സ്വന്തം പാർട്ടിക്കാരുടെ ചതിയുടെ പത്മവ്യൂഹത്തിൽ പെട്ട രണ്ട് കോൺഗ്രസ് നേതാക്കൾ, കെ. കരുണാകരനും ഉമ്മന്‍ചാണ്ടിയും സംഭവിച്ചത്, പൊട്ടിത്തെറിക്കാനാകാതെ മക്കളും

ചതിയിൽ വഞ്ചനയില്ല- എന്നത് പഞ്ച് സിനിമാ ഡയലോഗാണെങ്കിൽ രാഷ്ട്രീയത്തിൽ അങ്ങനെയല്ല. ചതിയിൽ വഞ്ചന, കുതികാൽവെട്ട്, ഒറ്റ്, തേജോവധം അങ്ങനെ സകലമാന ആസുരതകളും നിറഞ്ഞുനിൽക്കും. കൂടെ വിശ്വസിച്ച് നിർത്തിയവരുടെയും സ്വന്തം പാർട്ടിക്കാരുടെയും ചതിയുടെ പത്മവ്യൂഹത്തിൽ പെട്ട രണ്ട് കോൺഗ്രസ് നേതാക്കളുടെയും ചതിയൻചന്തുമാർക്കെതിരെ പൊട്ടിത്തെറിക്കാനാവാത്ത അവരുടെ മക്കളുടെയും കാര്യമാണ് പറയുന്നത്.
നേതാക്കൾ കെ. കരുണാകരനും ഉമ്മൻചാണ്ടിയും. മക്കൾ ആരൊക്കെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആദ്യം കരുണാകരന് ഇന്നും നീതി കിട്ടാത്ത കാര്യം പറയാം. കോൺഗ്രസിലെ രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്നു അദ്ദേഹം. കെ.പി.സി.സിയിസും ഹൈക്കമാൻഡിലും ഒരേ പോലെ സ്വീകാര്യൻ. ഇന്ദിരാഗാന്ധിക്ക് ഏറെ പ്രിയപ്പെട്ടവനായത് കൊണ്ട് ഗാന്ധി കുടുംബത്തിനും വിശ്വസ്തൻ. 1990കളിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പ്രസിദ്ധമായ ചാരക്കേസ് ഉണ്ടാകുന്നത്.
ദേശാഭിമാനി, തനിനിറം പത്രങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്തവന്നത്. അന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷ്ണറായിരുന്ന ഋഷിരാജ് സിംഗിന് താമസിക്കാൻ വാടക വീട് അന്വേഷിച്ചിട്ടൊന്നും കിട്ടിയില്ല. അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വീടുകളിലും ഹോട്ടലുകളിലുമെല്ലാം മാലിക്കാരാണ് വാടകയ്ക്ക് താമസിക്കുന്നതെന്ന് മനസ്സിലായത്. അങ്ങനെയാണ് ചാരക്കേസിന്റെ തുടക്കമെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ മുമ്പ് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഈ കേസ് ചാരക്കേസായി വളർത്തി, രാജ്യത്തിന് അഭിമാനമാകേണ്ട നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞനെയും കരുണാകരനെയും തേജോവധം ചെയ്തു.
ഇതിന് പിന്നിൽ കോൺഗ്രസിലെ ഒരു കൂട്ടം നേതാക്കളും ചില മാധ്യമങ്ങളുമായിരുന്നു. കരുണാകരനെ രാജ്യദ്രോഹിയായി മുദ്രകുത്തി. ഉമ്മൻചാണ്ടി, എ.ഐ ഷാനവാസ്, എം.എം ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ തിരുത്തൽവാദികൾ കരുണാകരനെ താഴെയിറക്കാൻ തന്ത്രങ്ങൾ മെനഞ്ഞു. എ.കെ ആന്റണി അന്നും മൗനിയായിരുന്നു. മാലിക്കാരി മറിയം റഷീദ വഴി ഇന്ത്യൻ ബഹിരാകാശ രഹസ്യങ്ങൾ കടൽക്കടന്നു എന്നായിരുന്നു പത്രങ്ങളിലെ നിറംപിടിപ്പിച്ച കഥകൾ.
