സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ കേന്ദ്രത്തിൻ്റെ ചാര കണ്ണുകൾ, എ.സി.മൊയ്തീനും പി.കെ.ബിജുവിനും പിടി വീണതോടെ കള്ളപ്പണം മറയ്ക്കാനുള്ള വഴികൾ തേടി സഖാക്കൾ നെട്ടോട്ടമോടുന്നു, കേന്ദ്രം കണ്ടെത്തിയത് സഹകരണ ബാങ്കുകളിൽ സഖാക്കളുടെ കോടികളുടെ നിക്ഷേപം...!!

സംസ്ഥാനത്തെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലുള്ള നിക്ഷേപങ്ങളിലും നിക്ഷേപങ്ങൾ പിൻവലിക്കുന്നതും കേന്ദ്ര സർക്കാരിൻ്റെ ചാര കണ്ണുകൾ. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് വൻതോതിലുള്ള നിക്ഷേപങ്ങളും പിൻവലിക്കലുകളും പരിശോധിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്നാണ് പുതിയ നീക്കം. കോടികളുടെ നിക്ഷേപം സഹകരണ ബാങ്കുകളിൽ സഖാക്കൾക്കുണ്ടെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. അതിനിടെ എ.സി.മൊയ്തീനും പി.കെ.ബിജുവിനും പിടി വീണതോടെ കള്ളപ്പണം മറയ്ക്കാനുള്ള വഴികൾ തേടി സഖാക്കൾ നെട്ടോട്ടമോടുന്നു.
ചുരുക്കത്തിൽ കോടികൾ വട്ടിയിലാക്കി സഖാക്കൾ തലങ്ങും വിലങ്ങും ഓടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളിൽ പോലും പല സഖാക്കൾക്കും കോടികളുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളിൽ സഖാക്കൾക്ക് മാത്രമാണ് ജോലി ലഭിച്ചിട്ടുള്ളത്. അതിനാൽ സഖാക്കളുടെ നിക്ഷേപം എല്ലാ കാലത്തും രഹസ്യമായിരിക്കും. എന്നാൽ ഇ ഡി ഉൾപ്പെടെയുള്ള ഏജൻസികൾ വലവിരിച്ചതോടെ നിക്ഷേപം പിൻവലിച്ച് രക്ഷപ്പെടാൻ സഖാക്കൾ ശ്രമിക്കുന്നു. അതിനിടെ നിക്ഷേപ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ പല സഹകരണ ബാങ്കുകളും പടക്കം പൊട്ടുന്നതു പോലെ പൊട്ടി തുടങ്ങി.
കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. അക്കൗണ്ടിലുടെ തുടർ ക്രയവിക്രയങ്ങൾ അരുതെന്ന് ഇഡി കത്ത് നൽകി. സതീശന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സതീശന്‍റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സിപിഎം കമ്മീഷൻ അംഗം പി കെ ഷാജന്‍റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ജീവനക്കാരിയാണ്.
അങ്ങനെ അയ്യന്തോൾ ബാങ്കും ചിത്രത്തിലെത്തിക്കഴിഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണം.
നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് മൊയ്തീനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്‍റെ ബന്ധു കൂടിയാണ് എസി മൊയ്തീൻ. ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ബെനാമികൾ, വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയതിൽ എ.സി മൊയ്തീന്‍ പങ്കുണ്ടോ എന്നതിലാണ് ഇഡിയുടെ അന്വഷണം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചത് പ്രകോപനത്തിന് കാരണമായി.
ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു. മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചർച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാത്യു റിമാന്റ് റിപ്പോർട്ട് തുടർന്നും വായിച്ചു.
