ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്ച: വിദേശത്തേയ്ക്ക് കടന്ന പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന കെഎസ്ഇബിയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ അതീവ സുരക്ഷാ മേഖലയിൽ താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. സംഭവത്തിനു ശേഷം വിദേശത്തേക്ക് പോയ പാലക്കാട് ഒറ്റപ്പാലം സ്വദേശി തിരികെ എത്താത്തതിനെ തുടർന്നാണ് നടപടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോർട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു.
അതിനിടെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പോർട്ട്.
ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൻ മാത്രമേ കൃത്യമായി കാര്യങ്ങൾ അറിയാൻ കഴിയൂ എന്നാണ് പൊലീസിന്‍റെ നിലപാട്. ചെറുതോണി അണക്കെട്ട് പൂർണമായും സുരക്ഷിതമാണെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്നു പ്രതികരണം.
ജൂലൈ 22നാണ് ഒറ്റപ്പാലം സ്വദേശി സന്ദർശക പാസ് എടുത്ത് ഡാമിൽ കയറി 11 ഇടങ്ങളിൽ താഴിട്ട് പൂട്ടിയത്. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവാണ് പിന്നിലെന്ന് മനസ്സിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് മനസ്സിലായി.
വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതിനിടെ ഒറ്റപ്പാലം സ്വദേശി വീണ്ടും വിദേശത്തേക്ക് പോവുകയായിരുന്നു.
സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രാഥമികമായി പരിശോധന നടത്തി. ഇതിനുശേഷമുള്ള വിശദമായി പരിശോധന കഴിഞ്ഞ ദിവസം നടന്നു. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണപരിധിയിൽ തീവ്രവാദ സാധ്യതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.
പ്രതിയെ ഇന്ത്യയിൽ എത്തിക്കാൻ പോലീസ് ബന്ധുക്കളുടെ സഹായം തേടിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്താമെന്ന് പ്രതി സഹോദരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുണ്ടാകാത്തതിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്.
പരിശോധന ഇല്ലാതെ ഡാമിൽ എന്തും കൊണ്ടുവരാമെന്ന് എന്ന് മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പൊലീസിന് സംശയമുണ്ട്.ജൂലൈ 22ന് ഡാമിലെത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കേസിലെ പ്രതി. സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയ ഇയാൾ 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു.
തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. വിശദമായി പരിശോധന ഇന്നലെ നടത്തി. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാർ. ഡാമിന്റെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കേണ്ട ഇടുക്കി സിഐ നാലുമാസത്തോളമായി ഡാമിൽ സന്ദർശനം നടത്തിയിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
സുരക്ഷാ പരിശോധനയിൽ പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൽകിയ വിശദീകരണം. ഡാം പൂർണ സുരക്ഷിതമാണ്. ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ല. പോലീസിന് വീഴ്ച ഉണ്ടോ എന്ന് അറിയില്ല. ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് ഉടൻ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുരക്ഷാ വീഴ്ചയിൽ ഗൂഢാലോചന സംശയിക്കുന്നതായും കേന്ദ്ര ഏജൻസികൾ നേരിട്ടെത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട് പൊതുപ്രവർത്തകരും രംഗത്തെത്തി.
https://www.facebook.com/Malayalivartha
