നമ്പിനാരായണന് തിരുവനന്തപുരം വിതുരയിലും തമിഴ്‌നാട്ടിലും എസ്റ്റേറ്റുകളും ഫാംഹൗസുകളും ഉണ്ടെന്നും ഇവിടങ്ങളിൽ സ്ഥാപിച്ച ഡിഷുകളിലൂടെയാണ് വിദേശങ്ങളിലേക്ക് രഹസ്യങ്ങൾ കൈമാറുന്നതെന്നും പല പത്രങ്ങളുമെഴുതി.ഇത് സത്യമാണോ എന്നറിയാൻ വിതുരയിലെ ഒരു എസ്‌റ്റേറ്റ് മുതലാളിയെ മനോരമയിലുണ്ടായിരുന്ന തോമസ് ജേക്കബ് വിളിച്ചു. വാർത്തവായിച്ച് തങ്ങൾ ചിരിച്ചെന്നും ഇവിടെ റബ്ബറിന്റെ പാലൊഴിക്കുന്ന ഡിഷ് മാത്രമേ ഉള്ളെന്നും അവർ പറഞ്ഞു.
കൂടുതൽ അന്വേഷണത്തിൽ നമ്പിനാരായണന് രണ്ടിടത്തും ഭൂമിയില്ലെന്നും കണ്ടെത്തി. എന്നിട്ടും കോൺഗ്രസ് നേതാക്കളും ഭൂരിപക്ഷപത്രങ്ങളും നമ്പിനാരായണനെയും അതുവഴി കരുണാകരനെയും വേട്ടയാടി. അസത്യങ്ങളുടെ പെരുമഴ പ്രളയമായി കുത്തൊലിച്ച് വന്നപ്പോൾ പിടിച്ചുനിൽക്കാനാവാതെ കെ. കരുണാകരൻ മുഖ്യമന്ത്രി പദം ഒഴിഞ്ഞു. റോയും ഐ.ജിയും അടക്കമുള്ള കേന്ദ്ര ഏജൻസികൾ ഇടപെട്ട ചാരക്കേസിന് പിന്നിൽ പി.വി നരസിംഹറാവു ആയിരുന്നെന്ന് കെ.മുരളീധരൻ പിന്നീട് വെളിപ്പെടുത്തി.
ബാബരി മസ്ജിദ് പൊളിച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിരുന്നു. ഇത് വലിയ വിമർശനത്തിനിടയാക്കി. റാവുവിന് പകരം കരുണാകരന്റെയും മറ്റ് രണ്ട് നേതാക്കളുടെയും പേരാണ് കോൺഗ്രസ് പരിഗണിച്ചത്.കരുണാകരനെ ചാരക്കേസിലും മറ്റ് രണ്ട് നേതാക്കളെ ഹവാലാ കേസിലും റാവു കുടുക്കി. ഇതൊക്കെ അറിയാവുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കരുണാകരനൊപ്പം നിന്നില്ല. വർഷങ്ങൾക്ക് ശേഷം ചാരക്കേസിൽ നമ്പിനാരായണനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി. കെ.കരുണാകരന് മാത്രമാണ് കേസിൽ ഇതുവരെ നീതി ലഭിക്കാത്തത്.
2018ൽ കോടതി വിധി വന്നതിന് പിന്നാലെ കെ.മുരളീധരൻ ഇക്കാര്യം പറഞ്ഞെങ്കിലും കേരളത്തിലെ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളുടെ ഗൂഢാലോചനയെ കുറിച്ച് മുരളീധരൻ പ്രതികരിച്ചില്ല, കാരണം കോൺഗ്രസിൽ ശക്തനായിരുന്ന ഉമ്മൻചാണ്ടിക്കും മറ്റ് നേതാക്കൾക്കുമെതിരെ തിരിഞ്ഞാൽ പാർട്ടിയും ഒപ്പം താനും പ്രതിസന്ധിയിലാകുമെന്ന് മുരളിക്കറിയാമായിരുന്നു. അതുകൊണ്ട് അച്ഛനെ ചതിച്ച് വാരിക്കുഴിയിൽ വീഴ്ത്തിയവർക്കെതിരെ മുരളിക്ക് പൊട്ടിത്തെറിക്കാനായില്ല. ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് നടക്കുന്ന ജുഡീഷ്യൽ അന്വേഷത്തിന് ശേഷം മുരളി പ്രതികരിക്കുമോ? നമുക്ക് കാത്തിരിക്കാം.