റിമാന്റ് റിപ്പോർട്ട് രേഖകളിൽ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കർ, റിമാന്റ് റിപ്പോർട്ട് ശരിയാവണമെന്നില്ലെന്ന് പറഞ്ഞു. ഒരാളെ റിമാൻഡ് ചെയ്‌തതുകൊണ്ട് അയാൾ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കിൽ ഞാനൊക്കെ എത്ര കേസിൽ പ്രതിയാണെന്നും സ്പീക്കർ ചോദിച്ചു. നിങ്ങൾ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം റിമാന്റ് റിപ്പോർട്ട് വായിക്കുന്നത് തുടർന്നാൽ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. അഴിമതിയെ കുറിച്ച് പറയുമ്പോൾ എന്തിന് അസ്വസ്ഥനാകുന്നുവെന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം. പിന്നാലെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തന്നെക്കുറിച്ച് പറയുമ്പോൾ ചെയർ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിച്ച് മാത്യു കുഴനാടൻ സ്പീക്കറോടും കുപിതനായി. മൈക്ക് ഓഫ് ചെയ്യപ്പെട്ടതോടെ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്ത സ്പീക്കറുടെ നടപടിയെ വടകര എംഎൽഎ കെകെ രമയും വിമർശിച്ചു. ഇത് നരേന്ദ്രമോദിയുടെ സഭയാണോയെന്നും അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്രമോദിയുടെ സഭയിലാണോ ഇരിക്കുന്നതെന്ന് തോന്നിപ്പോയി. ഒരു അംഗത്തിന് പറയാനുള്ളത് പറയാൻ കഴിയാത്ത സാഹചര്യം ഖേദകരമാണ്. സ്പീക്കർ ഇങ്ങനെ രൂക്ഷമായി സംസാരിച്ചത് ശരിയാണോ? വിഷയത്തോടും അംഗങ്ങളോടും ഇതാണോ സമീപനം? അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ എതിർവാദങ്ങൾ ഉന്നയിക്കാം. അംഗത്തെ പറയാൻ അനുവദിക്കാത്തത് ഇത് ആദ്യ അനുഭവമല്ലെന്നും അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോൾ നേരത്തെയും ഇങ്ങനെയായിരുന്നുവെന്നും പറഞ്ഞ കെകെ രമ, ഇത് നല്ല പ്രവണതയല്ലെന്നും വിമർശിച്ചു.
കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പുവിവരം പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. സി.പി.എം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തു. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യ നിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു.
219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011-12 മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകൾ ചമച്ചും, മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക്
സാധനങ്ങൾ വാങ്ങൽ എന്നിവയിൽ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. സി.പി.എം മുൻ
പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമായ എം.വി. സുരേഷാണ് പരാതി നൽകിയത്. പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. സഹകരണ വകുപ്പിനും പിന്നാലെ വിജിലൻസ്, ഇ.ഡി, സി.ബി.ഐ എന്നിവർക്കും പരാതി നൽകി.
ക്രമക്കേട് വൻ തുകയായതോടെ പൊലീസ് ക്രൈംബ്രാഞ്ച് സ്പെഷൽ ടീമിനെ നിയോഗിച്ചു. ഇതിൽ ആദ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻ ഭരണസമിതി അംഗങ്ങളെയും പ്രതി ചേർത്തു. ഇതോടെ പ്രതിപ്പട്ടികയിൽ 18 പേരായി. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തിൽ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തി. അഞ്ച് പ്രതികളുടെ സ്വത്തുക്കൾ നേരേത്ത കണ്ടുകെട്ടി. പിന്നാലെ സഹകരണ വകുപ്പ് 125.84 കോടി ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നെങ്കിലും പ്രതികളുടെ ഹരജിയിൽ കോടതി സ്റ്റേ ചെയ്തു.
ബാങ്ക് ജപ്തി നോട്ടീസിനെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. നിക്ഷേപത്തുക കിട്ടാത്തതിനെത്തുടർന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ വയോധിക മരിച്ചു. ഒടുവിലായി ബാങ്കിൽ 150 കോടിയുടെ ക്രമക്കേട് നടന്നെന്നും മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീനാണ് വ്യാജലോണുകൾക്ക് പിന്നിലെന്നും ഇ.ഡി കണ്ടെത്തി. ബെനാമി വായ്പകളുടെ മറവിൽ തൃശൂർ കരുവന്നൂർ ബാങ്കിൽ നടത്തിയ 300 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു മുൻമന്ത്രി എ.സി. മൊയ്തീൻ എംഎൽഎയും അദ്ദേഹത്തിന്റെ അടുപ്പക്കാരായ തദ്ദേശ ജനപ്രതിനിധികളും നൽകിയ മൊഴികളിൽ പൊരുത്തക്കേട് ഉണ്ട്. പ്രാദേശിക നേതാക്കളും ജനപ്രതിനിധികളുമായ അനൂപ് ഡേവിഡ് കാട, പി.ആർ. അരവിന്ദാഷൻ എന്നിവരെ അന്വേഷണസംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.
കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവർ വഴി ബെനാമി വായ്പകൾ അനുവദിക്കുന്നതിൽ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ സ്വാധീനവും ശുപാർശയുമുണ്ടായിരുന്നതായി ബാങ്കിലെ ജീവനക്കാരും ചില ഭരണസമിതി അംഗങ്ങളും അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് എ.സി. മൊയ്തീൻ, അനൂപ് ഡേവിഡ് കാട, പി.ആർ. അരവിന്ദാക്ഷൻ എന്നിവർ നൽകിയ മൊഴികളിലാണ് പൊരുത്തക്കേടുള്ളത്.
പി. സതീഷ്കുമാറിനു 500 കോടി രൂപയുടെ സ്വകാര്യ സാമ്പത്തിക ഇടപാടുണ്ടെന്ന് അദ്ദേഹത്തിന്റെ ഇടനിലക്കാരനായിരുന്ന കെ.എ.ജിജോർ മൊഴി നൽകിയിരുന്നു. സതീഷ്കുമാർ വൻതോതിൽ കള്ളപ്പണം കൈകാര്യം ചെയ്തിരുന്നതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനം. ഈ കള്ളപ്പണം ആരുടേതാണെന്നു കണ്ടെത്താനാണു സതീഷ്കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത്. സതീഷ്കുമാർ വഴി കരുവന്നൂർ സഹകരണ ബാങ്കിലേക്കു വന്ന പ്രവാസി നിക്ഷേപത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നു സാക്ഷികളിലൊരാൾ ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തരം നിക്ഷേപം സംബന്ധിച്ച ചില സൂചനകളും രേഖകളും മാത്രമാണ് ഇ.ഡിക്ക് ലഭിച്ചിട്ടുള്ളത്. ബെനാമി വായ്പകൾ സംബന്ധിച്ച ചോദ്യങ്ങളോടു സഹകരിച്ചു മറുപടി നൽകുന്ന സതീഷ്കുമാർ പ്രവാസി നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകുന്നില്ല. അമിത് ഷാ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയായതോടെ ഇടതു മുന്നണി പരിഭ്രാന്തിയോടെ ഓട്ടം തുടങ്ങിയിരുന്നു. തങ്ങളുടെ കൈപ്പിടിയിലുള്ള സഹകരണ ബാങ്കുകൾ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമാണ് ഇടതുമുന്നണികൾക്കു ഇന്നുമുള്ളത്. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയത്.
സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് സംഘികൾ നുഴഞ്ഞുകയറുമെന്നാണ് സിപിഎമ്മിൻറെ പേടി. ഇതിനെതിരെയുള്ള കരുക്കൾ പിണറായി നീക്കിയിരുന്നത് വാസവൻ വഴിയായിരുന്നു. അമിത് ഷായെ പിടിക്കാൻ പിണറായിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അമിത് ഷാക്ക് ആഭ്യന്തരത്തിനൊപ്പം സഹകരണം കൂടി കിട്ടിയതാണ് വിനയായതെന്ന് സഖാക്കൾ പറയുന്നു. സഹകരണ ബാങ്കുകളെ കോൺഫിഡൻസിൽ എടുക്കേണ്ടതില്ലെന്ന നിർദ്ദേശം ഇതിനകം സംസ്ഥാന സർക്കാർ നൽകിക്കഴിഞ്ഞു.
സഹകരണ ബാങ്കുകൾക്ക് മേൽ കേന്ദ്രം കുട വച്ചത് പിണറായിക്കും അറിയാം. വാസവനും അറിയാം. കരുവന്നൂരിന് പുറമേ മറ്റ് ചില സഹകരണ ബാങ്കുകളിൽ കൂടി കേന്ദ്രം വലവിരിച്ചിട്ടുണ്ട്. നികുതി വലയിൽ പെടാതിരിക്കാൻ പണക്കാർ ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ വഴിയാണ് സി പി എം തടിച്ചുകൊഴുക്കുന്നത്. വസ്തുവും സ്വർണ്ണവും വാങ്ങി പണം ചെലവഴിക്കുകയാണത്രേ സഖാക്കൾ .പണം വീട്ടിൽ വച്ചാൽ ഇ ഡി. കൊണ്ടു പോകും. കലികാലത്തിൽ നിന്നും കരകയറ്റാനാണ് സഖാക്കളുടെ പ്രാർത്ഥന.
https://www.facebook.com/Malayalivartha
























