പറയുന്നത്. ഇ.പിയുടെ കുടുംബത്തിന് പണ്ട് എന്തുണ്ടെന്നായിരുന്നുവെന്ന് പാർട്ടി അണികൾക്ക് നന്നായറിയാം. ഇന്ന് ഇ.പിയുടെ സാമ്പത്തിക അടിത്തറ എന്താണെന്നും അണികൾക്ക് നന്നായറിയാം. നിർഭാഗ്യവശാൽ പിണറായി ഉൾപെടെയുള്ള നേതാക്കൾ ഇ പി ക്ക് പിന്നിലാണ് അണിനിരന്നത്. തനിക്കെതിരെ അന്വേഷണം വന്നാൽ സർക്കാരിനെ മറിച്ചിടാൻ വരെ താൻ തയ്യാറാകുമെന്ന് ഇ പി ജയരാജൻ മുഖ്യമന്ത്രിയെ അറിയിച്ചു. തന്നെ ബലിയാടാക്കാനാണ് നീക്കമെങ്കിൽ സി പി എമ്മിൻെറ സമുന്നത നേതാക്കളെന്ന് വിശ്വസിക്കുന്നവരുടെ മൂടുപടം അഴിഞ്ഞു വീഴുമെന്നും ഇ.പി.മുന്നറിയിപ്പ് നൽകി. ഒറ്റവാക്കിൽ പറഞ്ഞാൽ സ്വർണ്ണക്കടത്ത് കേസിലെ കഥകളെല്ലാം താൻ പുറത്തു പറയും എന്നാണ് ഇ പി പറഞ്ഞത്. ഒരു കാലത്ത് ചക്കരയും ഈച്ചയുമായിരുന്ന പിണറായി - ജയരാജൻ സുഹ്യത്തുക്കൾക്ക് പരസ്പരം എല്ലാം അറിയാം. അതു തന്നെയാണ് പിണറായിയുടെ ഭയം. ദേഷ്യം വന്നാൽ ഇ.പിയെ നിയന്ത്രിക്കാൻ കഴിയില്ലെന്നും പിണറായിക്ക് നന്നായി അറിയാം.
കണ്ണൂര്‍ ഉടുപ്പയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ വിജിലന്‍സില്‍ പരാതിയെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ റിസോര്‍ട്ടിനായി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയുടേയും മുന്‍ മന്ത്രിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് വൈദേകം റിസോര്‍ട്ട് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിക്കാനും അനുമതി നേടിയെടുത്തത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയിലും അഴിമതിയിലും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. എം.വി.ഗോവിന്ദൻ്റെ ഭാര്യ ആന്തൂർനഗരസഭാ ചെയർപേഴ്സണായിരിക്കെയാണ് ഇ.പിയുടെ റിസോർട്ടിന് അനുമതി നൽകിയത്. കുരുങ്ങിയാൽ ഇ.പി.യുടെ മാത്രമല്ല ഗോവിന്ദൻ്റെ പണിയും പോകും. പണം മറിയാതെ നാട്ടിൽ ഒന്നും നടക്കില്ല.ആന്തൂരിലും പണം തന്നെയാണ് കളിച്ചത്. ഇതെല്ലാം ഇ.പി.തുറന്നു പറയും.അതോടെ എം.വി.ഗോവിന്ദൻ്റെ പണിയും വെള്ളത്തിൽ പോകും.
പി. ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പാർട്ടി ക്ലീൻ ചിറ്റ് നൽകിയെങ്കിലും പി.ജെ ക്ക് കണ്ണൂരിലെ പി.ജെ.ആർമിയുമായി വളരെയധികം ഇഴയടുപ്പം ഇപ്പോഴുമുണ്ട്. ഇവർ ഇപ്പോൾ പി.ജെ.ആർമിയല്ല. അനുദിനം നാശത്തിലേക്ക് കൂപ്പുകുത്തുന്ന സി പി എമ്മിനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ സംഘടനയാണ്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം ജില്ല കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷെൻറ റിപ്പോര്‍ട്ട് ജില്ല സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് കമീഷന്‍ എത്തിച്ചേര്‍ന്നത്.സി.പി.എം സംസ്ഥാന സമിതിയംഗം എ.എന്‍. ഷംസീര്‍, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ എന്‍. ചന്ദ്രന്‍, ടി.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ മൂന്നംഗ കമീഷനാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാഗത്തായി ഉയര്‍ന്ന ഫ്ലക്സ് ബോര്‍ഡുകളും പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വ്യക്തിപ്രഭാവം ഉയർത്താൻ ജയരാജൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പാർട്ടിക്കുള്ളിൽ ഇടയാക്കിയത്. വിഷയത്തിൽ സംസ്ഥാന സമിതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നംഗ കമീഷനെ നിയമിച്ചത്.