ഇനി ചാണ്ടി ഉമ്മനിലേക്ക് വരാം. ഉമ്മൻചാണ്ടിക്ക് പകരക്കാരനായി പുതുപ്പള്ളിയിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തുമ്പോഴാണ് സോളാർ ലൈംഗിക പീഡനക്കേസിൽ അദ്ദേഹത്തെ കൂടെ നിന്നവർ ഒറ്റുകൊടുത്തതാണെന്ന സി.ബി.ഐ റിപ്പോർട്ട് വരുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും വനം മന്ത്രിയായിരുന്ന കെ.ബി ഗണേഷ്‌കുമാറും ഇതിനായി നാറിയ കളികളിച്ചെന്ന് ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തി.
അപ്പയെ പിന്നിൽ നിന്ന് കുത്തിയത് ആരൊക്കെയാണെന്ന സത്യമറിഞ്ഞിട്ടും പൊട്ടിത്തെറിക്കാനാകാതെ ചാണ്ടി ഉമ്മൻ പകച്ചുനിൽക്കുന്നു, മുമ്പ് കെ.മുരളീധരൻ നിന്ന പോലെ. ചരിത്രം ആവർത്തിക്കപ്പെടുമെന്ന് പണ്ടാരോ പറഞ്ഞത് വെറുതെയല്ല. സോളാർ കേസിലെ പ്രതിയുടെ വിവാദമായ കത്തിൽ ഉമ്മൻചാണ്ടിയുടെ കത്ത് ഗണേഷ് എഴുതിച്ചേർത്തതാണെന്ന് ഫെന്നി ബാലകൃഷ്ണൻ. ഇതറിഞ്ഞിട്ടും തിരുവഞ്ചൂരും ചെന്നിത്തലയും കളിച്ചെന്നും സി.പി.എം ഉമ്മൻചാണ്ടിയെ താഴെയിറക്കാൻകോപ്പുകൂട്ടിയെന്ന് ദല്ലാൾ നന്ദകുമാർ. താൻ പിണറായി വിജയനെയും വി.എസിനെയും കണ്ടെന്നും പരാതിക്കാരിയുടെ കത്ത് ഇവരെ കാണിച്ചെന്നും അതിന് ശേഷമാണ് മാധ്യമങ്ങൾക്ക് നൽകിയതെന്നും ദല്ലാൾ പറയുന്നു.
ഇതെല്ലാം കേട്ടും അപ്പ നിരപരാധിയാണെന്ന സി.ബി.ഐ റിപ്പോർട്ട് വായിച്ചും ചാണ്ടി ഉമ്മൻ എന്ന മകൻ പുറമേ ശാന്തത നടിച്ച് നിൽക്കുന്നു. ഉമ്മൻചാണ്ടി കൊടുത്ത മാനനഷ്ടക്കേസുകളുമായി മാത്രം മുന്നോട്ട് പോകും എന്ന് മാത്രമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. താനിരിക്കുന്ന സ്ഥാനത്തെയും കോൺഗ്രസിനെയും ബഹുമാനിക്കുന്നത് കൊണ്ടാണ് മകനെന്ന ചാണ്ടി ഉമ്മന് പ്രതികരിക്കാനാവാത്തത്. കെ.കരുണാകരനെ താഴെയിറക്കാൻ ഉമ്മൻചാണ്ടിയും സംഘവും നടത്തിയ നാറിയ കളികളുടെ ആവർത്തനമല്ലേ ഉമ്മൻചാണ്ടിയെ തള്ളിയിടാൻ ഗണേഷും രമേഷും തിരുവഞ്ചൂരും നടത്തിയത്. അതേ... ചരിത്രം ആവർത്തിക്കുകയാണ്.
https://www.facebook.com/Malayalivartha
























