മകനെയും കുടുംബത്തെയും ഇല്ലാതാക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ച് ക്രൂരത: മുറി പുറത്ത് നിന്ന് പൂട്ടി, വെട്ടുകത്തി കൊണ്ട് ജനൽ വെട്ടിപ്പൊളിച്ചു:- മുറിക്കുള്ളിലേയ്ക്ക് പെട്രോൾ ഒഴിച്ചതോടെ ആളിക്കത്തി:- നാട്ടുകാർ രക്ഷപ്പെടുത്താതിരിക്കാൻ വീട്ടിലെ മോട്ടർ കേടാക്കി:- ഭർത്താവും, മകനും മരണത്തിന് കീഴടങ്ങിയപ്പോൾ ഒന്നുമറിയാതെ മരണത്തോട് മല്ലിട്ട് ലിജി

ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ മരിച്ച ജോജിയുടെ പിതാവ് ജോൺസൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി എന്ന് വ്യക്തം. ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസനാണ് മകൻ ജോജി (38), മരുമകൾ ലിജി (35), ഇവരുടെ മകൻ തെൻഡുൽക്കർ (12) എന്നിവരെ രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറി പുറത്തുനിന്ന് പൂട്ടി തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയും തെൻഡുൽക്കറും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ലിജി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീയിട്ട ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ജോൺസന്റെ നിലയും ഗുരുതരമാണ്.
ജോൺസനും മകനും തമ്മിൽ മിക്കപ്പോഴും അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേത്തുടർന്ന് മകൻ മുൻപുതന്നെ കുടുംബസമേതം മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥം പറഞ്ഞാണ് രണ്ടു വർഷം മുൻപ് ഇവരെ കുടുംബവീട്ടിലേക്ക് തിരിച്ചെത്തിച്ചത്. അർധരാത്രി പന്ത്രണ്ടരയോടെയാണ് ജോൺസൻ മകനെയും കുടുംബത്തെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തിയത്.
ജോജിയും ലിജിയും തെൻഡുൽക്കറും ഒരു മുറിയിലാണ് കിടന്നിരുന്നത്. ഈ മുറിയിൽ എസി പ്രവർത്തിപ്പിച്ചിരുന്നു. ഈ മുറി ജോൺസൻ പുറത്തുനിന്ന് പൂട്ടി. സംഭവസമയം ജോൺസന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഭാര്യ കിടന്നിരുന്ന മുറിയും ജോൺസൻ പുറത്തുനിന്ന് പൂട്ടിയതായാണ് വിവരം.
തുടർന്ന് ജോജിയും കുടുംബവും കിടന്നിരുന്ന മുറിയുടെ ജനൽ വാക്കത്തി ഉപയോഗിച്ച തകർത്ത ശേഷം പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീകൊളുത്തുന്നതിനിടെ ജോൺസന്റെ രണ്ടു കൈകൾക്കും പൊള്ളലേറ്റു. മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ജോജിക്കും ലിജിക്കും തെൻഡുൽക്കറിനും പുറത്തിറങ്ങാനായില്ല.
ഇവിടെ നിന്ന് തീയാളുന്നതു കണ്ട് അയൽവാസിയായ യുവാവ് ഓടിയെത്തിയെങ്കിലും ജോൺസൻ ഇയാളെ തള്ളിമാറ്റി. കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജോൺസൻ മോട്ടറും കേടാക്കിയിരുന്നു.
ഇതോടെ, വളരെ ആസൂത്രിതമായാണ് ജോൺസൻ മകനെയും കുടുംബത്തെയും ഇല്ലാതാക്കിയതെന്നാണു വ്യക്തമാകുന്നത്. തുടർന്ന് തൊട്ടടുത്ത വീട്ടിൽനിന്നു വെള്ളം പമ്പ് ചെയ്താണ് മുറിയിലെ തീയണച്ചത്.
പക്ഷേ, അപ്പോഴേക്കും മൂന്നു പേർക്കും 90 ശതമാനവും പൊള്ളലേറ്റിരുന്നു.
https://www.facebook.com/Malayalivartha
























