കനത്ത മഴ: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കുകളിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കണമെന്നും തഹസിൽദാർമാക്ക് കളക്ടർ നിർദേശം നൽകി.
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കാക്കനാട് വില്ലേജ് കീരേലി മല നിവാസികളെ മാറ്റി പാർപ്പിച്ചു. കാക്കനാട് എം.എ.എ.എം.എൽ.പി സ്കൂളിലേക്കാണ് നാലു കുടുംബങ്ങളിൽ നിന്നായി 13 പേരെ മാറ്റി പാർപ്പിച്ചത്. ഏഴ് സ്ത്രീകളും, മൂന്ന് പുരുഷന്മാരും, മൂന്ന് കുട്ടികളും ഉൾപ്പെടും.
തുടർച്ചയായ മഴയിൽ മുവാറ്റുപുഴ ഗവ. ടൗൺ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു റോഡിലേക്ക് പതിച്ചു. സമീപത്തുണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട ഭീഷണിയുള്ള മതിലിനു സമീപമുള്ള നടപ്പാത ഉപയോഗിക്കുന്നത് തടയുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
മതിൽ അടിയന്തരമായി പുനർനിർമ്മിക്കുമെന്ന് മുവാറ്റുപുഴ മുൻസിപ്പാലിറ്റി അധികാരികൾ അറിയിച്ചു. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























