എല്ലാ കണ്ണുകളും വിഴിഞ്ഞത്തേക്ക്... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ തയ്യാറായി; ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്നും കേരള തീരത്തേക്കുള്ള യാത്ര തിരിച്ചു; കപ്പലിനെ വരവേല്‍ക്കാനൊരുങ്ങി കേരളം

വിഴിഞ്ഞം കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ആണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഒക്ടോബര്‍ 11ഓടെ കപ്പല്‍ കേരള തീരത്ത് എത്തും. തുടര്‍ന്ന് ഒക്ടോബര്‍ 14ഓടെ വിഴിഞ്ഞം പുറംകടലില്‍ കപ്പലെത്തുന്നവിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ കപ്പല്‍, 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. മുന്ദ്രയിലേക്കുള്ള ക്രെയ്‌നുകള്‍ ഇറക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെയാണ് കപ്പല്‍ വിഴിഞ്ഞത്തേക്കുള്ള യാത്ര തുടങ്ങിയത്. ചൈനയില്‍നിന്നും ക്രെയിനുകളുമായാണ് ഷെന്‍ഹുവാ -15 എത്തുന്നത്.
ഈ ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകളും കഴിഞ്ഞദിവസം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയിരുന്നു. അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍-27, ഡോള്‍ഫിന്‍-37 എന്നീ ടഗ്ഗുകള്‍ കഴിഞ്ഞദിവസങ്ങളിലായി മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചിരുന്നു. ചരക്ക് കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ നാല് ടഗ്ഗുകളാണ് വിഴിഞ്ഞത്ത് എത്തിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഓഷ്യന്‍ സ്പിരിറ്റ് എന്ന ടഗ്ഗിനെ എത്തിച്ചിരുന്നു. നാലാമത്തെ ടഗ്ഗ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തിക്കും.
ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് നിന്നാണ് ഡോള്‍ഫിന്‍ ടഗ്ഗുകള്‍ എത്തിച്ചത്. വിഴിഞ്ഞത്ത് സ്ഥാപിക്കാനുള്ള മൂന്നു ക്രെയിനുകളാണ് ഷെന്‍ ഹുവാ -15 കപ്പലിലുള്ളത്. ഇതിനാല്‍ തന്നെ ക്രെയിനുകള്‍ ഇറക്കാനും സ്ഥാപിക്കാനുള്ള വിദഗ്ധ സംഘവും ഉടന്‍ വിഴിഞ്ഞത്ത് എത്തും. 15ന് വൈകിട്ട് നാലുമണിക്കാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കും. ഷാങ് ഹായ്, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ടൈക്കൂണ്‍ കാരണം യാത്രയിലുണ്ടായ വേഗത കുറവാണ് കപ്പലിന്റെ തീയതി മാറാന്‍ കാരണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഒക്ടോബര്‍ 28 ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് സജജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്‌നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം. പുലിമൂട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.
നേരത്തെ തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തിരുന്നു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ പേര്. ഈ ലോഗോ വിഴിഞ്ഞത്തിന്റെ കീര്‍ത്തിമുദ്രയായി എന്നും തിളങ്ങി നില്‍ക്കട്ടെയെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.
വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈന്‍ ട്രാന്‍സ്ഷിപ്പ്മെന്റ് രംഗത്ത് അനന്ത സാധ്യതകളാണ് നാടിന് തുറന്നു കിട്ടുക. കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനും, വികസന പുരോഗതിയുടെയും ചാലകശക്തിയായി ചരിത്രത്തില്‍ ഈ ദിനം അടയാളപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സമയനിഷ്ട പാലിച്ച് പദ്ധതിയുടെ ഭാഗമായ എല്ലാ പ്രധാനപ്പെട്ട ഉപഘടകങ്ങളും ഇതിനകം വിവിധ സമയങ്ങളിലായി ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തന നിരതമാണ്. ദേശീയപാത, ഗയില്‍, പവര്‍ ഇടനാഴി, എന്നിവക്ക് ശേഷമുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha






















