അവൾ പറയുന്ന കാര്യങ്ങൾ മാത്രമേ അവൻ ഇപ്പോൾ അനുസരിക്കാറുള്ളു! ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും അച്ഛൻ പെട്രോളൊഴിച്ച് തീ കൊളുത്തി:- ജോജിയുടെയും, മകന്റെയും മരണം വിശ്വസിക്കാനാകാതെ നാട്ടുകാർ...

ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ മരിച്ച ജോജിയുടെ പിതാവ് ജോൺസൻ കൃത്യം നടത്തിയത് കരുതിക്കൂട്ടി എന്ന് വ്യക്തം. ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസനാണ് മകൻ ജോജി (38), മരുമകൾ ലിജി (35), ഇവരുടെ മകൻ തെൻഡുൽക്കർ (12) എന്നിവരെയാണ് രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറി പുറത്തുനിന്ന് പൂട്ടി തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയും തെൻഡുൽക്കറും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ലിജി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീയിട്ട ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ജോൺസന്റെ നിലയും ഗുരുതരമാണ്.
ജോൺസനും മകനും തമ്മിൽ മിക്കപ്പോഴും അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേത്തുടർന്ന് മകൻ മുൻപുതന്നെ കുടുംബസമേതം മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥം പറഞ്ഞാണ് രണ്ടു വർഷം മുൻപ് ഇവരെ കുടുംബ വീട്ടിലേക്ക് തിരിച്ചെത്തിച്ചത്.
അർധരാത്രി പന്ത്രണ്ടരയോടെയാണ് ജോൺസൻ മകനെയും കുടുംബത്തെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തിയത്. ജോജിയും ലിജിയും തെൻഡുൽക്കറും ഒരു മുറിയിലാണ് കിടന്നിരുന്നത്. ഈ മുറിയിൽ എസി പ്രവർത്തിപ്പിച്ചിരുന്നു. ഈ മുറി ജോൺസൻ പുറത്തുനിന്ന് പൂട്ടി. സംഭവസമയം ജോൺസന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. തുടർന്ന് ജോജിയും കുടുംബവും കിടന്നിരുന്ന മുറിയുടെ ജനൽ വാക്കത്തി ഉപയോഗിച്ച തകർത്ത ശേഷം പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
തീകൊളുത്തുന്നതിനിടെ ജോൺസന്റെ രണ്ടു കൈകൾക്കും പൊള്ളലേറ്റു. മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ജോജിക്കും ലിജിക്കും തെൻഡുൽക്കറിനും പുറത്തിറങ്ങാനായില്ല. ഇവിടെ നിന്ന് തീയാളുന്നതു കണ്ട് അയൽവാസിയായ യുവാവ് ഓടിയെത്തിയെങ്കിലും ജോൺസൻ ഇയാളെ തള്ളിമാറ്റി. കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജോൺസൻ മോട്ടറും കേടാക്കിയിരുന്നു. ഇതോടെ, വളരെ ആസൂത്രിതമായാണ് ജോൺസൻ മകനെയും കുടുംബത്തെയും ഇല്ലാതാക്കിയതെന്നാണു വ്യക്തമാകുന്നത്.
തുടർന്ന് തൊട്ടടുത്ത വീട്ടിൽനിന്നു വെള്ളം പമ്പ് ചെയ്താണ് മുറിയിലെ തീയണച്ചത്. പക്ഷേ, അപ്പോഴേക്കും മൂന്നു പേർക്കും 90 ശതമാനവും പൊള്ളലേറ്റിരുന്നു. ഭാര്യ സാറയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് മകനും കുടുംബവും ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് ജനൽ വഴി ജോൺസൺ പെട്രോളൊഴിച്ചതെന്ന് മണ്ണുത്തി പൊലീസ് പറഞ്ഞു. സ്ഥലത്തു നിന്ന് രണ്ട് കാനുകൾ കണ്ടെടുത്തു.
ജോൺസണും മകനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവം നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ കുട്ടികൾ ടിവി കാണുന്നതിനിടെ ജോൺസന്റെ വീട്ടിൽ നിന്ന് വലിയ രീതിയിൽ തീ ആളിക്കത്തുന്നത് കാണാനിടയാവുകയായിരുന്നു. ഉടൻ തന്നെ അയൽവാസികൾ ഇവിടേയ്ക്ക് എത്തിയപ്പോൾ സമീപത്തെ കിണറിനടുത്ത് ജോൺസൺ നിൽക്കുന്നതാണ് കണ്ടത്.
എന്നാൽ അയൽവാസികളെ കണ്ടതിനു ശേഷം കൈയിലുണ്ടായിരുന്ന ബക്കറ്റെടുത്ത് അവർക്കു നേരെ എറിഞ്ഞു പിൻഭാഗത്തേയ്ക്ക് ജോൺസൻ ഓടിപ്പോയി. നിമിഷ നേരം കൊണ്ടു തന്നെ അയൽവാസികൾ തൊട്ടടുത്ത വീട്ടിൽ നിന്നും പൈപ്പിട്ട് തീ അണയ്ക്കുകയായിരുന്നു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്‍സണ്‍.
മരുമകൾ വന്നതിന് ശേഷമാണ് താനും മകനും തമ്മിൽ വാഴക്കായതെന്നും, അവൾ പറയുന്ന കാര്യങ്ങൾ മാത്രമേ അവൻ ഇപ്പോൾ അനുസരിക്കാറുള്ളു എന്നും ജോൺസൺ അയൽവാസികളോട് പറഞ്ഞിരുന്നു. മകനോടും കുടുംബത്തോടും ഉള്ള പക മൂലമാണ് ജോൺസൺ ഈ കടുകൈ ചെയ്തത് എന്നാണ് നിഗമനം.
മണ്ണുത്തി സി.ഐ. എസ്. ഷുക്കൂറിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ജോജിയുടെയും ടെണ്ടുൽക്കറിന്റെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച പോസ്റ്റ്‌മോർട്ടത്തിനുശേഷം ഒരു മണി മുതൽ മൂന്നു മണി വരെ മണ്ണുത്തി സെയ്‌ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha
