ഇത്തരം പ്രചാരണം തടയുന്നതില്‍ ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് നേരത്തെ സംസ്ഥാന സമിതിയുടെ വിമര്‍ശനം ഉയർന്നിരുന്നു. സ്വയം മഹത്വവത്കരിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കില്‍ അംഗീകരിക്കില്ലെന്ന് വ്യക്തിപൂജാ വിവാദത്തില്‍ സി.പി.എമ്മിനുളളില്‍ നിന്നുതന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫേസ്ബുക്കിലെ പി.ജെ ആർമി എന്ന പേരിലുള്ള ഗ്രൂപ്പുകളിൽനിന്നും മറ്റുമാണ് ജയരാജനെ വ്യക്തിപരമായ പുകഴ്ത്തുന്ന പാട്ടുകളും പോസ്റ്ററുകളും ഉയർന്നിരുന്നത്. കൂടാതെ കണ്ണൂർ തളാപ്പിൽ നിന്ന് ആർ.എസ്.എസിൽ നിന്ന് സി.പി.എമ്മിലേക്കെത്തിയ 'അമ്പാടി മുക്ക്' സഖാക്കൾ ജയരാജനെ അർജുനനായി ചിത്രീകരിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതെല്ലാം പാർട്ടിക്കുള്ളിൽ വൻതോതിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് പാർലമെൻറ് തെരഞ്ഞെടുപിൽ ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ് പരാജായത്തിന് ശേഷം അദ്ദേഹം ജില്ല സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നുമില്ല. ഇതിനെതിരെയും നവമാധ്യമങ്ങളിലടക്കം അണികളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ പി.ജെ. ആര്‍മിയെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു. തൻ്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തൻറയും ശത്രുക്കളാണെന്നും തൻ്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച് കാണിക്കുകയും ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലടക്കം കുറിച്ചിട്ടു. ഇതെല്ലാം കണക്കിലെടുത്താണന് പ്രശ്നം അവസാനിപിച്ചത്. ഇതെല്ലാം ഒരു വശത്ത് നടക്കുന്നുണ്ടെ ങ്കിലും പി.ജെ.ആർമിയും പി.ജെ യും ഒരേ മനസോടെ മുന്നോട്ടു കുതിക്കുന്നു. പിണറായി വിജയൻ്റെ വ്യക്തിപ്രഭാവത്തിന് കോട്ടം തട്ടിയാൽ തീർച്ചയായും പി.ജെ. ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വരും.മുസ്ലീം ലീഗ് പോലെ പണമുള്ളവൻ്റെ പാർട്ടിയായി സി പി എം മാറി കഴിഞ്ഞു. ഇതിനെ എന്തു വില കൊടുത്തും നേരിടാനാണ് യഥാർത്ഥ പ്രവർത്തകരുടെ തീരുമാനം.അവർക്ക് മുന്നിൽ പിണറായിക്കും ഇ പിക്കും സുല്ല് പറഞ്ഞേ മതിയാകൂ. ജിതിൻ രാജിൻ്റെ പോസ്റ്റ് ഇതിനുള്ള തുടക്കമാണ്. പി.ജെയുടെ ആരാധകരുടെ അറിവോടെയാണ് പോസ്റ്റ് പുറത്തു വന്നതെന്ന് കണ്ണൂർ സവാക്കൾ കരുതുന്നു. അതാണ് പോസ്റ്റിനെതിരെ സി പി എം വളരെ പെട്ടെന്ന് രംഗത്തെത്തിയത്. പുതുപ്പള്ളിയിലെ തോൽവി യഥാർത്ഥ കമ്യൂണിസ്റ്റുകളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പിണറായിക്കും മറ്റും ബദലായി ഒരു കൂട്ടം നേതാക്കളെ വാർത്തെടുക്കാൻ സി പി എം പ്രവർത്തകർ ആഗ്രഹിക്കുന്നു. അതിനാണ് കണ്ണൂരിൽ തുടക്കം കുറിച്ചിരിക്കുന്നത്. അത് ജയരാജൻ്റെ മകനിൽ നിന്നായത് വിധിവൈപരീത്യം .
https://www.facebook.com/Malayalivartha
























